Tuesday, February 13, 2024

Ai യും സാഹിത്യ ഭാവനയും

കഴിഞ്ഞദിവസം മാതൃഭൂമി ഫെസ്റ്റിവലിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാഹിത്യ ഭാവനയെ  എങ്ങനെ ബാധിക്കും എന്നൊരു ചർച്ചയുണ്ടായിരുന്നു. രസകരമായ ഒരു ചർച്ചയായിരുന്നു അത്.


ചാറ്റ് gpt പോലുള്ള ai ആപ്പുകൾ ഉപയോഗിച്ച് സൃഷ്ടി നടത്തുമ്പോൾ അതിനെ ഏത് രീതിയിൽ കാണണം എന്നുള്ളതാണ് പ്രധാന വിഷയം. ചർച്ചയിൽ പങ്കെടുത്ത ഡോ. അച്യുത് ശങ്കർ പറഞ്ഞ ഒരു അഭിപ്രായം ഞാൻ മനസ്സിലാക്കിയത് ഇങ്ങനെയാണ്. ഒരു സാഹിത്യ സൃഷ്ടി രണ്ട് രീതിയിലാണ് നമുക്ക് അനുഭൂതി നൽകുന്നത്, സൃഷ്ടിയിലും  ആസ്വാദനത്തിലും. ഇതിൽ സൃഷ്ടി മെഷീൻ ഏറ്റെടുത്താൽ ആസ്വാദനം എന്ന ഭാഗം നമ്മൾ മനുഷ്യർക്ക് തന്നെയാണ്. ആസ്വാദനത്തിലൂടെ ലഭിക്കുന്ന അനുഭൂതിക്ക് മനുഷ്യൻ സൃഷ്ടിച്ചാലും മെഷീൻ സൃഷ്ടിച്ചാലും വലിയ മാറ്റം ഒന്നും വരാൻ പോകുന്നില്ല. മനുഷ്യനോടൊപ്പം മെഷീൻ കൂടി സാഹിത്യ സൃഷ്ടികളുടെ രംഗത്തേക്ക് കടന്നു വരുന്നു എന്ന് കരുതിയാൽ മാത്രം മതി. 


ഓളം നിഘണ്ടുവിൻ്റെ ഫൗണ്ടർ ആയ കൈലാഷ് നാഥ് അഭിപ്രായപ്പെട്ടത് ai ആപ്പുകൾ എല്ലാം തന്നെ അതിന്റെ നിർമ്മാതാക്കളുടെ പ്രത്യേക താൽപര്യങ്ങൾക്ക് കൂടി ബന്ധിതമായാണ് പ്രവർത്തിക്കുന്നത് എന്നതാണ്. നമ്മൾ അവയെ ആശ്രയിക്കുമ്പോൾ ആ താല്പര്യങ്ങളും നമ്മുടെ സൃഷ്ടികളെ ബാധിക്കാനുള്ള സാധ്യത ഉണ്ട്. അത് വളരെ പ്രസക്തമായ ഒരു കാര്യമായി തോന്നി. 


ഇപ്പൊൾ തന്നെ പലരും കഥകളും കവിതകളും എഴുതാൻ ai സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കിട്ടുന്ന ഔട്ട്പുട്ട് പൂർണമല്ലെങ്കിൽ അൽപ സ്വൽപം തിരുത്തലുകൾ വരുത്തി അത് പൂർണ്ണമാക്കുവാൻ ഒരാൾക്ക് സാധിക്കും. ഇത്തരം സൃഷ്ടികൾ തിരിച്ചറിയാൻ നിലവിൽ യാതൊരു മാർഗവുമില്ല. അവർ തന്നെ അത് വെളിപ്പെടുത്തിയാൽ മാത്രമേ നമുക്കത് അറിയാൻ കഴിയൂ. ജപ്പാനിൽ ഒരു സാഹിത്യകാരൻ തന്റെ സൃഷ്ടിക്ക് അവാർഡ് നേടിയതിനു ശേഷം അതിൻറെ രചനാ സമയത്ത് അയാൾ ai ടൂളുകളെ ആശ്രയിച്ചിരുന്നു എന്നുള്ളത് വെളിപ്പെടുത്തിയിരുന്നു.


നിലവിൽ നമുക്ക് വേണമെങ്കിൽ ഒരു കഥ എഴുതാൻ പൂർണ്ണമായി ai യെ ആശ്രയിക്കാം. എന്നാൽ ആ സൃഷ്ടി നടത്തുമ്പോൾ കിട്ടുന്ന ആനന്ദം, അതിനും കൂടി വേണ്ടിയാണ് കഥകാരൻമാർ കഥ എഴുതുന്നത്,  അത് ai യെ ആശ്രയിക്കുമ്പോൾ കിട്ടില്ല എന്നുള്ളതാണ്. കഥ എഴുത്തിനുള്ള ഒരു ത്രെഡ് കിട്ടിക്കഴിഞ്ഞാൽ അത് കഥയായി രൂപാന്തരം പ്രാപിക്കുന്നത് വരെ പ്രസവ വേദന പോലെയുള്ള ഒരു വേദനയാണ് ഉള്ളിൽ അനുഭവപ്പെടുന്നതെന്ന് സാഹിത്യകാരന്മാർ പറയാറുണ്ട്.


ചർച്ച കേട്ടിട്ട് എനിക്കു തോന്നിയ ഒരു ആശങ്ക പങ്ക് വെയ്ക്കാം. ഒരു മെഷീനെ ആശ്രയിച്ച് കഥയോ കവിതയോ എഴുതുമ്പോൾ അത് അയാൾ സാധാരണ എഴുതുന്നതിൽ കൂടുതൽ സ്വീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്താൽ അയാൾ പിന്നീട് ഈ രീതി തുടരുകയും അയാളുടെ സർഗാത്മ ശേഷി കാലക്രമേണ ശോഷിക്കപ്പെടുകയും ചെയ്യുമോ എന്നുള്ളതാണ്. 


സ്വന്തമായി എഴുതുന്ന ആൾക്കാർക്ക് ഇത്തരത്തിൽ മെഷീനെ കൊണ്ട് എഴുതിക്കുന്നവർ ഒരു വെല്ലുവിളി ആകുകയും ചെയ്താൽ ഭാവിയിൽ മെഷീനെ ആശ്രയിച്ചു മാത്രം കഥയും കവിതയും എഴുതുന്ന സ്ഥിതിവിശേഷം ഉണ്ടാകുമോ എന്നുള്ളതുമാണ്.


അങ്ങനെ ഉണ്ടായാൽ കൈലേഷ് പറഞ്ഞതുപോലെ നിർമാതാക്കളുടെ ഇച്ഛാനുസരണം സാഹിത്യ സൃഷ്ടികൾ നിർമ്മിക്കുന്ന, അത് മാത്രം ആസ്വദിക്കുന്ന മനുഷ്യരായി നമ്മൾ മാറിപ്പോകും.