Saturday, November 5, 2022

ഒരു രൂപയുടെ പടക്കം

ദീപാവലി ഞങ്ങളുടെ നാട്ടിൽ വലിയ ആഘോഷമാണ്. പടക്കം കുടിൽ വ്യവസായമായി ചെയ്യുന്ന ഒരുപാട് കുടുംബങ്ങൾ അവിടെയുണ്ട് എന്നതാണ് കാരണം. കുട്ടികൾക്ക് കുറഞ്ഞ വിലയിൽ ധാരാളം പടക്കം കിട്ടും. അതുപോലെ മുതിർന്നവർ കുറച്ചു പണം ഉണ്ടാക്കുന്നതും ഈ ദീപാവലി സമയത്താണ്. വളരെ ദൂരെ നിന്നുപോലും ആളുകൾ ഇവിടെ പടക്കം വാങ്ങാൻ വരും. പടക്കം ഉണ്ടാക്കാൻ ലൈസൻസ് ഉള്ളവരെ ആശാന്മാർ എന്നാണ് വിളിക്കുന്നത്. നമ്മുടെ നാട്ടിലെ ആശാന്മാർ തിരുവനന്തപുരം സിറ്റിക്കുള്ളിൽ പോലും പ്രസിദ്ധരാണ്.

പടക്കം ഉണ്ടാക്കുന്നതിനെ പടക്കം കെട്ടുക എന്നാണ് പറയുക. പടക്കം കെട്ടുന്നതിന് ഒരു രീതിയൊക്കെയുണ്ട്. കുറച്ചു വെടിമരുന്ന് ഉള്ളിൽ വച്ച്, തിരിയുമിട്ട്, പുറത്തു പേപ്പർ കൊണ്ട് പൊതിഞ്ഞാൽ പടക്കം ആകില്ല. അത് ചീറ്റി പോകുകയേ ഉള്ളൂ. അത് ചെയ്തു ശീലിച്ചു ഉണ്ടാക്കേണ്ട ഒരു കഴിവാണ്. മരുന്നിൻ്റെ അളവ്, കെട്ടിൻ്റെ മുറുക്കം അങ്ങിനെ എല്ലാത്തിനും ഒരു കണക്കുണ്ട്.
ഒന്ന് ഉയർത്തി താഴേക്ക് ഇട്ടാൽ പോലും പൊട്ടുന്ന ഏറു പടക്കം ഉണ്ടാക്കുന്നവരാണ്  എക്സ്പെർട്ടുകൾ. എന്റെ കുട്ടിക്കാലത്ത് അങ്ങിനെ കുറച്ച് ചേട്ടന്മാർ നാട്ടിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു. പടക്കം ഉണ്ടാക്കുന്നതിനിടയിൽ അപകടം പറ്റിയവരും ധാരാളം. അതൊക്കെ നാട്ട് വിശേഷം ഇനി എന്റെ കാര്യത്തിലേക്ക് വരാം.

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തെ ഒരു ദീപാവലി. എല്ലാ ദീപാവലിക്കും അച്ഛൻ പടക്കമൊക്കെ വാങ്ങിക്കൊണ്ട് വരും പക്ഷെ തലേദിവസം വൈകുന്നേരം മാത്രമേ വാങ്ങുകയുള്ളൂ. ദീപാവലിയുടെ തലേദിവസമാണല്ലോ പടക്കം പൊട്ടിക്കൽ. നേരത്തെ വാങ്ങി വച്ചിരുന്നാൽ ഞാൻ ദീപാവലിക്ക് മുൻപേ അതൊക്കെ കത്തിക്കണമെന്ന് വാശി പിടിക്കുമെന്ന് കരുതിയിട്ടാവും. പിന്നെ പടക്കം എന്ന് പറഞ്ഞെങ്കിലും പൊട്ടുന്ന പടക്കം ഒന്നും അച്ഛൻ അങ്ങിനെ വാങ്ങാറില്ല. കമ്പിത്തിരി, തറച്ചക്രം പോലുള്ള കളർ ഐറ്റംസ് ആണ് വാങ്ങിക്കൊണ്ട് വരുന്നത്. പൊട്ടുന്ന പടക്കങ്ങൾ എനിക്ക് വലിയ ആഗ്രഹമായിരുന്നു. അപ്പോഴൊക്കെ  വലുതായിട്ടേ അതൊക്കെ ഉള്ളൂ ഇപ്പോൾ അപകടമാണ് എന്ന് പറഞ്ഞു അച്ഛൻ എന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടും. 

അന്ന് അഞ്ചു പൈസയാണ് ഒരു പേപ്പർ പടക്കത്തിന്റെ വില. പത്ത് പൈസയ്ക്ക് ഏറ്റവും ചെറിയ ഓലപ്പടക്കം കിട്ടും. ഒരു രൂപയ്ക്ക് പടക്കം വാങ്ങിയാൽ എൻ്റെ സന്തോഷത്തിന് അത് ധാരാളം. അത്തവണത്തെ ദീപാവലിക്ക് എന്തായാലും കുറച്ചു പൊട്ടുന്ന പടക്കങ്ങൾ വേണമെന്ന് ഞാൻ വാശി പിടിച്ചു പറഞ്ഞിരുന്നു. മനസ്സില്ലാ മനസ്സോടെ അവസാനം അച്ഛൻ അത് സമ്മതിച്ചു.

വൈകുന്നേരം അച്ഛൻ പുറത്തു പോയി. ഞാൻ വഴിയിലേക്ക് നോക്കി അച്ഛൻ തിരികെ വരുന്നതും കാത്ത് ഇരുന്നു. അടുത്തുള്ള വീടുകളിലൊക്കെ സന്ധ്യ മയങ്ങുമ്പോൾ പടക്കം പൊട്ടിക്കൽ തുടങ്ങി. പൊട്ടാസും തോക്കും നേരത്തെ കിട്ടുന്നതിനാൽ അത് വച്ച് ഞാൻ അവർക്കൊക്കെ മറുപടി കൊടുത്തു. ഇടയ്ക്ക് വലിയ വെടി പൊട്ടുമ്പോൾ അവിടെപ്പോയി ഒന്ന് എത്തിനോക്കിയിട്ട് വീണ്ടും കാത്തിരിപ്പ് തുടർന്നു. 

ഞങ്ങളുടെ വീട് ഒരു ചെറിയ കുന്നിൻ പുറത്ത് ആയിരുന്നു. ദൂരെ ഇട വഴിയിലൂടെ ആൾക്കാർ വരുമ്പോഴേ ടോർച്ചിന്റെ വെട്ടം കാണാം. ഓരോ വെട്ടവും പ്രതീക്ഷയാണ്, അത്  ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നുണ്ടോയെന്ന് ഞാൻ ആകാംക്ഷയോടെ നോക്കും.

രാജമാണിക്യത്തിൽ പറയുന്നത് പോലെ അന്നൊക്കെ ടോർച്ചിന്റെ വെട്ടം വച്ച് ആളെ തിരിച്ചറിയുന്ന ഒരു കഴിവ് ഉണ്ടായിരുന്നു ഞങ്ങൾക്കൊക്കെ കേട്ടോടാ ന്യുജൻ പിള്ളേരേ.

അന്ന് ഞാൻ എത്ര കാത്തിരുന്നിട്ടും അച്ഛനെ കണ്ടില്ല. സാധാരണ ഒരു ഏഴു മണി കഴിയുമ്പോൾ എത്തുന്നതാണ്. ഏഴു മണിയായി, ഏഴരയായി, എട്ടായി അച്ഛനെ കാണുന്നില്ല. മൊബൈലും കുന്തവും ഒന്നുമില്ലല്ലോ വിളിച്ചു ചോദിയ്ക്കാൻ. കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ കരച്ചിലായി. അമ്മ പലതും പറഞ്ഞു നോക്കി. ഞാൻ കരച്ചിൽ നിർത്തിയതേയില്ല. ഒടുവിൽ അമ്മ അടുത്ത വീട്ടിലെ ആർക്കോ കുറച്ചു പൈസ കൊടുത്തു വിട്ടു  പടക്കം വാങ്ങിക്കൊണ്ട് വരാൻ. അങ്ങിനെ കുറച്ചു നേരത്തേക്ക് കരയാതെ ഇരുന്നു. എന്നാൽ അയാളും വെറും കയ്യോടെ മടങ്ങി വന്നു. എല്ലാ കടകളിലും പടക്കമൊക്കെ തീർന്നുപോയത്രെ. അത് സത്യമായിരുന്നോ എന്തോ അറിയില്ല.

ഞാൻ വീണ്ടും കരച്ചിൽ തുടങ്ങി. കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി. അപ്പോഴാണ് അച്ഛന്റെ വരവ്. അച്ഛനെക്കണ്ടു ഞാൻ ചാടി എഴുന്നേറ്റു കയ്യിലേക്ക് നോക്കി. പൊതി വലുതോ ചെറുതോ. 
അത് അച്ഛന്റെ മൂഡ് പോലെയാണ് ചിലപ്പോൾ കുറച്ചധികം കിട്ടും ചിലപ്പോൾ പേരിന് എന്തെങ്കിലും കുറച്ചു മാത്രം. അന്ന് കാര്യമായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. ചെറിയൊരു പൊതി. തുറന്നപ്പോൾ കുറച്ചു കമ്പിത്തിരിയും രണ്ടു മൂന്നു തറച്ചക്രവും ഒരു മത്താപ്പും. 
പടക്കമില്ല. 
വീണ്ടുമൊരു കരച്ചിൽ എന്റെ ഉള്ളിൽ നിറഞ്ഞു. ഏതായാലും കിട്ടിയത് കത്തിച്ചിട്ട് ആകാം എന്ന് കരുതി ഞാൻ അത് തൽക്കാലത്തേക്ക് ഒതുക്കി.

മത്താപ്പ് വലിയ ഇഷ്ടമാണ്. കമ്പിത്തിരി കത്തിച്ചു എന്റെ കയ്യിൽ തന്നു. തറച്ചക്രവും മത്താപ്പും അച്ഛനാണ് കത്തിച്ചത്. കമ്പിത്തിരി വച്ച് മത്താപ്പ് കത്തിക്കുന്ന പരിപാടി ഒന്നും അച്ഛനില്ല. പേപ്പർ ചുരുട്ടി കത്തിക്കും. രണ്ടോ മൂന്നോ തവണ ശ്രമിച്ചു. ഞാൻ ആകാംക്ഷയോടെ നോക്കി ഉമ്മറപ്പടിയിൽ ഇരിക്കുകയാണ്. പക്ഷെ അത് കത്തിയില്ല. തണുത്ത് പോയതാവും. ഒടുവിൽ അച്ഛൻ ഒരു ദാക്ഷണ്യവുമില്ലാതെ അതെടുത്തു ദൂരെ പറമ്പിലേക്ക് എറിഞ്ഞു. അവിടെ വച്ചിട്ട് പോയാൽ ഞാൻ ആരും കാണാതെ എടുത്തു കത്തിച്ചു നോക്കുമെന്ന് അറിയാം.

അതോടെ ദീപാവലി തീർന്നു. പടക്കവുമില്ല. ഉണ്ടായിരുന്ന മത്താപ്പ് കത്തിയതുമില്ല. ആകെ ഡെസ്പ്. അന്ന് ഞാൻ ഒരു ശപഥം ചെയ്തു അടുത്ത ദീപാവലിക്ക് ഏത് വിധേനെയും അച്ഛൻ അറിയാതെ കുറച്ചു പടക്കം വാങ്ങും. എന്റെ വിഷമത്തിൽ പങ്ക് ചേർന്ന് അമ്മയും ചേച്ചിയും അതിൽ ഒപ്പ് വച്ചു. ഈ ശപഥം പിന്നീട് ഉള്ള വർഷങ്ങളിൽ  ഒരുപാട് ആശാന്മാർക്ക് പണം ഉണ്ടാക്കി കൊടുത്തു എന്നത് ചരിത്രം.

എന്തുകൊണ്ടാണ് അച്ഛൻ അന്ന് അങ്ങിനെ ചെയ്തതെന്ന് ഇന്നും എനിക്കറിയില്ല. പക്ഷെ ഇപ്പോൾ എൻ്റെ മോള് പലതിനും വാശി പിടിക്കുമ്പോൾ, പലതും ചെയ്തുകൊടുക്കണമെന്ന് ആഗ്രഹിക്കുമെങ്കിലും, ചിലപ്പോഴൊന്നും അതിന് കഴിയാറില്ല. നമ്മുടെ തിരക്കുകൾ, നമ്മുടെ മാനസിക നില ഇതൊക്കെ കുട്ടികളോട് ഇടപെടുമ്പോൾ നമ്മളെ ബാധിക്കും. എന്നാൽ അതൊന്നും മനസ്സിലാകുന്ന പ്രായത്തിലല്ല അവർ. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ദുഃഖങ്ങൾ  അവരുടെ ഉള്ളിൽ ഇതുപോലെ ഒരിക്കലും മായാതെ പതിഞ്ഞു കിടക്കും.


Tuesday, October 18, 2022

മരീചിക





മഴയില്ലാത്ത മഞ്ഞു മൂടിക്കിടക്കുന്ന പല്ലാവൂരിലെ ഒരു പ്രഭാതം. അയാൾ കൃത്യം ആറു മണിക്ക് എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരുന്നതേ ഉണ്ടായിരുന്നുള്ളൂ. 

ട്രാക് സ്യൂട്ടും ഷൂസുമിട്ട് അയാൾ പുറത്തേക്കിറങ്ങി. ഇടവഴികളിലൂടെ നടന്നു. വഴികളിൽ നിറയെ കരിയിലകൾ. നടന്നെത്തിയത് ഒരു കൊച്ചു പുഴയുടെ തീരത്താണ്. അയാൾ അതിന്റെ വശത്തുള്ള ചെറിയ വരമ്പിലൂടെ നടത്തം തുടര്‍ന്നു. പുഴയിലേക്ക് നോക്കിയപ്പോൾ ഓളങ്ങളിൽ തട്ടി സൂര്യൻ കണ്ണുകളിലേക്ക്  പ്രതിഫലിച്ചു. വെള്ളത്തിൽ മാനത്തു കണ്ണികൾ നീന്തിത്തുടിക്കുന്നു.
 
ഇവയ്ക്ക് ക്ഷീണിക്കില്ലേ എപ്പോഴും ഇങ്ങിനെ വെള്ളത്തിൽ തുഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നാൽ? 
കുട്ടിക്കാലത്ത് തോന്നിയിരുന്ന സംശയം വീണ്ടും അയാളുടെ ഉള്ളില്‍ പൊങ്ങി വന്നു.

ഒരു കുളക്കോഴി അല്പം ദൂരെയായി ചിറകടിച്ചു പറന്നിറങ്ങി വെള്ളത്തിൽ തപ്പാൻ ആരംഭിച്ചു. പുഴയുടെ അക്കരെ വയലുകളാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ. കോണ്ക്രീറ്റ് പാലത്തിലൂടെ പുഴ കടന്ന് അയാൾ വയലിലേക്കിറങ്ങി. 

കതിരുകൾ വിളയാറായിരിക്കുന്നു. കൊയ്ത്തു യന്ത്രം ബുക്ക് ചെയ്യണം. അയാള്‍ ചിന്തിച്ചു.
വരമ്പിലൂടെ നടക്കുമ്പോൾ വഴുക്കുന്നുണ്ടായിരുന്നു. ഒരുപറ്റം തത്തകൾ ചിലച്ചുകൊണ്ട് അയാളെ കടന്നു പോയി.

വശത്തേക്കുള്ള വരമ്പിലേക്ക് തിരിഞ്ഞ് അയാൾ ചെന്നെത്തിയത് ഒരു വാഴത്തോട്ടത്തിലായിരുന്നു. 
അതും അയാളുടെയാണ്. കപ്പയും ഏത്തനും  ഞാലിപ്പൂവനും വെവ്വേറെ നട്ടിരിക്കുന്നു. എല്ലാം നോക്കി നടന്നു. ഊന്നിനായി കൊടുത്തിരുന്ന കമ്പുകളുടെ ബലം പരിശോധിച്ചു. ചെറിയ കളകൾ പൊടിച്ചു വന്നത് പറിച്ചു കളഞ്ഞു. വാഴകൾ ഇല്ലാത്ത ഒരു ഭാഗത്തു കുറച്ചു ചീരയും, വള്ളിപ്പയറും, വെണ്ടയും, വെള്ളരിയും  നട്ടിരിക്കുന്നു. വാഴയുടെ ചുവടിന് തണലിട്ട് വെള്ളരി പടർന്ന് കയറിയിരിക്കുന്നു. ചുവന്ന വലിയ ഇലകളുള്ള ചീര കയ്യിലെ പേനാക്കത്തി കൊണ്ട് കുറച്ചു മുറിച്ചെടുത്തു ഒരു വാഴ വള്ളി കൊണ്ട് അതൊരു കെട്ടാക്കി കയ്യില്‍ വച്ചു. 

വെയിൽ മൂക്കാൻ തുടങ്ങിയപ്പോൾ തിരികെ നടന്നു. പുഴവരമ്പിലെത്തിയപ്പോൾ പണിക്കാരന്‍ ദാമു എതിരെ വരുന്നു.

കുറച്ചു മീനുണ്ട് എടുക്കട്ടേ സാറേ?

അയാൾ അത് വാങ്ങി. 
ചൂണ്ടൽ ഇട്ടു പിടിച്ചതാവും. കവറിനുള്ളിൽ ചെറുതായി പിടപ്പുണ്ട് ഇപ്പോഴും. 

വീട്ടിലെത്തി നല്ലൊരു കുളി പാസ്സാക്കി. അപ്പോൾ ചായ വന്നു കൂടെ നല്ല മൊരിഞ്ഞ ദോശയും സാമ്പാറും തക്കാളി ചമ്മന്തിയും വന്നു. പ്ളേറ്റിലെ ദോശ പെട്ടെന്ന് തീർന്നു അതനുസരിച്ചു അടുക്കളയിൽ നിന്ന് ആവി പാറുന്ന ദോശകൾ എത്തി. ചായ ഒരു ഗ്ലാസ് കുടിച്ചു. പിന്നെയും ഒരു ഗ്ലാസ് കൂടി കുടിച്ചു. കൈ കഴുകി എണീറ്റു. മുകളിലെ ബാൽക്കണിയിൽ പോയി ചാരുകസേരയിൽ കിടന്നു. തലേന്ന് വായിച്ചു പകുതിയാക്കിയ പുസ്തകം കയ്യിലെടുത്തു. കുറച്ചു വായിച്ചപ്പോൾ ചെറിയ മയക്കം വന്നു. ഉറങ്ങി. പത്തര മണിയോടെ വിളിച്ചുണർത്തപ്പെട്ടു. 

വേഷം മാറി ലുങ്കിയും ടീ ഷർട്ടും ധരിച്ചു. തൊഴുത്തിലെ പശുവിനെ പറമ്പിലേക്ക് അഴിച്ചു കെട്ടി. പിന്നെ വീടിന് ചുറ്റും വെറുതെ നടന്നു. 
ഇനി എവിടെയാണ് കുറച്ചു ചെടികൾ വയ്ക്കാൻ സ്ഥലം ?

എട്ടിനം ചെമ്പരത്തികൾ , ആറിനം റോസകൾ, പല നിറത്തിലുള്ള മൊസാന്തകൾ, ഡാലിയകൾ എന്നിവ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം. ഏതെങ്കിലും പിഴുതു മാറ്റിയാൽ അല്ലാതെ വേറെ വയ്ക്കാനാകില്ല. 
കളകൾ പറിച്ചു മാറ്റി വളമിട്ടു. ചെറിയ കുളത്തിലെ മീനുകൾക്ക് തീറ്റ കൊടുത്തു. മൺവെട്ടി എടുത്ത് മഴക്കുഴിയുടെ ആഴം ഒന്ന് കൂട്ടി. 

വിയർത്തു ക്ഷീണിച്ചപ്പോൾ മോര് വന്നു. കുടിച്ചു ദാഹം മാറ്റി വീണ്ടുമിറങ്ങി. അരമണിക്കൂർ കൂടി പണിയെടുത്തു. പട്ടിയെ കുളിപ്പിച്ചു. അപ്പോഴേക്കും ഉള്ളിച്ചമ്മന്തിയും കപ്പ പുഴുങ്ങിയതും വന്നു. മേലൊന്ന് കഴുകി കഴിക്കാനിരുന്നു. പിന്നെ മുകളിലേക്ക് പോയി ഹോം തീയറ്റർ സെറ്റ് ചെയ്തിരുന്ന മുറിയിൽ ഒരു ഹോളിവുഡ് പടമിട്ടു. കണ്ടുകൊണ്ട് ചാരിക്കിടന്നു.

ഉച്ചയായി താഴെ അടുക്കളയിൽ നിന്ന് പുഴമീൻ പൊരിക്കുന്നതിന്റെ മണം വന്നു. അയാൾക്ക് വിശന്നു. മീനും കൂട്ടി ഊണ് കഴിച്ചു അല്പനേരം വിശ്രമിച്ചു.

മൂന്ന് മണിക്ക് എഴുന്നേറ്റു. ക്യാമറ ബാഗ്  എടുത്തു തോളിലിട്ട് ബുള്ളറ്റില്‍ കയറി നേരെ നെല്ലിയാമ്പതിക്ക് വിട്ടു. നാലര കഴിഞ്ഞപ്പോൾ അവിടെയെത്തി. 

കോടമഞ്ഞു ഇറങ്ങിത്തുടങ്ങിയിരുന്നു. ബൈക്ക് വച്ച് ഒരു ചായ കുടിച്ചു. 
ചെറിയ തണുപ്പ് അസ്തമയ സൂര്യന്റെ ചൂടിനോട് ഏറ്റുമുട്ടി. 
തിരക്ക് കുറവായിരുന്നു. 
അങ്ങിങ്ങു കുറച്ചു സഞ്ചാരികൾ. മറ്റുള്ളവരുടെ ശല്യങ്ങളിൽ നിന്നൊഴിഞ്ഞു അല്പം സ്വകാര്യ സമയം കണ്ടെത്തുന്ന കമിതാക്കൾ. ചില കുടുംബ യാത്രാ സംഘങ്ങൾ. 
അയാൾ വ്യൂ  പോയിന്റിലേക്ക് നടന്നു. 

അവിടെ നിൽക്കുമ്പോൾ ദൂരെയായി പോത്തുണ്ടി ഡാം റിസർവോയറിന്റെ മനോഹരമായ ഒരു കാഴ്ചയുണ്ട്. താഴേക്ക് അഗാധമായ കൊക്കയാണ്. പുകമഞ്ഞു പൊങ്ങി മുകളിലേക്ക് വരുന്നു. അറ്റം കാണാനില്ല.  
അവിടേക്ക് നോക്കി നിൽക്കെ അയാൾക്ക് മരിക്കണമെന്ന് തോന്നി. ഇല്ലാത്ത ചിറകുകൾ വീശി താഴേക്ക് പറക്കണമെന്ന് തോന്നി. അയാൾ അത് ചെയ്തു. 

ബീപ്പ് ബീപ്പ് ബീപ്പ്.....................

ഡോക്ടർ നാലാം ബെഡിലെ ആളുടെ പൾസ് പോയി.

ഉം.. ഞാനത് പ്രതീക്ഷിച്ചതാണ്.
ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.
ജീവിതകാലം മുഴുവൻ ഒരുപാട് ഉത്തരവാദിത്വങ്ങളുമായി ഓടി നടന്നതല്ലേ. ഇനിയെങ്കിലും ഒന്ന് വിശ്രമിക്കട്ടെ. 

"ജീവിക്കാൻ മറന്ന് പോയി ഡോക്ടറെ"
എന്നായിരുന്നു ഇവിടെ അഡ്മിറ്റ് ചെയ്യാൻ കൊണ്ടുവന്നപ്പോൾ അയാൾ എന്നോട് പറഞ്ഞത്. ഭേദമായി തിരികെ ചെന്നിട്ട് ജോലി രാജി വച്ച്  നാട്ടില്‍ കൃഷിയൊക്കെ ആയി കൂടണമെന്നും അയാള്‍  ആഗ്രഹിച്ചിരുന്നു. ജീവിതം കൈവിട്ട് പോകുന്നുവെന്ന് അറിയുമ്പോഴാണല്ലോ നമുക്കൊക്കെ നഷ്ടങ്ങൾ എന്തൊക്കെയെന്ന് തിരിച്ചറിവ് ഉണ്ടാകുക.

എഴുതിയത്
കുമാർ എസ്

Saturday, July 2, 2022

ഇരുൾ


രാത്രി എട്ടുമണിയോടെയാണ് ബാലൻ മാഷ് അടിമാലിയിൽ എത്തിയത്. ഇനി ഇവിടുന്ന് ഇരുട്ടു കാനത്തെക്കുള്ള ബസ് പിടിക്കണം. ലാസ്റ്റ് ബസ് പോയി കാണുമോ എന്നോർത്ത്  നടക്കവേ ബസ് കണ്ടു. ചാടിക്കയറി സീറ്റ് ഉറപ്പിച്ചു. 

രാത്രിയേറെ ചെന്നതിനാൽ യാത്രക്കാർ വളരെ കുറവ്. ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം. പുതിയ വാടക വീട്ടിലേക്കുള്ള ആദ്യ യാത്രയാണ്. സ്കൂളിനടുത്തു ഒരു വീട് കിട്ടാൻ നന്നേ ബുദ്ധിമുട്ടി. സ്ഥലമാറ്റം കിട്ടി വന്ന നാൾ മുതൽ കുറെ ദിവസം സ്കൂളിലെ മറ്റ് രണ്ട് അധ്യാപകരോടൊപ്പമായിരുന്നു താമസം. ഒടുവിൽ സ്‌കൂളിൽ നിന്ന് രണ്ടു മൂന്ന് കിലോമീറ്റർ മാറി ഈ വീട് കിട്ടിയപ്പോൾ മാഷ് മറ്റൊന്നും ആലോചിച്ചില്ല അതങ്ങു ഉറപ്പിച്ചു. 

അൽപ്പം ഒറ്റപ്പെട്ട സ്ഥലമാണ് ഇരുട്ടു കാനം. ഇടുക്കിയിലെ മിക്കവാറും എല്ലാ സ്ഥല നാമങ്ങളും മറ്റു ജില്ലക്കാർക്ക് വിചിത്രമായി തോന്നാം. തോക്ക് പാറ, ആനച്ചാൽ, കമ്പിളി കണ്ടം, പൂപ്പാറ അങ്ങിനെ പോകുന്നു സ്ഥലപ്പേരുകൾ. ഇരുട്ട് മൂടിയ കാട് എന്ന അർത്ഥത്തിൽ 'ഇരുട്ടു കാനനം എന്ന പേര് ലോപിച്ചാണോ ഇരുട്ടു കാനം ആയത് അതോ കൈത്തോട് എന്നർത്ഥമുള്ള കാന എന്ന പദം ചേർന്നാണോ ഇരുട്ട് കാനം എന്ന സ്ഥലപ്പേര് വന്നതെന്ന് വന്നതെന്ന് അറിയില്ല. ഏതായാലും കേരളത്തിലെ മറ്റ് പല ജില്ലകളിലും ജനങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചപ്പോഴും ഇടുക്കി ഇരുണ്ട കാടുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. കാപ്പിക്കും ഏലത്തിനും തേയിലേക്കുമെല്ലാം വളക്കൂറുള്ള മണ്ണായത് കൊണ്ട് ബ്രിട്ടീഷുകാർ മുൻകൈ എടുത്തു ഇടുക്കിയിലേക്കുള്ള പാതകൾ തെളിയിക്കും വരെ ഇവിടെ കാര്യമായ മനുഷ്യ സ്പർശമേറ്റിട്ടില്ല. 

ഇരുട്ട് കാനത്തെ വീട് അൽപ്പം പഴക്കമുള്ള ഓടിട്ട കെട്ടിടമായിരുന്നു. എങ്കിലും വൈദ്യുതിയും അറ്റാച്ച് ബാത്റൂമുകളും എല്ലാമുണ്ട്. ഭാവിയിൽ കുടുംബത്തെക്കൂടി കൊണ്ടു വരാമെന്നുദ്ദേശിച്ചാണ് ബാലൻ മാഷ് അൽപ്പം വലിയ ഒരു വീട് തന്നെ എടുത്തത്. എന്നാൽ കഴിഞ്ഞ പെരുമഴക്കാലത്തോടെ മാഷ് ആ തീരുമാനം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.

ബസ് സാമാന്യം നല്ല വേഗതയിൽത്തന്നെ പോകുകയാണ് യാത്രക്കാർ മിക്കവരും വഴിയിൽ അവിടവിടെയായി ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. തണുത്ത കാറ്റ് ബസിനുള്ളിലേക്ക് അടിച്ചു കയറുന്നുണ്ട്. പുറത്തേക്ക് നോക്കിയാൽ കട്ടപിടിച്ച ഇരുട്ടല്ലാതെ മറ്റൊന്നും കാണാനില്ല. 
ഈ സമയത്താണല്ലോ വാടക വീട്ടിലേക്ക് ആദ്യമായി ചെന്നു കയറേണ്ടത് എന്നോർത്ത് ബാലൻ മാഷ് അൽപ്പം ദുഃഖിതനായി. ട്രയിൻ കൃത്യസമയം പാലിച്ചിരുന്നെങ്കിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആലുവ എത്തേണ്ടതായിരുന്നു. അങ്ങിനെയെങ്കിൽ ഒരു അഞ്ചു മണിയോടെ അടിമാലിയിലും എത്താമായിരുന്നു. പരിചിതമല്ലാത്ത ഒരു സ്ഥലത്ത് ഈ രാത്രിയിൽ ചെന്നു കയറുക ഒരു ബുദ്ധിമുട്ട് തന്നെ. താക്കോൽ നേരത്തെ വാങ്ങി വച്ചിരുന്നു. എന്നാൽ വീട്ടിലേക്കുള്ള വഴി അത്ര നിശ്ചയം പോരാ. ഒരു ദിവസമാണ് ആകെ പോയിട്ടുള്ളത്. മെയിൻ റോഡിൽ ഇറങ്ങി അൽപ്പം ഉള്ളിലേക്ക് നടന്നിരുന്നു. ഒരു ഓട്ടോ പോകുന്ന വീതി വഴിക്ക് ഉണ്ടായിരുന്നതായി ഓർക്കുന്നു.

ചിന്തിച്ചിരിക്കെ മാഷിന് ഇറങ്ങാനുള്ള സ്ഥലമെത്തി. സ്റ്റോപ്പിൽ ഇറങ്ങി മാഷ് ചുറ്റുപാടും നോക്കി. എങ്ങും കുറ്റാ കുറ്റിരുട്ടാണ്. പ്രളയവും മണ്ണിടിച്ചിലും കാരണം വൈദ്യുതി ബന്ധങ്ങളൊക്കെ താറുമാറായിരുന്നു. അവ ഇനിയും പുനഃസ്ഥാപിചിട്ടില്ലെന്നു തോന്നുന്നു. ദൂരെയായി ഒരു വെളിച്ചം കണ്ടു അങ്ങോട്ട് നടന്നു. ചെറിയൊരു കടയാണ്. വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട് പക്ഷെ ആരെയും കാണാനില്ല.
 
പെട്ടെന്ന് കടയുടെ പുറകിൽ നിന്ന് നീണ്ട താടിയുള്ള ഷർട്ട് ഇടാതെ ലുങ്കി മാത്രം ധരിച്ച ഒരു വൃദ്ധൻ മുന്നിലേക്ക് വന്നു.

"ആരാണ്? എന്ത് വേണം?"

"തങ്കപ്പൻ മുതലാളിയുടെ ഒരു ഓടിട്ട വീടില്ലേ ഇവിടെ അടുത്ത്. അങ്ങോട്ടുള്ള വഴി ഒന്ന് പറഞ്ഞു തരാമോ?"

"അവിടെ ആരുമില്ലല്ലോ എന്തിനാ ഇപ്പോൾ അങ്ങോട്ട് പോണെ? "

"ഞാൻ ഇവിടെ  സ്കൂളിൽ പുതുതായി വന്ന മാഷ് ആണ്. ആ വീട് ഞാൻ വാടകയ്ക്ക് എടുത്തു. ഇന്നാണ് ആദ്യമായി താമസിക്കാൻ വരുന്നത്. വഴി അത്ര ഓർമ്മ കിട്ടുന്നില്ല."

"ഓഹോ.. മാഷ് ഒറ്റയ്ക്കാണോ? അങ്ങോട്ടുള്ള വഴി അൽപ്പം ബുദ്ധിമുട്ടാണ്. ഒന്നാമത് കറന്റ് ഇല്ല. ഒരു കാര്യം ചെയ്യാം കട ഞാൻ ഇപ്പോൾ അടയ്ക്കും നമുക്ക് ഒരുമിച്ച് പോകാം ഞാനും ആ വഴിക്കാണ്."

"ഓ .. വളരെ ഉപകാരം"
മാഷിന് ആശ്വാസമായി. 
ഈ ഇരുട്ടത്ത് വഴി തെറ്റി അലയേണ്ടി വരില്ലല്ലോ.

"ഇവിടെ അത്ര നല്ല സ്ഥലമൊന്നുമല്ല മാഷേ. ആൾക്കാരൊക്കെ കുറവാണ്. ആരും അങ്ങിനെ അധികനാൾ ഇവിടെ താമസിക്കില്ല. പിന്നെ മെയിൻ റോഡിന്റെ സൈഡിൽ തന്നെ ഒരു കട ഉള്ളത് കൊണ്ട് എനിക്ക് എങ്ങും പോകാനും വയ്യ."
 
"ദേ .. ആ കാണുന്ന വളവില്ലേ അവിടെ എത്ര അപകടങ്ങൾ ആണ് നടന്നിട്ടുള്ളതെന്ന് അറിയാമോ? കഴിഞ്ഞ 5 വർഷത്തിനിടയ്ക്ക് 18 പേരാണ് അവിടെ മരിച്ചത്. എല്ലാം മൂന്നാർ കാണാൻ വരുന്നവരാ. നാട്ടുകാർക്ക് അറിയാം. അവർ ഇരുട്ടുകാനം എത്തുമ്പോൾ പതുക്കെയെ പോകൂ. "
 
വൃദ്ധൻ കട അടയ്ക്കുന്നതിനിടയിൽ സംസാരിച്ചുകൊണ്ടിരുന്നു.
 
മരണം രാത്രി ഇരുട്ട് .. കൂടുതൽ അറിയാൻ ബാലൻ മാഷിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിഷയം മാറ്റാനായി മാഷ് ഒരു ചോദ്യമെറിഞ്ഞു. 
"ഇവിടുന്ന് സ്കൂളിലേക്ക് എപ്പോഴാ ബസ്?"
 
"സ്കൂളിലേക്ക് ബസോ? 
ഹാ.. രാവിലെ 8 മണിക്ക് ഒരെണ്ണമുണ്ട് അത് കഴിഞ്ഞാൽ പിന്നെ 8.45ന് അതിൽ 8.45ന് പോയ ബസ് ഇടിച്ചായിരുന്നു 6 മാസം മുൻപ് ഡ്യൂക്കിൽ വന്ന ഒരു പയ്യനും പെണ്കുട്ടിയും മരിച്ചത്. കല്യാണം കഴിഞ്ഞു പുതുമോടി ആയിരുന്നെന്ന് ആരോ പറയണ കേട്ടു."

വൃദ്ധൻ വീണ്ടും അതിലേക്കു തന്നെ തിരിച്ചെത്തുന്നത് കണ്ടു ബാലൻ മാഷ് പിന്നെ ഒന്നും ചോദിച്ചില്ല. അപ്പോഴേക്കും കട കുറ്റിയിട്ടു ടോർച്ചുമെടുത്തു അയാൾ ഇറങ്ങിയിരുന്നു. 
 
"വരൂ മാഷേ നമുക്ക് പോകാം."
 
വൃദ്ധൻ മുന്നിലും മാഷ് പുറകെയുമായി നടന്നു.

ചെമ്മണ്ണ് നിറഞ്ഞ ഒരു പാതയാണിത്. ടാർ ഇട്ടിട്ടില്ല. രണ്ടു വശങ്ങളിലും വേലി പടർപ്പുകൾ. അതിൽ നിന്ന് ചെടികളും ശിഖരങ്ങളും വഴിയിലേക്ക് നീണ്ടുകിടക്കുന്നു. കുറെ ദൂരം നടന്ന ശേഷമാണ് രണ്ടു വീടുകൾ കണ്ടത്. ചിമ്മിനി വിളക്കുകൾ കത്തിച്ച് മുൻവശത്ത് വച്ചിരിക്കുന്നു. മൂന്നാമതൊരു വീടെത്തിയപ്പോൾ വൃദ്ധൻ നിന്നു. 
 
"മാഷേ ഇതാണ് എൻറെ വീട് ഈ വഴി നേരെ ഒരു 50 മീറ്റർ കൂടി നടന്നാൽ വലത്തേക്ക് ഒരു ഇടവഴി കാണാം അത് ചെന്ന് കയറുന്നത് നിങ്ങളുടെ വാടക വീട്ടിലേക്കാണ് നേരെ പൊയ്ക്കോ. വെളിച്ചത്തിന് ചൂട്ട് വല്ലതും കത്തിച്ചു തരണോ?" 
 
"വേണ്ട ചേട്ടാ. വളരെ നന്ദി. എന്റെ മൊബൈലിൽ ടോർച്ചുണ്ട്."
 അതും പറഞ്ഞു മാഷ് നടന്നു. 
 
നല്ല തണുപ്പുണ്ട്. ചെറിയ കാറ്റും വീശുന്നുണ്ട്. തെളിഞ്ഞ ആകാശത്ത് ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു.അങ്ങകലെയായി പുക മഞ്ഞിൽ കുളിച്ചു മലകൾ അവ്യക്തമായി കാണാം. മറ്റൊരു അവസരത്തിൽ ആയിരുന്നെങ്കിൽ അയാൾ ഇതെല്ലം ആസ്വദിച്ചേനെ പക്ഷെ യാത്രയുടെ ക്ഷീണവും തോളിലെ അത്യാവശ്യം കനമുള്ള ബാഗും വീട് കണ്ടെത്താനുള്ള തന്ത്രപ്പാടുമൊക്കെ മാഷിന്റെ കണ്ണിൽ നിന്ന് ആ പ്രകൃതി സൗന്ദര്യത്തെ മറച്ചു പിടിച്ചു.

വലത്തേക്കുള്ള ഇടവഴി കേറി നടക്കുകയാണ് ഇപ്പോൾ. 
അത്ര വെളിച്ചമില്ലാത്ത വഴിയാണ്. അന്ന് വീട് നോക്കാൻ വന്നപ്പോൾ ഹൌസ് ഓണറിനോട് പറഞ്ഞതാണ് വഴിയൊന്ന് വൃത്തിയാക്കി തരണമെന്ന് അയാൾ ചെയ്ത കോളില്ല. 
കുറെ നടന്നു എന്നിട്ടും വീട് എത്തിയില്ല. വഴി തെറ്റിയോ ? 
ഏയ് അതിന് സാധ്യതയില്ലല്ലോ ഈ വഴി ആ വീട്ടിലേക്ക് മാത്രം ഉള്ളതാണ്. 
മൊബൈൽ ടോർച്ചു കത്തിച്ചു മാഷ് ചുറ്റുപാടും നോക്കി. പട്ടികളുടെ ഓലിയിടൽ കേൾക്കുന്നു ദൂരെയായി. 
തിരിച്ചുപോയി ആ വൃദ്ധനെയും കൂട്ടി വന്നാലോ? 
മാഷ് ചിന്തിച്ചു .

നാശം പിടിക്കാൻ അടിമാലിയിൽ ഒരു റൂം എടുത്തു കിടന്നിട്ട് നാളെ രാവിലെ വന്നാൽ മതിയായിരുന്നു . മാഷ് വീണ്ടും വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കി. ഏതോ പറമ്പിലാണ് നിൽക്കുന്നത്. വീട് അടുത്തെങ്ങും ഉള്ള ലക്ഷണമില്ല. കാൽ എന്തിലോ തട്ടി. ടോർച്ചു തിരിച്ചു താഴേക്ക് നോക്കി. ഒരു ചെറിയ മരക്കുരിശ്.

"ദൈവമേ ആരുടെയോ കല്ലറയാണല്ലോ."
 
മാഷ് ഞെട്ടി പുറകിലേക്ക് മാറി. അവിടെ വേറെയും കുരിശുകൾ നാട്ടിയിരിക്കുന്നത് കണ്ടു. 
മാഷ് വേഗം തിരിഞ്ഞു നടന്നു. എന്നാൽ നടക്കവേ മാഷ് ഒരു കാര്യം തിരിച്ചറിഞ്ഞു. താൻ വന്ന വഴിക്കല്ല തിരിഞ്ഞു നടക്കുന്നത്.വേറെ വഴിയൊന്നും കാണാനുമില്ല. എന്തും വരട്ടെയെന്ന മട്ടിൽ മാഷ് വേഗത്തിൽ നടന്നു. കുറച്ചു നടന്നപ്പോൾ ഒരു വേലി കണ്ടു. അതിനപ്പുറം ടാർ ചെയ്ത റോഡാണ്. താൻ ബസ് ഇറങ്ങിയ റോഡാണോ അത് എന്ന് മാഷിന് സംശയം തോന്നി. അങ്ങിനെ ആണെങ്കിൽ  ഇവിടെ നിന്നാൽ തിരിച്ചു അടിമാലിക്ക് ബസ് കിട്ടിയേക്കും. അല്ലെങ്കിൽ മൂന്നാറിൽ നിന്ന് വരുന്ന ഏതെങ്കിലും വണ്ടിക്ക് ലിഫ്റ്റ് ചോദിക്കാം. 
 
വേലി ചാടിക്കടന്നു മാഷ് റോഡിലേക്കിറങ്ങി.
ഇതൊരു വളവാണ്. താൻ ബസ് ഇറങ്ങിയ സ്ഥലമല്ല അതെന്ന് നിലാ വെളിച്ചത്തിൽ മാഷിന് മനസ്സിലായി.
ഇനി ആ വൃദ്ധൻ ചൂണ്ടിക്കാണിച്ച വളവാണോ ഇത് ? 
ചെറിയൊരു വിറയൽ മാഷിന്റെ നട്ടെല്ലിലൂടെ കടന്നു പോയി. 
 
ബൈക്കപകടത്തിൽ മരണമടഞ്ഞ യുവമിഥുനങ്ങൾ. പെട്ടെന്ന് ഒരു വർഷം മുൻപുള്ള ഒരു സായാഹ്നം മാഷിന്റെ മനസ്സിലേക്കോടിയെത്തി അന്നാണ് രാജേഷും രഞ്ജിനിയും അവരുടെ വിവാഹ ക്ഷണക്കത്തുമായി തന്നെ കാണാൻ വന്നത്. തന്റെ ക്ലാസ്സിൽ സഹപാഠികൾ ആയിരുന്ന അവർ ആറു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കരായ രാജേഷും ഇപ്പോഴും നല്ല പ്രസരിപ്പോടെ എല്ലാരേയും ചിരിപ്പിക്കുന്ന തമാശകൾ പറയുന്ന രഞ്ജിനിയും. വളരെ പക്വതയാർന്ന പ്രണയമായിരുന്നു അവർ തമ്മിൽ, രാജേഷ് നല്ലൊരു ഉദ്യോഗം നേടിയശേഷം രഞ്ജിനിയുടെ വീട്ടുകാരെ സമീപിച്ചു അവർക്ക് വലിയ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. 
അവർ വിവാഹം ക്ഷണിക്കാൻ വന്നതും ഒരു ഡ്യുക്ക് ബൈക്കിൽ ആയിരുന്നല്ലോ. 
ഛെ.. വെറുതെ ചിന്തകൾ കാട് കയറുകയാണ് അവർക്ക് മാത്രമാണോ ഡ്യുക്ക് ഉള്ളത്. 

ഒരു വണ്ടിയും കാണുന്നില്ലല്ലോ വാച്ചിൽ സമയം 11 മണിയോട് അടുക്കുന്നു. റോഡിന്റെ ഒരു വശത്തു കൊക്കയാണ് അങ്ങ് താഴെ ദേവിയാർ കളകള ശബ്ദത്തോടെ പതഞ്ഞൊഴുകുന്നത് നിലാവിൽ തെളിഞ്ഞു കാണാം.പുറകിൽ കൂമ്പൻ മല തലയുയർത്തി നിൽക്കുന്നു. മാഷ് നടന്നു. ബസ് ഇറങ്ങിയ സ്റ്റോപ്പ് കണ്ടെത്തിയാൽ പഴയ വഴിയേ ഒന്നുകൂടി പോയി നോക്കാം. തണുപ്പ് കൂടിക്കൂടി വരുന്നു.
വൈകാതെ വീട് പിടിക്കാനായില്ലെങ്കിൽ താൻ ഈ രാത്രിയിൽ   തണുത്തു വിറച്ചു ചത്ത് പോയേക്കുമെന്ന് അയാൾക്ക് തോന്നി.
കുറച്ചു ചെന്നപ്പോൾ റോഡരുകിൽ ഒരു വെളിച്ചം കണ്ടു. ഒരു ചിമ്മിനി വിളക്കിന്റെ വെളിച്ചം. അല്ല  ഇത് നേരത്തെ കണ്ട ആ കട തന്നെയല്ലേ ? 
തന്റെ മുന്നിൽ വച്ചാണല്ലോ വൃദ്ധൻ കടയിലെ വിളക്ക് കെടുത്തി കട അടച്ചു തന്നോടൊപ്പം വന്നത്.
മാഷ് അപ്പോഴേക്കും കടയുടെ മുന്നിൽ എത്തിയിരുന്നു.

"അല്ല മാഷ് ഇതുവരെ വീട് പിടിച്ചില്ലേ ?"
വൃദ്ധൻ അവിടെത്തന്നെയുണ്ട് നേരത്തെ കണ്ട അതേ വേഷം

അല്ല ഞാൻ മാഷ് ഒന്ന് പരുങ്ങി . എനിക്ക് വഴി തെറ്റിയെന്ന് തോന്നുന്നു.
 അതെന്താ വഴി തെറ്റാൻ. ഞാൻ വീടിന്റെ തൊട്ടപ്പുറം വരെ കൊണ്ടാക്കിയതാണല്ലോ ? മാഷേ ഞാൻ പറഞ്ഞില്ലേ ഈ സ്ഥലം അത്ര ശെരിയല്ല.
അയാളുടെ സ്വരത്തിൽ വന്ന കടുപ്പം മാഷ് ശ്രദ്ധിച്ചു.
അതുകൊണ്ട് തന്നെ കടയടച്ചു വീട്ടിലേക്ക് പോയ അയാൾ എന്തിന് തിരിച്ചു വന്നു എന്ന് ചോദിയ്ക്കാൻ തോന്നിയില്ല.

"ഹാ വരൂ ഏതായാലും ഞാൻ ഒന്നൂടി കൊണ്ടാക്കാം."

"വേണ്ട താങ്കൾ ബുദ്ധിമുട്ടേണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം "
 
മാഷ് അങ്ങിനെ പറഞ്ഞെങ്കിലും വൃദ്ധൻ മുൻപേ ഇറങ്ങി നടന്നിരുന്നു.
ഇത്തവണ വീടിന്റെ മുറ്റം വരെ വൃദ്ധൻ കൊണ്ട് വിട്ടു. വീട് കണ്ടപ്പോൾ മാഷിന് ആശ്വാസമായി. 

"മാഷ് ഇനി  രാത്രി പുറത്തിറങ്ങേണ്ട കേട്ടോ. താക്കോൽ ഒക്കെ ഉണ്ടല്ലോ കയ്യിൽ"

ഉണ്ട്. 

വളരെ ഉപകാരം. വൃദ്ധന്റെ കൈ പിടിച്ചു മാഷ് നന്ദി പറഞ്ഞു. മഞ്ഞുപോലെ തണുത്ത വിരലുകൾ. മാഷ് വേഗം കൈ പിൻവലിച്ചു.
വൃദ്ധൻ പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
മാഷ് കതക് തുറന്ന് അകത്തേക്ക് കയറി. ബാഗ് ഒരു വശത്തു വച്ച് മാഷ് ബാത്റൂമിൽ കയറി ചെറുതായി ഒന്ന് കുളിച്ചു. വസ്ത്രം മാറി ലൈറ്റണച്ചു കട്ടിലിൽ കയറി കിടന്നു.
നല്ല ക്ഷീണമുണ്ടായിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. പരിചിതമല്ലാത്ത സ്ഥലം. വല്ലാത്ത അനുഭവങ്ങൾ , പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു. ആദ്യം പതുക്കെയും പിന്നെ ഉച്ചത്തിലും.

ആരാണത് ?

സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു . വൃദ്ധൻ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് തന്നിരുന്നതാണ്. വാതിലിലെ മുട്ട് തുടരുന്നത് കണ്ടു മാഷ് എണീറ്റു വാതിൽ തുറന്നു.
ഇരുട്ടിൽ നിന്ന് ഒരു യുവാവ് മാഷിന്റെ മുന്നിലേക്ക് വന്നു .

"സാറെ ഈ മൊബൈൽ ഒന്ന് ചാർജിന് വയ്ക്കാമോ ?
ഇവിടെ ഞങ്ങളുടെ വീട്ടിലൊന്നും കറണ്ടില്ല. സാറിന്റെ വീട്ടിൽ വേറെ ലൈനാണ്."

ഓഹ് അപ്പോൾ അതാണ് കാര്യം.
ഞാൻ എന്തൊരു പേടിത്തൊണ്ടനാണ്. വെറുതെ ഓരോന്ന് ആലോചിച്ചു.

"അതിനെന്താ തന്നോളൂ. നാളെ രാവിലെ തിരിച്ചു എടുത്താൽ മതിയല്ലോ അല്ലേ ?"

"ഓ മതി സാറെ. ഞാൻ രാവിലെ വന്ന് എടുത്തോളാം."

അയാൾ പോയി.
മാഷ് വീണ്ടും കതകടച്ചു കിടന്നു. രാത്രി പിന്നെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. സുഖമായി ഉറങ്ങി. പിറ്റേന്ന് 8.45 ആയപ്പോഴാണ് മാഷ് സ്‌കൂളിൽ പോകാനായി ബസ് സ്റ്റോപ്പിൽ എത്തിയത്.
മാഷ് വൃദ്ധന്റെ കടയിലേക്ക് നോക്കി. അത് അടഞ്ഞു കിടക്കുന്നു. അവിടെയൊന്നും ആരെയും കണ്ടില്ല .

സ്‌കൂളിൽ എത്തി ഹാജർ ഒപ്പിട്ടു. കസേരയിൽ ചാരി കിടക്കുകയായിരുന്നു മാഷ് . അആദ്യത്തെ രണ്ടു പീരിയഡ് ക്ലാസ്സില്ല. നാട്ടുകാരനായ വിനയൻ മാഷ് അപ്പോഴാണ് സ്റ്റാഫ് റൂമിലേക്ക് വന്നത്. 
"ആഹാ ബാലൻ മാഷ് നേരത്തെ എത്തിയോ ? എങ്ങിനെയുണ്ട് പുതിയ താമസമൊക്കെ?"

"ഹൊ ഒന്നും പറയണ്ട എന്റെ മാഷേ ഞാൻ ഇന്നലെ രാത്രി ഒന്ന് വട്ടം കറങ്ങി". തുടർന്ന് നടന്ന കാര്യങ്ങളൊക്കെ മാഷ് വിനയൻ മാഷിനോട് പറഞ്ഞു.
 
എല്ലാം കേട്ട് കഴിഞ്ഞു തനിക്ക് പറ്റിയ അമളികൾ ഓർത്തു വിനയൻ മാഷ് ചിരിക്കുമെന്നാണ് കരുതിയത് എന്നാൽ അതുണ്ടായില്ല. അൽപനേരം എന്തോ ആലോചിച്ചിരുന്ന ശേഷം വിനയൻ മാഷ് ചോദിച്ചു. 

"അല്ല മാഷേ താങ്കൾക്ക് വഴി കാണിച്ചുതന്ന  വൃദ്ധൻ ആ കടയിൽ നിന്ന് തന്നെയാണോ ഇറങ്ങി വന്നത് ?"

"അതേന്നെ. അയാൾ കടയിൽ ഒരു ചിമ്മിനി വിളക്കും കത്തിച്ചു വച്ച് ഇരിക്കുകയായിരുന്നു"

"ഓഹോ പക്ഷെ എന്റെ അറിവിൽ ആ കട ഇട്ടിരുന്ന സ്വാമിയണ്ണൻ മരിച്ചിട്ട് ആറുമാസമായി . അന്നവിടെ നടന്ന ബൈക്ക് അപകടത്തിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി കടയുടെ മുന്നിൽ നിന്ന സ്വാമിയണ്ണനും കൊല്ലപ്പെട്ടിരുന്നു."

ഇതും പറഞ്ഞു വിനയൻ മാഷ് സ്റ്റാഫ് റൂമിൽ നിന്നിറങ്ങിപ്പോയി. ബാലൻ മാഷ് അത് കേട്ട് തരിച്ചിരുന്നു.

പുറത്തിറങ്ങിയ വിനയൻ മാഷ്  ഫോൺ എടുത്തു ഏതോ ഒരു നമ്പർ ഡയൽ ചെയ്തു.

"ഹലോ.. കണാരൻ ചേട്ടാ ഒരു കാര്യം പറയാനുണ്ട്. ഒന്നുകിൽ നിങ്ങൾ പാതിരാത്രി സാമിയണ്ണന്റെ കടയിൽ ഇരുന്നുള്ള കഞ്ചാവ് ഡീൽ നിർത്തണം. അല്ലെങ്കിൽ ബസ് സ്റ്റോപ്പിൽ വന്നിറങ്ങുന്നവരെ സഹായിക്കുന്ന പരിപാടി നിർത്തുക. നാട്ടുകാരൻ ആയത് കൊണ്ട് പറയുന്നതാണ്"

ഇത്രയും പറഞ്ഞു മാഷ് ഫോൺ കട്ട് ചെയ്തു.

എഴുതിയത്: കുമാർ S

Sunday, June 5, 2022

സമയം

നാളെ അച്ഛന് അവധി ആണല്ലോ അപ്പൊ നാളെ അച്ഛന്റെ കൂടെ കളിക്കാമല്ലേ, അച്ഛന്റെ കൂടെ ചെടി നടാം, അച്ഛന്റെ കൂടെ നടക്കാൻ പോകാം, സിനിമാ കാണാം ,അച്ഛൻ എന്നെ കുളിപ്പിക്കും .. 
അങ്ങിനെ നീണ്ടു പോകുകയാണ് ആമിക്കുട്ടിയുടെ പ്രതീക്ഷകൾ. 

ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടതായി നമുക്ക് ഒന്നേയുള്ളൂ അത് സമയമാണ്. 

ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ precious time നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർക്ക് അല്ലെങ്കിൽ നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്ക് നൽകാൻ കഴിയുന്നുണ്ടോ എന്നുള്ളതാണ്. 
എത്ര വലിയ തിരക്കുകൾക്കിടയിലും തന്റെ സമയം മക്കളുമായി പങ്കുവെയ്ക്കുവാൻ തയ്യാറുള്ള അച്ഛനെയും അമ്മയെയും അവരുടെ വാർദ്ധക്യത്തിൽ ഒറ്റയ്ക്കാക്കുവാൻ മക്കളുടെ മനസ്സ് അനുവദിക്കുമെന്ന് തോന്നുന്നില്ല.  

മറ്റു പലതിനും പ്രാധാന്യം നൽകി പിന്നീട് ആകട്ടെ എന്നു കരുതി പ്രിയപ്പെട്ടവർക്ക് ചെയ്‌തു കൊടുക്കാതെ മാറ്റി വയ്ക്കുന്ന ചിലതുണ്ട് ജീവിതത്തിൽ. തിരിഞ്ഞു നോക്കുമ്പോൾ ഇനി ഒരിക്കലും  കൊടുക്കാനാകാതെ പോകുന്ന അവ ആണ് ഏറെ വിഷമം ഉണ്ടാക്കുക. പ്രധാന്യമുള്ളവയെന്നു അന്ന് നാം കരുതിയതെല്ലാം അതിന്റെ മുന്നിൽ അപ്രധാനം ആയിരുന്നെന്ന തിരിച്ചറിവ് ഒരു മുറിപ്പാട് പോലെ ഉള്ളിൽ കിടക്കും.

അമ്മ മരിച്ചിട്ട് ഇപ്പോൾ പത്തു വർഷമായി. അമ്മയുടെ ഒരു വലിയ ആഗ്രഹം ആയിരുന്നു വീട്ടിൽ ഒരു ടിവി വാങ്ങുക എന്നുള്ളത്. വായിക്കുന്നവർക്ക് അത്ഭുതം തോന്നാം. പക്ഷെ പത്ത് വർഷങ്ങൾക്ക് മുൻപ് ഞാനും അമ്മയും താമസിച്ചിരുന്ന വീട്ടിൽ ഒരു ടിവി ഇല്ലായിരുന്നു. അച്ഛൻ മരിക്കുന്നത് വരെ അച്ഛൻ അത് വാങ്ങാൻ സമ്മതിച്ചിരുന്നില്ല. അതെന്തു കൊണ്ടാണെന്നു എനിക്ക് ഇന്നും അറിയില്ല.  അച്ഛന്റെ മരണ ശേഷവും എന്റെ പഠനം പൂർത്തിയാക്കി ഒരു ജോലി കിട്ടുന്നത് വരെ ഞങ്ങൾക്ക് ഒരു ടിവി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. എന്നാൽ 2008 ഒക്ടോബറിൽ എനിക്ക് മാസം 8000 രൂപ ശമ്പളത്തിൽ ടെക്‌നോപാർക്കിൽ ഒരു ജോലി കിട്ടിയിരുന്നു. അന്ന് മുതൽ എനിക്ക് വേണമെങ്കിൽ ഒരു ടിവി വാങ്ങാൻ സാധിക്കുമായിരുന്നു. അമ്മ അത് പലപ്പോഴും ഓർമിപ്പിച്ചുവെങ്കിലും ഞാൻ ചെയ്തില്ല പിന്നീട് ആകട്ടെ എന്നു കരുതി നീട്ടിക്കൊണ്ട് പോയി. ആ കുഞ്ഞു ആഗ്രഹം പോലും പൂർത്തിയാക്കാനാകാതെ അപ്രതീക്ഷിതമായി ഒരു ദിവസം അമ്മ പോകുകയും ചെയ്തു. അത് ജീവിതത്തിൽ വലിയൊരു പാഠമാണ് പഠിപ്പിച്ചത്. ഇന്നുകൾ മാത്രമേ നമുക്കുള്ളൂ നാളെകൾ നമ്മുടേത് ആവണമെന്നില്ല.

നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ലോകത്ത് വേറെ പലർക്കും ചെയ്യാനാകും നമ്മൾ ഇല്ലാതായാലും നമുക്ക് പകരം മറ്റൊരാൾ അത് ചെയ്യും എന്നാൽ നമ്മുടെ കുടുംബത്തിൽ നമുക്ക് പകരം മറ്റൊരാൾ ഉണ്ടാകില്ല എന്ന് പറയുന്നത് എത്ര ശെരിയാണ്.

അമ്മ

വീട്ടിൽ ഉണ്ടെങ്കിൽ മോളെ രാത്രിയിൽ 'പാട്ട്' പാടി ഉറക്കുന്നത് ഞാനാണ്. അതിനെ പാട്ട് എന്നു വിളിക്കാമോ എന്നു തന്നെ എനിക്കറിയില്ല. അവൾ അല്ലാതെ വേറെ ഒരാളും എന്റെ പാട്ട് കേട്ട് ഉറങ്ങില്ല എന്നു മാത്രമല്ല ചിലപ്പോൾ എന്നെ ഓടിച്ചിട്ട് തല്ലുകയും ചെയ്‌തേക്കും എന്നത് മറ്റൊരു കാര്യം. മോളായി പിറന്നു പോയില്ലേ സഹിക്കുക തന്നെ. 
അങ്ങിനെ പാട്ട് പാടി ഉറക്കുന്ന ചില ദിവസങ്ങളിൽ എന്റെ പാട്ട് ചിലപ്പോൾ മണിക്കൂറുകൾ നീളും. അവൾ ഉറങ്ങാതെ ഇടയ്ക്കിടെ എന്തെങ്കിലും ഒക്കെ പറഞ്ഞു കിടക്കും എന്നതാണ് കാര്യം. അപ്പോൾ എനിക്ക് ചെറുതായി ദേഷ്യം വരും അവളെ വിരട്ടും. അങ്ങിനെയിരിക്കെ ഒരു ദിവസം ഞാൻ പതിവ് പോലെ ഒന്ന് രണ്ടു കഥകൾ ഒക്കെ പറഞ്ഞ ശേഷം പാട്ട് പാടാൻ ആരംഭിച്ചു. 

ഉടനെ മോൾ.. 

"അച്ഛാ ഇനി പാട്ട് ഒന്നും വേണ്ട ഞാൻ വലുതായില്ലേ ഞാൻ അല്ലാതെ ഉറങ്ങിക്കോളാം "

അത് കേട്ടപ്പോൾ സന്തോഷം തോന്നേണ്ടതാണ് അറിയാത്ത പണി ചെയ്യണ്ടല്ലോ. പക്ഷെ മനസ്സിൽ എവിടെയോ ഒരു നീറ്റൽ.. അവൾ വലുതായി ഇനി എനിക്ക് പാട്ട് പാടി അവളെ ഉറക്കാൻ കഴിയില്ല. വല്ലാതെ സങ്കടം വന്നു. അവൾ അന്ന് പാട്ട് കേൾക്കാതെ ഉറങ്ങി. 
എന്നാൽ പിറ്റേന്ന് വീണ്ടും അവൾ പാടാൻ ആവശ്യപ്പെട്ടു. അത് കേട്ടപ്പോൾ സന്തോഷമായി. ഇന്ന് വരെയും അത് തുടരുന്നു. പക്ഷെ ആ സംഭവത്തിന് ശേഷം ഞാൻ ആലോചിക്കുകയായിരുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ഓരോ പ്രായത്തിലും ആവശ്യപ്പെടുന്ന കാര്യങ്ങൾ ചിലപ്പോൾ നമുക്ക് ഇഷ്ടം ഇല്ലാത്തത് ആകാം അല്ലെങ്കിൽ മടി കൊണ്ടോ മറ്റു കാര്യങ്ങൾ ചെയ്യാനുള്ളത് കൊണ്ടോ അപ്പോൾ ചെയ്ത് കൊടുക്കാൻ പറ്റാത്തതും ആകാം എന്നാൽ അവർ അതിന് വേണ്ടി എന്നും കാത്തിരിക്കില്ല. ആവശ്യപ്പെടുന്ന സമയത്തു അവർക്ക് അത് കൊടുത്താലുണ്ടാകുന്ന സന്തോഷം കുറെ നാൾ കഴിഞ്ഞിട്ട് കൊടുത്താൽ കാണുകയുമില്ല. 

കുട്ടിക്കാലത്തു ഒരിക്കൽ എന്റെ അമ്മ ചന്തയിൽ പോയിട്ട് വന്നപ്പോൾ ഒരു ചില്ല് ട്യുബിനുള്ളിൽ നിറമുള്ള വെള്ളവും മിനുക്കങ്ങളും ഒക്കെ നിറച്ച ഒരു കളിപ്പാട്ടം കൊണ്ട് വന്നു. എനിക്കത് ഏറെ ഇഷ്ടപ്പെട്ടു കിട്ടിയ ഉടനെ അത് വാങ്ങി ഞാൻ കളി തുടങ്ങി അല്പനേരത്തിനുള്ളിൽ എന്റെ കൈപ്പിഴ കൊണ്ട് അത് പൊട്ടി. ഉള്ളിലെ വെള്ളം മുഴുവൻ പുറത്തു പോയി. ഞാൻ ഒരുപാട് കരഞ്ഞു. അത് തിരിച്ചു വയ്ക്കാൻ പറ്റുമായിരുന്നില്ല. അതിന് വേണ്ടി ശ്രമിച്ചു ചേച്ചിയുടെ കൈ മുറിഞ്ഞതും ഓർക്കുന്നു. എന്റെ കരച്ചിൽ കണ്ടു സഹികെട്ട് അമ്മ വീണ്ടും ചന്തയിൽ പോയി അതുപോലുള്ള ഒരെണ്ണം വാങ്ങിക്കൊണ്ട് വന്നു. അന്ന് അമ്മ അത് ചെയ്തു. വീട്ടിലെ ജോലികളൊക്കെ പാതിവഴിക്ക് ഇട്ടിട്ട് ഇതിന് വേണ്ടി അമ്മ ഒരു കിലോമീറ്ററോളം അകലെയുള്ള ചന്തയിൽ പോയി മടങ്ങി വന്നു. എന്നാൽ ഇന്ന് അതുപോലെ ഒരു സാഹചര്യം ഉണ്ടായാൽ ഞാൻ മകൾക്ക് വേണ്ടി അത് ചെയ്യാൻ തയ്യാറാവില്ല എന്നുറപ്പാണ്.

അത് ശെരിയാണോ തെറ്റാണോ മക്കളുടെ പിടിവാശികൾ എല്ലാം നമ്മൾ സാധിച്ചു കൊടുക്കണോ എന്നുള്ളതൊക്കെ മറ്റൊരു വിഷയമാണ് എങ്കിലും അമ്മ അന്ന് അത് എനിക്ക് സാധിച്ചു തന്നത് കൊണ്ടാണ് ആ കാര്യം ഇന്നും ഞാൻ ഓർത്തിരിക്കുന്നത്.

സൈക്കിൾ

ചില കാര്യങ്ങൾ ഒരുപാട് ആഗ്രഹിച്ചു കാത്തിരുന്നു കിട്ടുമ്പോൾ ഉള്ള അത്രയും സന്തോഷം അത് ആഗ്രഹിച്ച ഉടനെ കിട്ടിയാൽ തോന്നാറില്ല. എനിക്ക് ആദ്യമായി ഒരു സൈക്കിൾ വാങ്ങുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. കുട്ടിക്കാലത്ത് മൂന്ന് ചക്രമുള്ള സൈക്കിൾ കാണുമ്പോൾ ഒക്കെ അച്ഛനോടും അമ്മയോടും അതുപോലെ ഒന്ന് വാങ്ങിത്തരാൻ പറഞ്ഞു വാശി പിടിച്ചു കുറെ കരഞ്ഞിട്ടുണ്ട് പക്ഷെ കിട്ടിയിട്ടില്ല. അന്ന് ഇന്നത്തെപ്പോലെ അതത്ര സാധാരണവുമായിരുന്നില്ല. ഇന്ന് ബൈക്കുകൾ ഉള്ളത് പോലെ അന്ന് സൈക്കിളുകൾ ആയിരുന്നു നാട്ടിൽ എല്ലാരും ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. 

ഒടുവിൽ പലപ്പോഴായി ഉത്സവത്തിനും മറ്റും കിട്ടിയ കാശ് കൂട്ടി വച്ചിരുന്നതും അമ്മയുടെ ചിലവിലും എന്റെ പേരിലും നടത്തിയ കോഴി വളർത്തൽ, പ്രാവ് വളർത്തൽ എന്നീ ചെറുകിട വ്യവസായങ്ങളിൽ നിന്ന് സംഭരിച്ചതുമായ 600 രൂപ കൊടുത്തു ഞാൻ തന്നെ ഒരു പഴയ bsa സൈക്കിൾ വാങ്ങി. വാങ്ങിയതിന്റെ പിറ്റേന്ന് ഒരു ഹർത്താൽ ആയിരുന്നു. സൈക്കിൾ കിട്ടിയതിന്റെ ആവേശത്തിൽ രാവിലെ തന്നെ അതും എടുത്തു ഒരു പോക്ക് അങ്ങു പോയി. റോഡും കാടും മേടുമെല്ലാം ചുറ്റിത്തിരിഞ്ഞു ഏകദേശം ഒരു പതിനൊന്ന് പന്ത്രണ്ട് മണിയൊക്കെ ആയപ്പോൾ ആണ് തിരികെ വീടിനടുത്തെത്തിയത്. അപ്പോഴേക്കും ഇനി ഒട്ടും ചവിട്ടാൻ വയ്യാത്ത വിധം ക്ഷീണിച്ചിരുന്നു എന്നിട്ടും ഏങ്ങി വലിച്ചു ഒരു കയറ്റം ചവിട്ടുകയായിരുന്നു പെട്ടെന്ന് ബാലൻസ് അങ്ങു പോയി വീഴാതിരിക്കാൻ സ്വാഭാവികമായ റിഫ്ലെക്‌സ് ആക്ഷനോടെ അടുത്തുള്ള മതിലിലേക്ക് കൈ കുത്തി. കുത്തുന്നതിന് തൊട്ട് മുമ്പ് ഒരു മിന്നായം പോലെ കണ്ടു മതിലിന്റെ ആ വശത്തു കുറച്ചു കുപ്പിയോടുകൾ (കുപ്പിച്ചില്ല്) എന്നാൽ കൈ വലിക്കാൻ പറ്റിയില്ല അപ്പോഴേക്കും താമസിച്ചു പോയിരുന്നു. കൈ വിരലും വെള്ളയും ചേരുന്ന ഭാഗത്തു കുപ്പിച്ചില്ല് ആഴ്ന്നിറങ്ങി. കയ്യിൽ നിന്ന് രക്തമൊഴുകി. മുറിവ് പറ്റുന്നതും അത് വീട്ടിൽ പറയാതെ കൊണ്ട് നടക്കുന്നതുമൊക്കെ അക്കാലത്ത് സാധാരണമായിരുന്നതിനാൽ ഞാൻ സൈക്കിളിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് കുറച്ചു വെള്ളമെടുത്തു കൈ കഴുകി. എന്നിട്ട് സൈക്കിൾ തള്ളി മുന്നോട്ടു നടന്നു. കുറച്ചു പോയപ്പോൾ തന്നെ കാര്യം അത്ര നിസ്സാരമല്ലെന്നു മനസ്സിലായി. കണ്ണിലാകെ ഇരുട്ട് കയറുന്നു. തല കറങ്ങുന്നു. 

ഞാൻ സൈക്കിൾ പതിയെ സൈഡാക്കി റോഡ് സൈഡിൽ ഇരുന്നു. അപ്പോഴാണ് പരിചയമുള്ള  ഒരു ചേട്ടൻ അതുവഴി വന്നത്. കൈ പിടിച്ചു നോക്കി. പിന്നെ എന്നെയും പൊക്കി അതുവഴി വന്ന ഒരു ഓട്ടോയിലിട്ട് ആശുപത്രിയിലേക്ക്. ചെന്ന ഉടനെ കൈ ഒക്കെ നോക്കിയ ശേഷം ഡോക്ടർ പറഞ്ഞു തയ്യൽ ഇടണം ആഴത്തിൽ ഉള്ള മുറിവാണ്. അയ്യോ ..ആദ്യമായിട്ടാണ് തയ്യൽ ഇടുന്നത് കരഞ്ഞു വിളിച്ചാലോ വേണ്ട ഞാൻ ഇപ്പൊ കൊച്ചു പയ്യൻ ഒന്നുമല്ലല്ലൊ ഒരു സൈക്കിൾ ഒക്കെ സ്വന്തമായുള്ള.. നാണക്കേട്. കിടത്തിയിരുന്ന സ്ട്രെച്ചറിന്റെ ഒരു വശത്ത് മറ്റേ കൈ കൊണ്ട് ഇറുക്കിയങ്ങു പിടിച്ചു ഒരുവിധം കരയാതെ പിടിച്ചു നിന്നു. എല്ലാം കഴിഞ്ഞ് കയ്യിൽ ഒരു വലിയ കെട്ടൊക്കെ ആയി വീട്ടിൽ ചെന്ന് കയറിയപ്പോൾ വീട്ടുകാരൊക്കെ പേടിച്ചു. ഞാനോ ഇതൊക്കെ എന്ത് എന്ന മട്ടിൽ അകത്തേക്ക് കയറി കട്ടിലിൽ കേറിക്കിടന്നു. കയ്യിൽ മുറിവ് പറ്റിയതിനേക്കാൾ സങ്കടം കുറച്ചു ദിവസത്തേക്ക് ഇനി സൈക്കിൾ ചവിട്ടാൻ പറ്റില്ലല്ലോ എന്നോർത്തായിരുന്നു.

ആമിക്ക് നാലാം പിറന്നാൾ പ്രമാണിച്ചു ഒരു സൈക്കിൾ വാങ്ങി. അപ്പോഴാണ് ഈ പഴയ കാര്യങ്ങളെക്കുറിച്ചു വീണ്ടും ഓർമ്മ വന്നത്. അല്ലെങ്കിലും നമ്മുടെ കുട്ടികൾ ഇടയ്ക്കിടെ നമ്മുടെ കുട്ടിക്കാലം ഓർമ്മിപ്പിക്കുമെന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട്. നമ്മുടെ കുസൃതികൾ നമ്മുടെ കുട്ടികളിൽ നിന്ന് തിരിച്ചു അനുഭവിക്കേണ്ടി വരുന്നത് എന്റമ്പോ വല്ലാത്ത ശിക്ഷ തന്നെ.

ICU



ഞാനും അമ്മയും മെഡിക്കൽ കോളേജ് ക്യാഷ്വാലിറ്റി ഐ.സി.യു വിന്റെ പുറത്തു ബെഞ്ചിൽ ഇരിക്കുകയായിരുന്നു. എന്റെ അച്ഛൻ കഴിഞ്ഞ 3 ദിവസമായി അതിനുള്ളിലാണ്. ആപത്ഘട്ടം ഒക്കെ കഴിഞ്ഞുവെങ്കിലും വാർഡിലേക്ക് മാറ്റാറായിട്ടില്ല. മെഡിക്കൽ ICU വിൽ ബെഡും ഒഴിവില്ല.

പെട്ടെന്ന് ഒരു 108 ആംബുലൻസ് കൊണ്ട് നിർത്തി. അതിൽ നിന്ന് ഏതാണ്ട് മുപ്പതു വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരാളെ സ്ട്രെച്ചറിൽ അകത്തേക്ക് കൊണ്ടു വന്നു. കൂടെ കൈക്കുഞ്ഞുമായി കരഞ്ഞു തളർന്ന കണ്ണുകളോടെ ഒരു സ്ത്രീയും. അയാളെ ICU വിലേക്ക് കയറ്റി. വാതിലിൽ ചെന്ന് അല്പനേരം നോക്കി നിന്ന ശേഷം അവർ ഞങ്ങൾക്കരികിലുള്ള ഒരു ബെഞ്ചിൽ വന്നിരുന്നു. 

സമയം കടന്നു പോയി. അതിനിടെ ഞാൻ അച്ഛന് മരുന്ന് വാങ്ങാനായി ഒന്നു രണ്ടു തവണ പോയി വന്നു.

ആ സ്ത്രീ അവിടെത്തന്നെയുണ്ട്. കുഞ്ഞു കരയുന്നുണ്ട്. സെക്യൂരിറ്റി അവളുടെ അടുത്തേക്ക് വന്നു ബന്ധുക്കളുടെ നമ്പർ ചോദിച്ചു. ബന്ധുക്കൾ അധികമൊന്നും ഇല്ലെന്ന് അവൾ പറയുന്നത് കേട്ടു. ഉള്ളവരുടെ നമ്പർ അവൾക്കറിയില്ലത്രേ.. പിന്നെ ബാഗിനുള്ളിൽ നിന്ന് ഒരു തുണ്ട് പേപ്പറിൽ എഴുതി വച്ചിരുന്ന നമ്പറുകൾ അവൾ അയാളെ കാണിച്ചു. സെക്യൂരിറ്റി ആ നമ്പർ വാങ്ങി തന്റെ മൊബൈലിൽ നിന്ന് ഡയൽ ചെയ്തിട്ട് ഫോണ് അവൾക്ക് കൊടുത്തു. 
തമിഴും മലയാളവും കലർന്ന ഭാഷയിൽ അവൾ സംസാരിച്ചു. സംസാരത്തിൽ നിന്ന് അവൾ ഉദ്ദേശിച്ച ആളല്ല ഫോണ് എടുത്തതെന്നു എനിക്ക് തോന്നി. സെക്യൂരിറ്റി അവളുടെ കയ്യിൽ നിന്ന് ഫോണ് വാങ്ങി അൽപ്പം മാറി നിന്നു സംസാരിക്കുന്നു.

എന്റെ അമ്മ അവളുടെ അടുത്തു പോയി ഇരുന്നു.
രണ്ടു മൂന്ന് ദിവസമായി ഞങ്ങൾ ഇവിടെയുണ്ട്. ICU ന്റെ മുൻപിൽ ഉള്ളവരൊക്കെ ഉറ്റ ബന്ധുക്കളെപ്പോലെയാണ് പെരുമാറുക. കഠിനമായ ദുഃഖവും ഭാവിയെക്കുറിച്ച് യാതൊരു പിടിയുമില്ലാതെയാകുമ്പോൾ മനസ്സിലെ പല മതിലുകളും ഇടിഞ്ഞു വീഴുന്നു. ഇതുവരെ പ്രാധാന്യമുള്ളതെന്ന് കരുതിയിരുന്നതൊക്കെ ഒന്നുമല്ലാതായിത്തീരുകയും പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി മാത്രമായി പ്രതീക്ഷകൾ ഒതുങ്ങുകയും ചെയ്യുന്ന സമയമാണത്. ബസിൽ മണിക്കൂറുകൾ അടുത്തിരുന്ന് യാത്ര ചെയ്താൽ ഒരു വാക്ക് സംസാരിക്കാത്തവർ ICU വിന്റെ മുന്പിലെത്തുമ്പോൾ 5 മിനിറ്റ് കൊണ്ട് അടുത്ത കൂട്ടുകാരാകുന്നു. പരസ്പരം എല്ലാം പങ്കിടുന്നു.

അവളുടെ കാര്യവും വ്യത്യസ്തമല്ലായിരുന്നു. ഒരുപക്ഷേ സംസാരിക്കാൻ ആരെയെങ്കിലും കിട്ടാൻ കാത്തിരിക്കുകയായിരുന്നുകാണും അവൾ. തമിഴും മലയാളവും ഇടകലർത്തി അവൾ പറഞ്ഞു. 

രണ്ടു വർഷം മുൻപ് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് അവർ വിവാഹം കഴിച്ചത്. അയാൾക്ക് മീൻ പിടിത്തം ആണ് തൊഴിൽ. അന്ന് രാവിലെ അവർ കുഞ്ഞിന് വാക്‌സിൻ എടുക്കാൻ പോകാനായി ബസ് സ്റ്റോപ്പിൽ വന്നതാണ്. പെട്ടെന്ന് അയാൾക്ക് തല കറക്കവും നെഞ്ച് വേദനയും വന്നു. ആരൊക്കെയോ ചേർന്ന് 108 വിളിച്ചു ഇവിടെ എത്തിച്ചു. ഇത് പറയുമ്പോൾ അവൾ കരയുന്നുണ്ടായിരുന്നു. 
അമ്മ പറഞ്ഞു. 
വേഗം സുഖമാകും. ഞങ്ങൾ കാണുന്നതല്ലേ ഇവിടെ എത്തിയല്ലോ ഇനി അവർ നോക്കിക്കൊള്ളും. അവന് ഒരു കുഴപ്പവും വരില്ല. നീ കരയാതിരിക്ക്. കുഞ്ഞിന് പാല് കൊടുക്ക്.

അവൾക്ക് ചെറിയ ആശ്വാസം തോന്നിയതുപോലെ എനിക്ക് തോന്നി. പിന്നെ ഞാൻ നോക്കുമ്പോൾ അവൾ കരച്ചിൽ നിർത്തി കുഞ്ഞിന് പാൽ കൊടുക്കുകയായിരുന്നു.

അമ്മ എന്റെ അടുത്തു വന്നിരുന്നു പതുക്കെ പറഞ്ഞു. അയാൾ മരിച്ചെന്നാണ് തോന്നുന്നത്. ആ സെക്യൂരിറ്റി അങ്ങിനെ ഫോണിൽ പറഞ്ഞതുപോലെ എനിക്ക് തോന്നി.
ഞാൻ ഒന്നും പറഞ്ഞില്ല. എനിക്കത് വിശ്വസിക്കാൻ ഇഷ്ടമല്ലായിരുന്നു. സെക്യൂരിറ്റി അവളുടെ അടുത്തു വന്ന് പറഞ്ഞു.
നീ പോയി ഒരു ചായ കുടിച്ചിട്ട് വാ. കുഞ്ഞിന് ബിസ്കറ്റും വാങ്ങിക്കൊട്.
പക്ഷെ അവൾ പോയില്ല. ചായ വേണ്ടന്ന് പറഞ്ഞു.
 
എനിക്ക് അപ്പോൾ സംശയം തോന്നിത്തുടങ്ങി. സാധാരണ ICU വിൽ ഉള്ള രോഗിയുടെ ആൾക്കാർ എപ്പോഴും പുറത്തുണ്ടാകണം എന്നാണ് അവർ പറയാറുള്ളത്. പക്ഷെ ഇപ്പോൾ അവളോട് ഇങ്ങിനെ പറയണമെങ്കിൽ അത് മോർച്ചറിയിലേക്ക് ശരീരം മറ്റാനായിരിക്കുമോ..
വീട്ടുകാരെ ഉപേക്ഷിച്ചു അയാളുടെ കൂടെ ഇറങ്ങി വന്ന ഇവൾ. ഒരു വയസ്സു പോലും തികയാത്ത ഒരു കുഞ്ഞും.. 

അച്ഛനോട് സംസാരിക്കാനായി ഡോക്റ്റർ എന്നെ അകത്തേക്ക് വിളിപ്പിച്ചു. അകത്തു കയറിയപ്പോൾ ആ സ്ത്രീയുടെ ഭർത്താവിന്റെ അനക്കമറ്റ ശരീരം ഞാൻ കണ്ടു. 
അച്ഛൻ പറഞ്ഞു.
എത്തിയ ഉടനെ പോയി.
ഞാൻ പിന്നെ ഒന്നും ഓർത്തില്ല. പുറത്തിറങ്ങിയപ്പോൾ ആ സ്ത്രീയും അവിടെ ഉണ്ടായിരുന്നില്ല.

മൊബൈൽ ശബ്ദിച്ചു.. വീട്ടിൽ നിന്നാണ്. നിങ്ങൾ ഇന്നും വരുന്നില്ലേ? എത്ര ദിവസമായി ആശുപത്രിയിൽ ഇരിക്കുന്നു. ഇവിടെ ഞാൻ ഒരാൾ ഉണ്ടെന്ന് വല്ല വിചാരവുമുണ്ടോ? അവിടെത്തന്നെ ഇരുന്നോ ഇങ്ങോട്ടിനി വരണ്ട..

Saturday, May 28, 2022

അധ്യാപകൻ

 
നള ദമയന്തി കഥയിൽ നിന്നൊരു ഭാഗം ഞങ്ങൾക്ക് പ്ലസ്‌ടുവിന് പഠിക്കാനുണ്ടായിരുന്നു. നളൻ ദമയന്തിയെ കാട്ടിൽ ഉപേക്ഷിച്ചു പോയ സമയത്ത് ദമയന്തി ഒരു പാമ്പിന്റെ പിടിയിൽ അകപ്പെടുകയും മരണഭയത്താലുള്ള അവളുടെ വിളി കേട്ട് വന്നൊരു കാട്ടാളൻ സ്വന്തം ജീവൻ പണയം വച്ചു ദമയന്തിയെ രക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അതിന് ശേഷം കാട്ടാളന് ദമയന്തിയോട് പ്രണയം തോന്നുകയും അത് പ്രകടിപ്പിച്ച കാട്ടാളനെ അവൾ ശപിച്ചു ഭസ്മമാക്കുകയും ചെയ്യുന്നതാണ് പാഠഭാഗം.  

ക്രിസ്തുമസ് പരീക്ഷയ്ക്ക് അതിൽ നിന്നൊരു ഉപന്യാസം എഴുതാൻ ചോദിച്ചു. കാര്യമായി പഠിച്ചിട്ടൊന്നുമില്ലായിരുന്നു. മലയാളമല്ലേ എന്തെങ്കിലും ഒക്കെ എഴുതാമെന്ന വിശ്വാസത്തിലായിരുന്നു ഞാൻ. ഉപന്യാസം എഴുതി വന്നപ്പോൾ രണ്ടു പുറം തികയ്ക്കുന്നതിനായി ഞാൻ ആ കഥയെക്കുറിച്ചു സ്വയം ഒരു നിരൂപണമങ്ങു നടത്തി. 
താൻ പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷിച്ച ദമയന്തി പതിവൃതയാണെന്നോ നളനെ പിരിഞ്ഞിരിക്കുകയാണെന്നോ അറിയാതെയാണ് കാട്ടാളൻ ദമയന്തിയോട് തന്റെ ഇഷ്ടം അറിയിച്ചതെന്നും ഏതൊരു പുരുഷനും തോന്നുന്ന കാര്യം മാത്രമാണ് കാട്ടാളനും തോന്നിയതെന്നും എന്നാൽ ദമയന്തി പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കാട്ടാളനെ ശപിക്കുകയാണുണ്ടായതെന്നും ഒക്കെ തട്ടി വിട്ടു.

ക്രിസ്തുമസ് വെക്കേഷനൊക്കെ കഴിഞ്ഞു ചെന്നപ്പോൾ എന്റേത്  ഒഴികെ ബാക്കി എല്ലാവരുടെയും പരീക്ഷാ പേപ്പർ അന്ന് മലയാളം പഠിപ്പിച്ചിരുന്ന സിജു സാർ ലീഡർ വശം ക്ലാസ്സിൽ കൊടുത്തു വിട്ടു എന്നിട്ട് എന്നോട് സാറിനെ നേരിൽ കാണാൻ പറഞ്ഞയച്ചു. 
ഞാൻ കരുതി പെട്ട്.. പരീക്ഷാ പേപ്പറിൽ  തോന്ന്യവാസം എഴുതി വച്ചെന്നും പറഞ്ഞു വഴക്ക് പറയുമായിരിക്കും.

സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോൾ സാർ വിചാരിച്ച പോലെ നള ദമയന്തി ഉപന്യാസം എടുത്തു. എന്താടോ ഇത് ?

അത് സാർ ഞാൻ..

വളരെ നന്നായിരിക്കുന്നു.

ങേ.

അതെ. നീ നന്നായി എഴുതിയിട്ടുണ്ട്. വായിച്ച കഥകളെക്കുറിച്ചു നീ ചിന്തിക്കുന്നുണ്ട്. ഇതുപോലെ പഠിച്ചാൽ ഫൈനൽ പരീക്ഷയ്ക്ക് തനിക്ക് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങാൻ കഴിയും. പറ്റുമെങ്കിൽ ഇത് കഴിഞ്ഞു ബി എ മലയാളം എടുത്തു പഠിക്കുക.

പേപ്പർ നിറയ്ക്കാൻ എഴുതിയതിനെക്കുറിച്ചു അദ്ദേഹത്തിന്റെ വായിൽ നിന്ന് അങ്ങിനെ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ആ സ്‌കൂളിലെ എല്ലാ കുട്ടികളും ഒരുപോലെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അപൂർവ്വം അധ്യാപകരിൽ ഒരാളായിരുന്നു സിജു സർ. 

ഞാൻ ശ്രമിക്കാം സാർ എന്ന് മാത്രം പറഞ്ഞു അവിടെ നിന്ന് പോന്നു. ആ വാക്കുകൾ മനസ്സിൽ കിടന്നത് കൊണ്ട് മാത്രം ഫൈനൽ പരീക്ഷയ്ക്ക് മലയാളം നന്നായി പഠിച്ചെഴുതി തൊണ്ണൂറ് ശതമാനം മാർക്ക് നേടി. മാർക്ക് ലിസ്റ്റുമായി അദ്ദേഹത്തിന്റെ അടുത്ത് പോയപ്പോൾ തോളത്തു തട്ടി അഭിനന്ദിച്ചു. ഇപ്പോഴും മായാതെ ആ നിമിഷം ഓർമ്മയിൽ ഉണ്ട്. എന്നാൽ തുടർ പഠനം നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചിരുന്നതിനാൽ ഞാൻ മലയാളം  ഡിഗ്രിക്ക് ചേർന്നില്ല. പക്ഷെ പിന്നീട് ഒരുപാട് കാലം കഴിഞ്ഞു അന്ന് മലയാളം എടുത്തു പഠിക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. വീട്ടിലെ പ്രയാസങ്ങളും ബുദ്ധിമുട്ടും അന്നത്തെ എന്റെ പല തീരുമാനങ്ങളെയും സ്വാധീനിച്ചിരുന്നു. എത്രയും വേഗത്തിൽ ഒരു ജോലി നേടുകയായിരുന്നു ലക്ഷ്യം. അത് നേടി. പക്ഷെ പലതും നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടതിനെ ഓർത്തു ദുഃഖിക്കാനില്ല. കയ്യിൽ കിട്ടിയതൊക്കെ എത്രയോ മനോഹരമാണ്. പുസ്തകദിന ആശംസകൾ. 

അധ്യാപകർ

ഹൈസ്കൂൾ പഠിക്കുന്ന കാലം. ഇംഗ്ളീഷ് പഠിപ്പിക്കുന്ന ഒരു സർ ഉണ്ടായിരുന്നു അന്ന് സ്‌കൂളിൽ. പേര് പറയുന്നില്ല. പറഞ്ഞിട്ടും ഇനി കാര്യമൊന്നുമില്ല. 

അദ്ദേഹം ക്ലാസ്സിൽ ചോദ്യം ചോദിച്ചു മറുപടി പറഞ്ഞില്ലെങ്കിലോ പുസ്തകം കൊണ്ട്‌ വന്നില്ലെങ്കിലോ ഒക്കെ ശിക്ഷിക്കുന്നത്‌ ഒരു പ്രത്യേക രീതിയിലാണ്. ക്ലാസ് ലീഡറിനോട് പുറത്തു സ്‌കൂൾ കോമ്പൗണ്ടിൽ കാട് പിടിച്ചു കിടക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയുടെ കുറെ കമ്പുകൾ ഒടിച്ചെടുത്തുകൊണ്ട് വരാൻ പറയും. ലീഡർ അത് കൊണ്ടുവരുമ്പോൾ അതിൽ നിന്ന് മൂന്ന് നാലെണ്ണം ഒരുമിച്ചു പിടിച്ചു കുട്ടികളെ തിരിച്ചു നിർത്തി ചന്തിക്ക് പെടയ്ക്കും. അടിയുടെ ഇടയിൽ കമ്പുകൾ ചിലത് ഒടിയും. ഉദ്ദേശിച്ച എണ്ണം തികഞ്ഞില്ലെങ്കിൽ അയാൾ വീണ്ടും അതിനോട് പുതിയ കമ്പുകൾ ചേർത്ത് വച്ചു അടി തുടരും.

ഒരിക്കൽ എനിക്കും അയാളുടെ കയ്യിൽ നിന്ന് അടി കിട്ടി. രണ്ടു മൂന്ന് ദിവസമായിട്ടും അടി കിട്ടിയ ഭാഗത്തെ വേദന മാറുന്നില്ല. അങ്ങിനെ നോക്കിയപ്പോൾ ആണ് അടി കൊണ്ട ഭാഗത്ത്‌ കമ്പിന്റെ ഒരു ചെറിയ ചീള് കുത്തിക്കേറി ഇരിക്കുന്നു. അത് അവിടെ ഇരുന്നു പഴുക്കുകയാണ്. പിന്നെ അത് ഊരിക്കളഞ്ഞു മരുന്ന് വച്ചതിന് ശേഷമാണ് വേദന മാറിയത്.  

ഇയാളുടെ ഈ അടിക്ക് അവസാനം വന്നത് അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവത്തോടെയാണ്. 
കമ്യുണിസ്റ്റ് പച്ചയുടെ കമ്പുകൾക്ക് വലിയ ബലമൊന്നുമില്ലാത്തതിനാൽ അടിക്കിടയിൽ ഒടിയുന്ന കമ്പുകളുടെ ഭാഗങ്ങൾ ചിതറിത്തെറിച്ചു ക്ലാസ്സിൽ ഇരിക്കുന്ന മറ്റു കുട്ടികളുടെ നേരെയ്ക്കും പോകുന്നത് സാധാരണയായിരുന്നു. അങ്ങിനെ ഒരു ദിവസം ഒടിഞ്ഞ കമ്പിന്റെ ചീള് ഒരു പെണ്കുട്ടിയുടെ കണ്ണിൽ തറച്ചു. ആ കുട്ടിയെ പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടി വന്നു. അതോടെ ആരൊക്കെയോ പറഞ്ഞു അയാളുടെ അടി നിർത്തിച്ചു. 

പഠിച്ചിരുന്ന കാലത്തും പിന്നീട് അധ്യാപകനായി ജോലി ചെയ്തപ്പോഴും ഒരുപാട് നല്ല അധ്യാപകരെ പരിചയപ്പെട്ടിട്ടുണ്ട് കൂട്ടത്തിൽ ഇതുപോലെ ചില പരുക്കൻ കഥാപാത്രങ്ങളെയും.

അധ്യാപനം എന്നാൽ മറ്റേതൊരു തൊഴിൽ പോലെയും ഒരു തൊഴിൽ എന്ന് ചിലർ പറയാറുണ്ട്. എന്റെ അഭിപ്രായത്തിൽ അതങ്ങിനെയല്ല. അധ്യാപകർ നമ്മുടെ നാളത്തെ തലമുറയെ വാർത്തെടുക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഒരു നല്ല അധ്യാപകനോളം ഒരു കുട്ടിയുടെ സ്വഭാവത്തെ സ്വാധീനിക്കുവാൻ മറ്റാർക്കാണ് കഴിയുക? 
കുട്ടികളെ പഠിപ്പിക്കാൻ ഒരു സ്കിൽ വേണം അതില്ലാതെ വെറും ഒരു ജോലി എന്ന നിലയിൽ അധ്യാപകരാകാൻ വരുന്നവരെ റിക്രൂട്ട്‌മെന്റ് നടപടികൾക്കിടയിൽത്തന്നെ കണ്ടെത്തി ഒഴിവാക്കാനാകണം. അതുകഴിഞ്ഞു പ്രൊബേഷൻ പീരിയഡിലും തുടർന്ന് കൃത്യമായ ഇടവേളകളിലും അധ്യാപകരുടെ വിലയിരുത്തൽ നടത്തുകയും കഴിവില്ലാത്തവരെ നോൺ ടീച്ചിങ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യുന്ന ഒരു സിസ്റ്റം ഉണ്ടാകണം.

ലഹരിക്ക് അടിമയായ അധ്യാപകർ പോലും ക്ലാസ് എടുക്കുന്ന സ്‌കൂളുകൾ നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്. ഇടുക്കിയിലെ ഒരു സ്‌കൂളിലെ കഞ്ചാവ് ഉപയോഗിക്കുന്ന ഒരു കുട്ടിയോട് വളരെ സ്വകാര്യമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവന്റെ അച്ഛനും അധ്യാപകനും സിഗരറ്റ് വലിക്കുന്നത് കണ്ടാണ് അവൻ ആദ്യമായി സിഗരറ്റ് വലിച്ചു തുടങ്ങിയതെന്നാണ്. നമ്മൾ എത്രയൊക്കെ ബോധവൽക്കരണം നടത്തിയാലും കുട്ടിക്ക് വേണ്ടപ്പെട്ടവരുടെ ശീലങ്ങൾ അവനെ സ്വാധീനിക്കും.

"സർ ഇവിടെ മദ്യപിച്ചു ഭയങ്കര ബഹളമാണ് ഒന്ന് വരാമോ? "

ഒരു ക്യാംപിൽ നിന്ന് ടീച്ചർ വിളിച്ചതാണ്. കുട്ടികൾ ആയിരിക്കുമെന്ന് കരുതിയാണ് ചെന്നത്. എന്നാൽ അതല്ലായിരുന്നു. അന്നേ ദിവസത്തെ ക്യാമ്പിന്റെ ചുമതലയുള്ള രണ്ട് അധ്യാപകർ മദ്യപിച്ചു കുട്ടികളുടെ പരിപാടികൾക്കിടയിൽ ബഹളം വയ്ക്കുകയാണ്. ഇവരുടെ ശല്യം സഹിക്ക വയ്യാതെ കൂടെയുണ്ടായിരുന്ന വനിതാ അധ്യാപകർ ആണ് വിളിച്ചു പറഞ്ഞത്.

"എന്ത് ചെയ്യാനാണ് പിരിച്ചു വിടാൻ പറ്റുമോ? താൽക്കാലിക സസ്പെൻഷനോ മെമ്മോയോ കൊടുക്കാനല്ലാതെ. എന്തെങ്കിലും നടപടിക്കൊരുങ്ങിയാൽ തന്നെ നൂറ് പേര് ഇടപെടാൻ വരും."

മേലധികാരികളും നിസ്സഹായകരാണ്


അവളുടെ ഇഷ്ടങ്ങൾ

"അച്ഛാ എനിക്ക് ആ വാട്ടർ ബോട്ടിൽ വേണം. 

അത് വേണ്ട മോളെ ഇത് മതി ഇതാണ് നല്ലത്.

അമ്മേ എനിക്ക് ആ ബാഗ് മതി.

അത് വേണ്ട മോളെ ഇത് വാങ്ങാം ഇതാകുമ്പോൾ കുറേക്കാലം ഉപയോഗിക്കാം.

അച്ഛാ നമുക്ക് ഈ വഴി പോകാം

ഇതിലെ വേണ്ട ആ വഴി പോകാം.. "

കുഞ്ഞായിരിക്കുമ്പോൾ അവളുടെ ആഗ്രഹത്തിനനുസരിച്ചു എല്ലാം ചെയ്ത് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ചിലതെങ്കിലും ചെയ്ത് കൊടുക്കണം. അതിപ്പോൾ അവൾക്ക് ദോഷം ഉണ്ടാക്കുന്നതാണെങ്കിൽകൂടി അത് സ്വയം തിരിച്ചറിയട്ടെ എന്നു കരുതണം. അല്ലെങ്കിൽ അവൾ ഭാവിയിൽ സ്വന്തമായി യാതൊരു അഭിപ്രായങ്ങളും, തീരുമാനങ്ങളും ഇല്ലാത്തയാളായി മാറും. അവൾ ഇന്ത്യൻ പ്രധാനമന്ത്രി ആയാലും മറ്റൊരാൾ ആയിരിക്കും അവളുടെ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നത്. കാരണം തനിക്ക് യോജിച്ചത് മറ്റുള്ളവർ ആണ് കണ്ടെത്തേണ്ടതെന്ന് അവളുടെ മനസ്സിൽ അപ്പോഴേക്കും ഉറച്ചു പോയിരിക്കും. 

ഒരിക്കൽ എനിക്ക് ഹൈദരാബാദ് DRDOയിൽ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. അന്ന് എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു രണ്ടു വർഷം ആയിട്ടെ ഉള്ളൂ. അതിന് മുമ്പ് ഒറ്റയ്ക്ക് കേരളത്തിന് പുറത്ത് ഞാൻ പോയിട്ടില്ല. അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു. അവിടെ തലേദിവസം എത്തണം ഇന്റർവ്യൂ സ്ഥലം കണ്ടു പിടിക്കണം. ഭാഷ അറിയില്ല. സ്ഥലങ്ങൾ അറിയില്ല. ഒടുവിൽ ഹൈദരാബാദ് താമസിച്ചു ജോലി ചെയ്യുന്ന ഒരു സുഹൃത്തിന്റെ സഹായം കിട്ടി. ആ സുഹൃത്ത് ആണ് ഇന്റർവ്യൂ നടക്കുന്ന ഓഫീസിൽ എന്നെ എത്തിച്ചത്. 
അവിടെ വച്ചു ഒരു പെണ്കുട്ടിയെ പരിചയപ്പെട്ടു. ഹരിയാനയിൽ നിന്ന് വരികയാണ്. ഇരുപത്തിരണ്ട് വയസ്സ് പ്രായം. 

ആരുടെ കൂടെ വന്നു? ഞാൻ ചോദിച്ചു.
ആരും കൂടെ വന്നില്ല. 
ഞാൻ ഒറ്റയ്ക്കാണ് വന്നത്. 

ഇതിന് മുൻപ് ഹൈദരാബാദ് വന്നിട്ടുണ്ടോ?

ഇല്ല.

നമ്മുടെ നാട്ടിൽ തൊട്ടടുത്ത ജില്ലയിൽ സെന്റർ വന്നാൽ പരീക്ഷ എഴുതാൻ കാറ് വിളിച്ചു കുടുംബ സമ്മേതം പെണ്കുട്ടിയെയും കൊണ്ട് പോകുന്നവർ ധാരാളമുണ്ട്. 
ഞാൻ തന്നെ ഒരാൾ കൂടെ വന്നത് കൊണ്ടാണ് സമയത്തിന് ഇവിടെ എത്തിയത്. ഞാൻ പറഞ്ഞു. 

അവൾ അതിന് മറുപടി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. 

എനിക്ക് അവളോടും അവളുടെ മാതാപിതാക്കളോടും ബഹുമാനം തോന്നി.
ആ ധൈര്യം വെറുതെ അങ്ങിനെ കിട്ടുന്നതല്ല. ഒരു ദിവസം രാവിലെ ഒരു പെണ്കുട്ടിയോട് നീ വലുതായി ഇനി നാളെ മുതൽ നീ ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്തോ എന്നു പറഞ്ഞാൽ അവൾക്കത് ചെയ്യാനും കഴിയില്ല. 
അവളെ കുട്ടിക്കാലം മുതൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും പ്രതിസന്ധികളെ തരണം ചെയ്യാനും പ്രാപ്തിയുള്ളവളാക്കി വളർത്തിക്കൊണ്ടു വരേണ്ടതുണ്ട്. 

നാട്ടിൻപുറങ്ങളിൽ അൽപ്പം സ്വാതന്ത്ര്യത്തോടെ നടക്കുന്ന പെണ്കുട്ടികളെപ്പറ്റി ഒരു സംസാരമുണ്ട്. "അവളെ വീട്ടുകാർ അഴിച്ചു വിട്ടേക്കുവാണ് കണ്ടറിയണം അവൾ ആരുടെ കൂടെ ഇറങ്ങിപ്പോകുന്നുവെന്നു."

സത്യം മറ്റൊന്നാണ്. സോഷ്യൽ മീഡിയ പരിചയം വച്ചു ഇറങ്ങി പോയി വഞ്ചിതരാകുന്നതും മയക്കുമരുന്നിന്റെ പിടിയിലാകുന്നതുമൊക്കെ ഇങ്ങിനെ അഴിച്ചു വിടുന്ന പെണ്കുട്ടികൾ അല്ല. വീട്ടിൽ കെട്ടിയിട്ടു വളർത്തുന്ന കുട്ടികളാണ്. ഒരു നിമിഷം ആ കെട്ടുകൾ ഒന്ന് അയയുമ്പോൾ അവർ ഇതുപോലെ എന്തിലെങ്കിലും ചെന്നു പെടും. മറ്റുള്ളവരുടെ സംരക്ഷണത്തിൽ മാത്രം വളർന്നവർക്ക് വിശാലമായ ഈ ലോകത്തെ ചതിയും വഞ്ചനയുമൊന്നും തിരിച്ചറിയാനാകണമെന്നില്ല.

മതമില്ലാത്ത വിദ്യാഭ്യാസം

കല്ലേൻ പൊക്കുടന്റെ ആത്മകഥയിൽ നിന്ന്. 

"പുലയക്കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്‌കൂളിലെ ഏക മാഷ് ആയിരുന്നു പിടാരൻ മാഷ്. മാടായിക്കാവിൽ നിന്നാണ് പിടാരൻ മാഷിന്റെ വരവ്. 
കുന്നിൻപുറത്തു കോട്ടത്തിനടുത്തു ഒരു പാറക്കുളമുണ്ട്. സ്‌കൂളിൽ നിന്ന് തിരിച്ചു പോകുമ്പോൾ പിടാരൻ മാഷ് കുളിച്ചു ശുദ്ധി വരുത്തും. അങ്ങനെയല്ലാതെ അദ്ദേഹത്തിന് വീട്ടിൽ കയറാൻ പറ്റുന്ന ഒരു സാഹചര്യം അന്നില്ല. അക്ഷരം പഠിപ്പിച്ചിരുന്ന വാദ്ധ്യാരുടെ മനസ്സും സമൂഹത്തെ മൊത്തം ഗ്രഹിച്ചിരുന്ന ദുരാചാരങ്ങളിൽ നിന്ന് മുക്തമായിരുന്നില്ല"

ആചാരം ദുരാചാരം ഇത് തമ്മിൽ എന്താണ് വ്യത്യാസം? സമൂഹം പുരോഗമിക്കുന്നതിന്റെ ഫലമാണ് ആചാരങ്ങൾ ഓരോന്നായി ദുരാചാരം എന്ന കാറ്റഗറിയിലേക്ക് മാറ്റപ്പെടുന്നത്. ഇന്ന് ദുരാചാരം എന്നു വിളിക്കുന്ന പലതും ഒരു  അറുപത് എഴുപത് വർഷത്തിനപ്പുറം ആചാരമായിരുന്നു. ഇന്നല്ലെങ്കിൽ നാളെ എല്ലാ ആചാരങ്ങളും ദുരാചാരങ്ങളായി മാറ്റപ്പെടേണ്ടതുണ്ട്. 

ഇതിൽ ചിലത് സ്വാഭാവികമായി മതത്തിന്റെയോ ജാതിയുടെയോ ഉള്ളിൽ തന്നെ നടക്കുന്നുണ്ട്. ഉദാഹരണത്തിന് ഹിന്ദു വീടുകളിൽ നടക്കുന്ന മരണാനന്തര ചടങ്ങുകൾ. ഒരു പത്തു പതിനഞ്ചു വർഷം മുൻപ് ഉള്ളതുമായി തട്ടിച്ചു നോക്കിയാൽ ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. മാറിയ ജീവിത രീതികൾക്കും ആൾക്കാരുടെ സൗകര്യത്തിനും അനുസരിച്ചു ചടങ്ങുകൾക്ക് രൂപാന്തരം ഉണ്ടാകുകയോ ഇല്ലാതാകുകയോ ചെയ്തിരിക്കുന്നു. അതിൽ ആർക്കും പരാതികളൊന്നുമില്ല. ചിലത് ഒഴിവാക്കിയത് കൊണ്ട് ആത്മാവ് ഗതി കിട്ടാതെ അലയുമെന്നും ആരും വിഷമിക്കുന്നില്ല. എന്നാൽ ഇതിൽ ഏതെങ്കിലും ഒന്ന് മാറ്റണം എന്നഭിപ്രായം പുറത്തു നിന്നാണ് ഉയർന്നു വന്നിരുന്നതെങ്കിൽ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി അതിനെ എതിർത്തേനെ.
അതാണ് മതത്തിന്റെ രീതി. അതിന്റെ നില നിൽപ്പിന് അത് ആവശ്യമാണ്.

നമ്മൾ എപ്പോഴും പ്രതീക്ഷ വയ്ക്കുന്നത് നാളത്തെ തലമുറയിലാണ്. അന്ധവിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നുമൊക്കെ എത്രത്തോളം മുക്തമാണോ അത് അത്രത്തോളം മെച്ചപ്പെട്ട സമൂഹമായിരിക്കും നമ്മുടേത്. വിദ്യാലയങ്ങളിൽ നിന്നാണ് നാളത്തെ തലമുറ പിറവിയെടുക്കുന്നത്. അതുകൊണ്ട്‌ തന്നെ  മതരഹിതമാകണം വിദ്യാലയങ്ങൾ. 

അവിടെ വിദ്യാഭ്യാസത്തിനെക്കാൾ പ്രാധാന്യം മതത്തിനോ ജാതിക്കോ ഉണ്ടാകരുത്. എന്നാൽ അതേ സമയം ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ജാതി മത വർണ്ണ ഭേദമന്യേ ഇന്ത്യയിലെ ജനങ്ങൾക്കെല്ലാം കിട്ടേണ്ടതുമുണ്ട്. തീരുമാനം ഉണ്ടാകേണ്ടത് ഭരണഘടനയുടെ കാവൽ നായയായി അറിയപ്പെടുന്ന നീതിന്യായ കോടതികളിലാണ് തെരുവുകളിലല്ല.

ഓർമ്മ

വർഷം 2001. 
പോളിടെക്നിക് ഒന്നാം വർഷത്തെ പരീക്ഷയുടെ റിസൾട്ട് വന്നിരിക്കുന്നു. എഴുതിയ പരീക്ഷകളിൽ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാം പൊട്ടി. പ്രതീക്ഷിച്ചതാണെങ്കിലും കൂടെയുള്ളവന്മാർക്കൊക്കെ സ്പ്ലികൾ അതിനേക്കാൾ കുറവാണെന്നു അറിഞ്ഞപ്പോൾ ഒരു സങ്കടം. അതിൽ കുത്തി നോവിക്കാനായിട്ടു ചിലവന്മാർ വന്നു "ഡെയ് നിനക്ക് ആ മറ്റേ സബ്ജക്ട് കൂടി കിട്ടിയില്ലേ ഡേ" എന്നൊക്കെ ചോദിക്കുന്നു. വീട്ടിൽ എത്തിയപ്പോൾ ചേച്ചിയുടെ വക വേറെ. ആകെ വിഷമിച്ചു മുറിയിൽ വന്നു കിടന്നു. എപ്പോഴോ വാങ്ങിയ ഒരു കാസറ്റ് എടുത്തു സ്റ്റീരിയോയിൽ പ്ളേ ചെയ്തു.

ദിൽ ഹൂം ഹൂം കരെ.. ഖബറായെ

പാനി പാനി രേ...

തുജ്സെ നരാസ് നഹി സിന്ദഗി..

ആ പാട്ടുകൾ ആദ്യമായി കേൾക്കുകയായിരുന്നു. അല്ലെങ്കിൽ മുൻപ് കേട്ടപ്പോൾ ഒന്നും ഞാനവ ശ്രദ്ധിച്ചിരുന്നില്ല. എന്റെ മനസ്സിലെ ദുഃഖം മുഴുവൻ ആ പാട്ടുകളിൽ ലയിച്ചു പുറത്തേക്ക് ഒഴുകാൻ തുടങ്ങി.. എത്രനേരം അങ്ങിനെ കിടന്നു എന്നറിയില്ല എത്ര തവണ കാസറ്റ് മറിച്ചും തിരിച്ചും ഇട്ടുവെന്നറിയില്ല. പക്ഷെ എല്ലാം കഴിഞ്ഞപ്പോൾ മനസ്സിന് എന്തോ ഒരു ആശ്വാസം തോന്നി. 

ചില സമയങ്ങളിൽ നാം കടുത്ത ദുഃഖത്തിൽ പെട്ട് പോകുമ്പോൾ ആരും സഹായിക്കാനില്ലാതെയാകുമ്പോൾ ഈ പ്രപഞ്ചം അതിനായി ആരെയെങ്കിലും കണ്ടെത്തും എന്നു പറയുന്നത് പോലെ അന്ന് ആ പാട്ടുകൾ ലതാ മങ്കേഷ്കറിന്റെ മധുര ശബ്ദത്തിൽ എന്നിൽ പ്രവർത്തിച്ചു. 

നമുക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതാവസാനം വരെ കഴിയുക എന്നതില്പരം മറ്റൊരു ഭാഗ്യമുണ്ടെന്നു തോന്നുന്നില്ല. ഒരിക്കലും മറഞ്ഞു പോകാത്ത ഒത്തിരി പാട്ടുകൾ നമുക്ക് സമ്മാനിച്ചിട്ടു കാലയവനികയ്ക്കുള്ളിൽ മറയുന്ന വാനമ്പാടിക്ക്  ആദരാഞ്ജലികൾ 

പ്രൊ പ്പൊ സ ൽ


എഡോ.. നിനക്കവളെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ പോയി പറയരുതോ?

ക്യാന്റീനിൽ പരിപ്പുവട കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ. അവൻ കുറച്ചു നാളായി ഒരു പെണ്ണിനെ വായിനോക്കുന്നു. ജൂനിയർ ആയി ഇവിടെത്തന്നെ പഠിക്കുന്ന ഒരു കുട്ടിയാണ്. ബസ് സ്റ്റോപ്പിൽ, ക്യാംപസിൽ, ലൈബ്രറിയിൽ ഒരിടത്തും ഇവൻ അവളെ ഒറ്റയ്ക്ക് വിടുന്നില്ല. പക്ഷെ അവളോട് ഒരു വാക്ക് ഇന്നേവരെ സംസാരിച്ചിട്ടില്ല. എല്ലാം കണ്ണു കൊണ്ടുള്ള കളിയാണ്. അവൾക്കും ഇവന്റെ ഉള്ളിലിരുപ്പ് ഇതിനോടകം മനസ്സിലായിക്കാണാനാണ് സാധ്യത.

നിനക്ക് ധൈര്യം ഇല്ലെങ്കിൽ ഞാൻ അവളുടെ കൂട്ടുകാരികളോട് ആരോടെങ്കിലും പറയാം അതുവഴി നമുക്ക് അവതരിപ്പിക്കാം. പറയട്ടെ? 
ഞാൻ ചോദിച്ചു.

വേണ്ട . അങ്ങിനെ എനിക്ക് വേണ്ടി ഒരുത്തനും അവളുടെ കൂട്ടുകാരിയോട് മുട്ടാൻ പോകണ്ട.

സംഗതി സത്യമായിരുന്നു അവളുടെ കൂടെ എപ്പോഴും നടക്കുന്ന ഒരു കുട്ടി ഉണ്ട്. എനിക്ക് അവളെ ഒരു നോട്ടം ഉണ്ടായിരുന്നു. 

പിന്നെ എന്ത് ചെയ്യാനാ നിന്റെ പ്ലാൻ?
കോഴ്സ് തീരും വരെ ഈ ഒലിപ്പിച്ചു നടക്കൽ മാത്രമേ ഉള്ളോ?

ഡാ നീ ഇത് എന്തറിഞ്ഞിട്ടാണ് പറയുന്നത് ഒലിപ്പീര്, വായ്നോട്ടം എന്നിങ്ങനെയുള്ള വാക്കുകൾ കൊണ്ട് എന്റെ ഈ പരിശുദ്ധ പ്രണയത്തെ ഇകഴ്ത്തുവാൻ  നോക്കുകയാണോ?
അതിലൊന്നും ഞാൻ വീഴില്ല.

അല്ല പിന്നെ പരിശുദ്ധ പ്രണയക്കാർ ഒക്കെ ഇങ്ങനെ ആയിരിക്കും അല്ലേ?
ഞങ്ങളൊക്കെ ഇതിനെ ധൈര്യം ഇല്ലായ്മ എന്നാണ് പറയുക. അവളുടെ മുന്നിൽ ചെന്ന് നിന്നാൽ നിന്റെ മുട്ടു വിറയ്ക്കും, തൊണ്ടയിലെ വെള്ളം വറ്റും അതല്ലേ യാഥാർത്ഥ്യം?

അതുതന്നെയാണെന്ന് വച്ചോ. നീ എന്തൊക്കെ മൂപ്പിച്ചാലും ഞാൻ അവളോട് പോയി പറയാൻ പോകുന്നില്ല. ഇത് ഇങ്ങിനെ കൊണ്ടു നടക്കുന്നത് ആണടെ രസം.
ഞാൻ ഇത് അവളോട് പറഞ്ഞു എന്നു തന്നെ കരുതുക. അവൾ ഒരു നോ ആണ് മറുപടി പറയുന്നതെങ്കിലോ. പിന്നെ എനിക്ക് അവളെ ഇപ്പോൾ നോക്കുന്ന അതേ രീതിയിൽ നോക്കാൻ കഴിയില്ല. ഇഷ്ടമില്ലെന്ന് പറഞ്ഞാൽ പിറകെ പോകാൻ എന്നെ കിട്ടില്ല.

അവൾ യെസ് പറഞ്ഞാലോ?
ഞാൻ ചോദിച്ചു.

നമ്മൾ ദിവസവും കാണുന്നതല്ലേടെ യെസ് പറഞ്ഞു കമിതാക്കളായി നടക്കുന്നവരുടെ കോപ്രായങ്ങൾ. 
അവളെ രാവിലെ വിളിക്കണം വൈകുന്നേരം വിളിക്കണം. കോളേജിൽ വന്നാലോ ഫ്രീ ടൈം കിട്ടുമ്പോഴൊക്കെ പോയി അടുത്തിരിക്കണം. അല്ലെങ്കിൽ പിന്നെ പരാതി ആയി. പിണക്കമായി അടിപിടിയായി. ആഴ്ചയിൽ ഒരിക്കൽ എങ്കിലും പിണങ്ങാത്ത എത്ര ജോഡികൾ ഉണ്ടെടെ നമ്മുടെ ക്യാംപസിൽ.?

ഡെയ്. അത് പിന്നെ ഇതിന്റെ പാർട്ട് അല്ലേ? പിണക്കവും ഇണക്കവും ഒക്കെ ചേരുന്നതല്ലേ അളിയാ ഈ പ്രണയം?

പിന്നെ.. ഞാൻ അവളോട് പോയി ഫോട്ടോഗ്രാഫിയെ പറ്റിയും സിനിമയെപ്പറ്റിയും സംസാരിക്കുന്നു. അവൾക്ക് അതിനെപ്പറ്റി ഒന്നും അറിയില്ലെങ്കിലും എനിക്ക് വിഷമമായാലോ എന്നു കരുതി അറിയുന്നതായി ഭാവിക്കുന്നു. 
അവൾ തിരിച്ചു ചെറുകഥകളിലെ സാഹിത്യം എന്നോട് പറയുന്നു. കവിത ചൊല്ലുന്നു. അതിലൊന്നും എനിക്ക് യാതൊരു താൽപര്യവുമില്ലെങ്കിലും ഇഷ്ടപ്പെടുന്നതായി ഞാൻ അഭിനയിക്കണം. ആകെ മൊത്തം ബോർ ആയിപ്പോകുമെടെ. 

എനിക്ക് അതിനൊന്നും വയ്യ. 
ഞാൻ ഇപ്പോൾ പ്രണയത്തിലാണ്. പിണക്കങ്ങൾ ഇല്ലാത്ത, പരാതികൾ ഇല്ലാത്ത, ശല്യമാകാത്ത പ്രണയം. 
എനിക്ക് പറയാനുള്ളതെല്ലാം ഞാൻ മനസ്സുകൊണ്ട് അവളോട് പറയുന്നുണ്ട്. അവളെ കാണുമ്പോഴെല്ലാം ഞാൻ ഒരു ആനന്ദം അനുഭവിക്കുന്നുണ്ട്. അവൾ അതൊക്കെ അറിഞ്ഞാലെന്ത്  അറിഞ്ഞില്ലെങ്കിലെന്ത്. എന്റെ സന്തോഷം എന്റെ ഉള്ളിലല്ലേ. 

ങേ... ബാ പോകാം. പരിപ്പുവട കഴിഞ്ഞു. നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഞാൻ എണീറ്റു.

മിക്കി


അച്ഛന്റെ മരണശേഷം ഞാനും അമ്മയും കൂടി കുടുംബ വീട്ടിൽ താമസിക്കുകയാണ്. 
ഏലി, പാറ്റ, പല്ലി തുടങ്ങി സർവ്വമാന ഭൂമിയുടെ അവകാശികളും കൂടി ഇപ്പോൾ ഞങ്ങളുടെ വീടിന്റെ അവകാശം പറഞ്ഞു വന്നിരിക്കുന്നു. തട്ടിൻ പുറത്തു നിന്നു ഏലികൾ താഴെയിറങ്ങി മുറിയിൽ പലയിടത്തും കാഷ്ഠിച്ചു വച്ചിരിക്കുന്നു. ഇങ്ങിനെ പോയാൽ ഞങ്ങൾക്ക് എലിപ്പനി പിടിക്കും എന്ന പേടിയായി. 

വിഷം വയ്ക്കാം അല്ലാതെ വേറെ നിവൃത്തിയില്ല അമ്മ പറഞ്ഞു.

ഞാൻ പറഞ്ഞു അതു വേണ്ട അത് ക്രൂരമാണ്. നമുക്ക് പ്രകൃതിയുടെ പ്രതിരോധം മതി.

അതെന്താടാ പ്രകൃതിയുടെ പ്രതിരോധം?

നമ്മൾ ഒരു പൂച്ചയെ വളർത്തുന്നു. പല്ലി പാറ്റ ഏലി സർവ്വതിനെയും അവൻ പിടിച്ചു തിന്നോളും.

അതൊന്നും വേണ്ട. അത് അടുക്കളയിൽ വച്ചുണ്ടാക്കി വച്ചിരിക്കുന്നതിൽ ഒക്കെ തലയിടും, മുടി പൊഴിച്ചിടും.

അതൊന്നും ഉണ്ടാകില്ല. നമുക്ക് അതിനെ നല്ല അനുസരണയുള്ള പൂച്ചയായി വളർത്താം.

അതൊക്കെ നടക്കുമോടാ. എന്തായാലും മീൻ ഉണ്ടാക്കി വച്ചാൽ പൂച്ച തലയിടും. ഉറപ്പ്.

അമ്മ നോക്കിക്കോ. ഞാൻ കാണിച്ചു തരാം.
എന്നു വെല്ലു വിളിച്ചു ഞാൻ ഒരു പൂച്ചക്കുട്ടിയെ തപ്പി നടപ്പായി.
ഒടുവിൽ അപ്പച്ചിയുടെ(അച്ഛന്റെ സഹോദരി) വീടിന്റെ പറമ്പിൽ പെറ്റു കിടന്ന പൂച്ചക്കുട്ടികളിൽ ഒന്നിനെ എടുത്തു ഞാൻ വീട്ടിൽ കൊണ്ടു വന്നു.

അമ്മ അതിനെ കണ്ടപ്പോഴേ പറഞ്ഞു.
ടാ അത് തീരെ ചെറിയ കുഞ്ഞാണ്. പാല്‌കുടി മാറിയിട്ടുണ്ടാകില്ല. ചത്തു പോകും.

ഞാൻ പറഞ്ഞു. അതൊക്കെ ഞാൻ നോക്കിക്കോളാം. 

ഞാൻ അതിനെ ഒരു കാർഡ് ബോഡ് പെട്ടിയിലാക്കി വീടിനുള്ളിൽത്തന്നെ അങ്ങിനെ അധികം ഉപയോഗിക്കാത്ത ഒരു മുറിയിൽ കൊണ്ട് വച്ചു. പുറത്തു വച്ചാൽ രാത്രിയിൽ പട്ടികൾ എങ്ങാനും വന്നു കടിച്ചു കൊന്നാലോ എന്നു പേടിയായിരുന്നു.
പാൽ കാച്ചി കുറേശ്ശേ തുണിയിൽ മുക്കി വായിൽ ഇറ്റിച്ചു കൊടുത്തു. ആദ്യമൊക്കെ എപ്പോഴും കരച്ചിലായിരുന്നു. ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആശാൻ ഞാനുമായി ഇണങ്ങി. 

പക്ഷെ അവൻ അപ്പി ഇടുന്നതും മുള്ളുന്നതും ഒക്കെ മുറിയിലാണ്. അമ്മ തിരിഞ്ഞു നോക്കില്ല. അതെല്ലാം ഞാൻ നടന്നു കോരി. അപ്പി ഇടാനുള്ള കക്കൂസ് എന്ന രീതിയിൽ ഞാൻ മുറിയിൽ ഒരു മൂലയിൽ കുറച്ചു മണൽ കൊണ്ട് ഇട്ടു. അത് ഒരു വിജയമായിരുന്നു. അവൻ പിന്നെ കൃത്യമായി അവിടെപ്പോയി അപ്പി ഇട്ടിട്ട് മണൽ നീക്കിയിടും. ഞാൻ ആ മണൽ എടുത്തു കളഞ്ഞാൽ മതി. ഇതിനിടയിൽ ഞാനവന് ഒരു പേരും ഇട്ടു മിക്കി. 

ചേച്ചിയുടെ മക്കൾ വീട്ടിൽ വരുമ്പോൾ മിക്കിയുടെ കൂടെ കളിക്കും. ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോൾ മിക്കി മുറിക്ക് പുറത്തിറങ്ങി നടന്നു തുടങ്ങി. എങ്ങും പോകില്ല. വീടിനുള്ളിൽ തന്നെ എവിടെയെങ്കിലും കാണും. ഇടയ്ക്കിടെ മിക്കി പാറ്റായെ കണ്ടു പുറകെ പോകും. അപ്പോൾ ഞാൻ പറയും നോക്കൂ അമ്മാ അവൻ ഇപ്പോൾ പറ്റായെ പിടിക്കും. 
അമ്മ നോക്കുമ്പോൾ പാറ്റയുടെ ചിറകിൽ തൊട്ടിട്ട് പേടിച്ച് തിരിഞ്ഞു ഓടുന്ന മിക്കി. 
ഞാൻ പറഞ്ഞു അതിപ്പോ അവൻ കുഞ്ഞല്ലേ കുറേക്കൂടി ആവട്ടെ. 
ഉം ഉം കുറേക്കൂടി ആകുമ്പോൾ അടുക്കളയിൽ കയറിയാൽ ഞാൻ അവന്റെ കാൽ അടിച്ചൊടിക്കും.

ഞാൻ പഠിക്കുമ്പോൾ മിക്കി കാലിന്റെ ഇടയിലൂടെ ഉരുമി നടക്കും. ഞാൻ എടുത്തു മടിയിൽ വയ്ക്കുമ്പോൾ വിരലിൽ വേദനിപ്പിക്കാതെ കടിക്കും.

മിക്കി വലുതായി. അവൻ എലികളെ പിടിക്കാൻ തട്ടിൻപുറത്തു കേറാൻ തുടങ്ങി. പാറ്റകളുടെയും പല്ലികളുടെയും പൊടി പോലും കാണാനില്ലാതെയായി. 

അമ്മ പേടിച്ചത് പോലെ അവൻ അടുക്കളയിൽ ഒന്നും കയറിയില്ല. മീൻ വേണമെന്നൊന്നും നിർബന്ധമില്ല. തിന്നാൻ കൊടുക്കുന്നത് കഴിച്ചു എന്റെ അടുത്തോ വീടിന് ചുറ്റുവട്ടത്തോ കാണും. ദേഹമാസകലം നക്കി വൃത്തിയാക്കി ഇളം വെയിൽ കൊണ്ട് മുറ്റത്തു കിടക്കും. മുറ്റത്തു ഒരു കോണിലായി നിറയെ മഞ്ഞ കോളാമ്പി പൂക്കൾ വിരിയുന്ന ഒരു മരമുണ്ടായിരുന്നു. അതിൽ ഉച്ച കഴിഞ്ഞാൽ പീണി കിളികൾ വന്നിരുന്നു ചിലയ്ക്കും. മിക്കി അവയെ പിടിക്കാൻ മരത്തിൽ ഓടി കയറും പരാജയപ്പെട്ട് തിരികെ വരും എന്നിട്ട് അതു മറയ്ക്കാൻ ഞാൻ അവയെ പിടിക്കാൻ പോയതല്ല ഓടിക്കാൻ പോയതാണ് എന്ന മട്ടിൽ എന്റെ കാലിൽ വന്നു ഉരുമി നിക്കും.

ഒരു വർഷം കഴിഞ്ഞു പെട്ടെന്ന് ഒരു ദിവസം മിക്കിക്കു വയ്യാതെയായി. ഒന്ന് രണ്ടു തവണ ഛർദ്ദിച്ചു. ആഹാരം ഒന്നും കഴിച്ചില്ല. അമ്മ ആരോടോ ചോദിച്ചിട്ട് എന്തൊക്കെയോ നാട്ടു മരുന്ന് കൊടുത്തു. എനിക്ക് അപ്പോൾ സെമസ്റ്റർ പരീക്ഷ നടക്കുകയായിരുന്നു. ഞാനും കാര്യമായി അവനെ ശ്രദ്ധിച്ചില്ല. രാത്രി നോക്കിയപ്പോൾ തീരെ വയ്യാതെ കിടക്കുന്നു.

അമ്മ പറഞ്ഞു. 
പൂച്ചകൾക്ക് അങ്ങിനെ അസുഖം ഒന്നും വരില്ലെടാ ഇത് എന്തോ വയറിന് പിടിക്കാത്തതാണ്. നീ കേട്ടിട്ടില്ലേ പൂച്ചയുടെ ജന്മം എന്നൊക്കെ പറയുന്നത്. നല്ല ആയുസ്സാണ് ഇവറ്റകൾക്ക്.

പക്ഷെ അമ്മയുടെ പ്രതീക്ഷ വെറുതെയായി. മിക്കി പിറ്റേന്ന് ചത്തുപോയി. വലിയ ദുഃഖമായിരുന്നു കുറേ ദിവസം. 
അമ്മ അയലത്തുള്ളവരോട് പറഞ്ഞു. അവൻ തീരെ കുഞ്ഞിലെ എടുത്തുകൊണ്ടു വന്നു മുറിയിൽ ഇട്ട് വളർത്തിയതാണ് എന്നിട്ട് നോക്കിക്കേ. ആരും ശ്രദ്ധിക്കാനില്ലാതെ എത്രയോ പൂച്ചകൾ വളരുന്നു അവയ്ക്കൊന്നും ഒരു കുഴപ്പവുമില്ല. 


ആര്



ഞാൻ വാതിൽ തുറന്നപ്പോൾ കണ്ടത്..

പറ ആരെയായിരുന്നു കണ്ടത്?

ബാറിലെ അരണ്ട വെളിച്ചത്തിലിരുന്നു ഒരു അറുപത് അടിച്ചതിന്റെ സുഖത്തിൽ അവൻ ആവേശത്തോടെ ചോദിച്ചു.

അവളെയായിരുന്നു.

ആരെ മുൻ കാമുകിയെയോ?

അല്ല.

പിന്നെ അയലത്തെ സുന്ദരിയോ?

അല്ല

പിന്നെ ആരെടെ പിണങ്ങിപ്പോയിട്ടു തിരികെ വന്ന നിന്റെ ഭാര്യയെയോ? 
അവൻ നിരാശനായി.

അതൊന്നുമല്ലെടെ. പഞ്ചായത്തിൽ നിന്ന് പ്ലാസ്റ്റിക് എടുക്കാൻ വരില്ലേ കുടുംബശ്രീ പ്രവർത്തക. അവളായിരുന്നു.

ഓഹോ. എന്നിട്ട് എന്തായി ആള് സുന്ദരി ആയിരുന്നോ? 
അവനിലെ പ്രതീക്ഷകൾക്ക് വീണ്ടും പച്ച വച്ചു.

എന്നിട്ട് എന്താകാൻ അമ്മ അവളെ കൊണ്ടു പോയി കെട്ടി വച്ചിരിക്കുന്ന പ്ലാസ്റ്റിക് കാണിച്ചു കൊടുത്തു.

ഛെ. കളഞ്ഞു.

എന്തടെ നിനക്കൊരു പുച്ഛം? 
കഴിഞ്ഞ ഒരു വർഷമായി ഞാനും വീട്ടുകാരും അങ്ങിനെ ഒരാളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നെടെ.

അതെന്ത്?

പ്ലാസ്റ്റിക് കത്തിക്കുന്നത് മലിനീകരണം ആയതുകൊണ്ട് ഞാൻ അത് ചെയ്യില്ല. വീട്ടുകാർക്കും ഇഷ്ടമില്ല. പക്ഷേ എന്തുചെയ്യാൻ ദിവസവും വാങ്ങുന്ന പാൽ കവർ മുതൽ ബിസ്ക്കറ്റ്, ചോക്ലേറ്റ്, മല്ലിപ്പൊടി, ഉലുവപ്പൊടി എന്ന് വേണ്ട സർവ്വമാന സാധനങ്ങളും പ്ലാസ്റ്റിക് കവറിൽ  പായ്ക്ക് ചെയ്തല്ലേ വരുന്നത്. അത് വാങ്ങാതിരിക്കാൻ പറ്റുമോ?
കവറുകൾ വലിച്ചെറിയാതെ സൂക്ഷിച്ചു വച്ചു. ഇടയ്ക്കിടയ്ക്ക് പത്രത്തില് വരുമല്ലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ അവരെ ഏൽപ്പിച്ചു, ഇവരെ ഏൽപ്പിച്ചു, വീട്ടിൽ വന്ന് എടുത്തോളാം എന്നൊക്കെ.. ആരെങ്കിലും വരുമെന്ന് കരുതി.

ങാ എന്നിട്ട്.

കവറുകൾ കൂടിക്കൂടി ഒരു ചാക്ക് ആയി രണ്ട് ചാക്ക് ആയി. ജ്യോതിയും വന്നില്ല രമണിയും വന്നില്ല. പഞ്ചായത്തിലെ മറ്റ് വാർഡുകളിലൊക്കെ കുടുംബശ്രീയിൽ നിന്ന് വന്നു എടുക്കുന്നുണ്ടെന്നു പറഞ്ഞു കേട്ടു. പക്ഷേ ഞങ്ങളുടെ വീട്ടിലേക്ക് മാത്രം ആരും വന്നില്ല. മഴ വേഴാമ്പലിനെപ്പോലെ ഞങ്ങൾ കാത്തിരുന്നു. ഒടുവിലാണ് അവൾ വന്നത്.
അപ്പോൾ പിന്നെ സന്തോഷം തോന്നാതിരിക്കുമോഡേ?

അങ്ങിനെ ആ പ്രശ്നം പരിഹരിച്ചു അല്ലേ?
 
ഇല്ലെടെ അതിപ്പോഴും അവിടെത്തന്നെ ഉണ്ട്. രണ്ട് വലിയ ചാക്ക് പ്ലാസ്റ്റിക് കണ്ടപ്പോൾ അവളുടെ തലകറങ്ങി. പിന്നീട് വണ്ടി കൊണ്ടുവന്നു എടുത്തോളാം എന്നും പറഞ്ഞു 30 രൂപയുടെ ഒരു രസീത് തന്നിട്ട് പോയി.

 

വാർദ്ധക്യം

ശാസ്താംകോട്ടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ഒരിക്കൽ ഭവന സന്ദർശനം ഉണ്ടായിരുന്നു. 
ദിവസക്കൂലി തൊഴിലാളികൾ അധികമായി താമസിക്കുന്ന ആ ഭാഗത്ത് നല്ലൊരു ഇരുനില വീട്. വീടിന്റെ മുറ്റത്തു തന്നെ എങ്ങോട്ടോ പോകാൻ വേണ്ടി റെഡിയായി ഒരു എഴുപത് വയസ്സ് എങ്കിലും പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു. 

ആളോട് വെറുതെ കുറച്ചു സംസാരിച്ചു.

റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനാണ്. ആശുപത്രിയിൽ പോകാൻ ഇറങ്ങിയതാണ്. കാലിൽ ഒരു മുറിവ് വന്ന് ഉണങ്ങിയിട്ടില്ല. പ്രെഷറും ഷുഗറും ഉണ്ട്. നടക്കാൻ വയ്യ ആരെങ്കിലും ഒന്ന് താങ്ങാതെ പറ്റില്ല. വീട്ടിൽ അദ്ദേഹവും അറുപത്തെട്ടു വയസ്സായ ഭാര്യയുമാണ് താമസം. ഒരു മകൻ അമേരിക്കയിൽ, മകൾ ചെന്നൈയിൽ രണ്ടുപേർക്കും നല്ല ജോലികൾ. നാട്ടിലേക്ക് വല്ലപ്പോഴും വരും. 

മക്കൾ ദൂരെ ആയതിൽ വിഷമമുണ്ടോ? ഞാൻ ചോദിച്ചു. 
എന്തിന്? ഞാൻ റിട്ടയർ ആകുന്നത് വരെ ഇൻഡ്യയിൽ പല പല സ്ഥലങ്ങളിലും മാറി മാറി ജോലി ചെയ്തിരുന്നയാളാണ് ഇപ്പോഴാണ് നാട്ടിൽ ഉള്ളത്. ഇനിയിപ്പോ ഇവിടെത്തന്നെ. ചോദ്യം വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. ആ മുഖത്ത് മക്കൾ ഉയർന്ന നിലയിൽ ജീവിക്കുന്നതിന്റെ അഭിമാനം.

അപ്പോഴേക്കും അമ്മ അകത്തു നിന്ന് റെഡിയായി ഇറങ്ങി വന്നു. 
ഞാൻ അവരോട് ചോദിച്ചു  എങ്ങിനെ ആശുപത്രിയിൽ പോകും ?

അത് ഞങ്ങൾ രണ്ടുപേരും കൂടി ഒരു ഓട്ടോ വിളിച്ചങ്ങു പോകും. 
നല്ല കോണ്ഫിഡൻസ്. 

രാത്രിയിൽ ഒക്കെ എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിക്കാൻ ഉള്ള നമ്പറുകൾ ഒക്കെ എഴുതി വച്ചിട്ടുണ്ടോ? 

ഉണ്ട് മോനെ എല്ലാം എഴുതി വച്ചിട്ടുണ്ട്. പിന്നെ അയൽപക്കത്തെ ഒരു പയ്യൻ ഉണ്ട്. അത്യാവശ്യത്തിന് വിളിച്ചാൽ അവൻ ഓടി വരും. 

ഇതുപോലെ ഒറ്റയ്ക്ക് താമസിക്കുന്ന മറ്റൊരു വൃദ്ധരായ ദമ്പതിമാരെ പിന്നീട് പരിചയപ്പെട്ടു.

രണ്ട് ആണ്മക്കളാണ്. മൂത്തയാൾ പഠിക്കാൻ മിടുക്കനായിരുന്നു. IIT യിൽ എൻജിനീയറിങ് കഴിഞ്ഞു ഇപ്പോൾ ഇൻഡ്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി ചെയ്യുന്നു. ഫാമിലി ആയി ഡൽഹിയിൽ താമസിക്കുന്നു. ഇളയ ആൾ പഠിക്കാൻ മോശമായിരുന്നു. ഡിഗ്രി കഴിഞ്ഞു കുറെ ടെസ്റ്റ് ഒക്കെ എഴുതി. ഇപ്പോൾ സഹകരണ ബാങ്കിൽ ക്ലർക്ക് ആണ്. ഇപ്പോൾ ഓർക്കുമ്പോൾ അത് നന്നായി ഞങ്ങൾക്ക് ഒരു സഹായത്തിന് അവനെ ഉള്ളൂ. അടുത്തു തന്നെയാണ് അവൻ താമസിക്കുന്നത്. ഇടയ്ക്കിടെ മക്കളെയും കൊണ്ട് ഇവിടെ വന്നു നിൽക്കും. 

വാർദ്ധക്യം രണ്ടാം കുട്ടിക്കാലം ആണെന്ന് പറയാറുണ്ട്. നിയന്ത്രണങ്ങളിൽ കുരുങ്ങിയുള്ള ജീവിതം. വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലാതെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന കാലം. എന്നാൽ കുട്ടിക്കാലത്ത് നമുക്ക് ആരോഗ്യമുണ്ട്. ആപത്തു വന്നാൽ സഹായിക്കാൻ മാതാപിതാക്കൾ ഉണ്ട്. വാർദ്ധക്യത്തിൽ ഇത് രണ്ടും മിക്കവർക്കും ഉണ്ടാകില്ല. കുട്ടിക്കാലത്ത് മുതിർന്നവർ ചെയ്യുന്നത് പോലെ ചെയ്യാൻ പറ്റാതെ വരുമ്പോൾ എത്രയും വേഗം വലുതായെങ്കിലെന്നാണ് ആഗ്രഹിക്കുക വാർദ്ധക്യത്തിൽ എത്രയും വേഗം മരിക്കാനും.

#FreedomFight : Old Age Home 

ആവർത്തനം


എന്റെ ബാല്യകാലത്തെ പ്രധാന കൂട്ടുകാരൻ (അതോ കൂട്ടുകാരിയോ) ആയിരുന്നു ബാലരമ. അന്നൊക്കെ മാസത്തിൽ രണ്ടു തവണയായിരുന്നു ബാലരമ വന്നിരുന്നത്. വേറെ എന്തൊക്കെ വേണമെന്ന് പറഞ്ഞു കിട്ടിയില്ലെങ്കിലും ബാലരമ അച്ഛൻ മുടങ്ങാതെ വാങ്ങിക്കൊണ്ട് വരുമായിരുന്നു.
സ്‌കൂളിൽ പോകുമ്പോൾ കടയിൽ പുതിയ ലക്കം കണ്ടാൽ അന്ന് തന്നെ അച്ഛനെ ഓർമ്മിപ്പിക്കും. മിക്കപ്പോഴും അതില്ലാതെ തന്നെ അച്ഛൻ കൃത്യമായി വാങ്ങുമായിരുന്നു.

ഈ ശീലം തുടങ്ങാൻ കാരണം ചേച്ചിയാണ്. ഞാൻ അക്ഷരങ്ങൾ വായിക്കാൻ പഠിക്കുന്നതിന് മുൻപേ ചേച്ചി എനിക്ക് ബാലരമയിലെ കഥകൾ വായിച്ചു കേൾപ്പിച്ചിരുന്നു. ഞാൻ അത് ഓർത്തു വച്ചിട്ട് അച്ഛൻ ഡ്യുട്ടി കഴിഞ്ഞു വരുമ്പോൾ ബാലരമയും കൊണ്ട് അടുത്തു പോകും. എന്നിട്ട് അതിൽ നോക്കി വായിക്കുന്നതായി ഭാവിച്ചു ഓർമ്മയിൽ നിന്നെടുത്തു കഥകൾ പറഞ്ഞു കേൾപ്പിക്കും. അച്ഛൻ ഞാൻ വായിച്ചു പറയുന്നതാണെന്നു വിശ്വസിച്ച പോലെ കഥ കേട്ട് കിടക്കും. ഇടയ്ക്ക് ഏതെങ്കിലും വിട്ടു പോയാൽ ചേച്ചിയുടെ അടുത്തേക്ക് ഓടും. ഞാൻ വലിയ ഉത്സാഹത്തോടെ ചെയ്തിരുന്ന ഒരു കള്ളത്തരമായിരുന്നു അത്.

വായിക്കാനൊക്കെ പഠിച്ച ശേഷം ബാലരമ കയ്യിൽ കിട്ടിയാൽ ഉടൻ ചിത്രകഥകൾ മുഴുവൻ വായിച്ചു തീർക്കും. വലിയ കഥകൾ പിന്നത്തേക്ക് മാറ്റി വയ്ക്കും. അപ്പോൾ വായിക്കാൻ താൽപ്പര്യം ഇല്ലാഞ്ഞിട്ടല്ല. അതിങ്ങനെ മധുര പലഹാരം സൂക്ഷിച്ചു വയ്ക്കുന്നത് പോലെ വച്ചിരുന്നു ഇടയ്ക്കിടെ ഓരോ കഥ വീതം വായിച്ചു വായിച്ചു തീർക്കാനായിരുന്നു എനിക്കിഷ്ടം. ഒരു കയ്യിൽ ബാലരമയും പിടിച്ചു അതിൽ നോക്കി മറുകൈ കൊണ്ട് ചോറ് തിന്നുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ചേച്ചി അതിന് കുറെ വഴക്ക് പറഞ്ഞിട്ടും തല്ലിയിട്ടുമൊക്കെയുണ്ട്. എന്നിട്ടും ഞാനത് നിർത്തിയില്ല. ഒരിക്കൽ ചോറ് ഉരുളയാക്കി കറി പാത്രത്തിൽ മുക്കാനായി കൊണ്ട് പോയപ്പോൾ ചേച്ചി പാത്രം എടുത്തു മാറ്റിയിട്ടുണ്ട് ഞാൻ വായനയിൽ ലയിച്ചിരുന്നു തറയിൽ മുക്കി കഴിക്കുമോ എന്നറിയാൻ. 
വരരുചി, പ്രഹ്ലാദൻ,ഘടോൽകചൻ, ദ്രോണർ അങ്ങിനെ പുരാണ കഥാപാത്രങ്ങളെയെല്ലാം ആദ്യമായി ഞാൻ പരിചയപ്പെടുന്നത് ബാലരമ അമർചിത്രകഥയിലൂടെയായിരുന്നു. 

വായിച്ചു കഴിഞ്ഞാൽ എല്ലാം ഞാൻ സൂക്ഷിച്ചു വയ്ക്കും. പുറം ചട്ട പോലും കീറാതെ ചുളുങ്ങാതെയാണ് സൂക്ഷിച്ചു വയ്ക്കുക. ഇപ്പോൾ ആമിക്കുട്ടി കളിക്കുടുക്ക കിട്ടിയ ഉടനെ നാല് പീസ് ആക്കുന്നത് കാണുമ്പോൾ ഞാൻ കൃഷ്ണയെ നോക്കി പറയും എന്റെ സ്വഭാവം അല്ല നിന്റെ ആയിരിക്കും. 
ഓ പിന്നേ എന്റെയുമല്ല പണ്ട് മാവിൽ എറിഞ്ഞ കല്ലു പോലും ഞാൻ സൂക്ഷിച്ചു കിണറ്റിൽ ഇട്ടു വച്ചിട്ടുണ്ടെന്നു കൃഷ്ണ പറയും. 

അവധിക്കാലത്ത്‌ ബന്ധുക്കളായ കുട്ടികൾ വീട്ടിൽ വരുമ്പോൾ എന്റെ ശേഖരത്തിൽ നിന്നെടുത്തു ബാലരമ വായിച്ചിട്ട് ശ്രദ്ധയില്ലാതെ മടക്കി എവിടെയെങ്കിലും ഇട്ടിരിക്കുന്നത് കണ്ടാൽ എനിക്ക് വിഷമം വരും. പുതിയ ബാലരമ വായിച്ചു കഴിഞ്ഞാൽ അടുത്തത് കിട്ടുന്നത് വരെ ഈ പഴയ ലക്കങ്ങൾ ആണ് ആശ്രയം. ഞാൻ ഡിഗ്രിക്ക് പഠിക്കുന്നത് വരെ ചാക്കിൽ കെട്ടിവച്ചിരുന്ന കുറെയെങ്കിലും ബാലരമകൾ നശിച്ചു പോകാതെ ഇരിപ്പുണ്ടായിരുന്നു. ചേച്ചിയുടെ മക്കളും അതിൽ നിന്ന് കുറേ വായിച്ചിട്ടുണ്ട്. വീടൊക്കെ മാറിയ ശേഷം ഇപ്പോൾ അത് എവിടെയെന്നറിയില്ല. പൊടിഞ്ഞു പോയിക്കാണും. 

ഇന്ന് ബാലരമയുടെ അമ്പതാം പിറന്നാൾ. പുസ്തക വായന ഡിജിറ്റൽ വായനയ്ക്ക് വഴി മാറിയെങ്കിലും ഇപ്പോഴും നമ്മുടെ കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി  ബാലരമ ഒപ്പം ഉള്ളതിൽ വലിയ സന്തോഷം.

ബാലരമ


എന്റെ ബാല്യകാലത്തെ പ്രധാന കൂട്ടുകാരൻ (അതോ കൂട്ടുകാരിയോ) ആയിരുന്നു ബാലരമ. അന്നൊക്കെ മാസത്തിൽ രണ്ടു തവണയായിരുന്നു ബാലരമ വന്നിരുന്നത്. വേറെ എന്തൊക്കെ വേണമെന്ന് പറഞ്ഞു കിട്ടിയില്ലെങ്കിലും ബാലരമ അച്ഛൻ മുടങ്ങാതെ വാങ്ങിക്കൊണ്ട് വരുമായിരുന്നു.
സ്‌കൂളിൽ പോകുമ്പോൾ കടയിൽ പുതിയ ലക്കം കണ്ടാൽ അന്ന് തന്നെ അച്ഛനെ ഓർമ്മിപ്പിക്കും. മിക്കപ്പോഴും അതില്ലാതെ തന്നെ അച്ഛൻ കൃത്യമായി വാങ്ങുമായിരുന്നു.

ഈ ശീലം തുടങ്ങാൻ കാരണം ചേച്ചിയാണ്. ഞാൻ അക്ഷരങ്ങൾ വായിക്കാൻ പഠിക്കുന്നതിന് മുൻപേ ചേച്ചി എനിക്ക് ബാലരമയിലെ കഥകൾ വായിച്ചു കേൾപ്പിച്ചിരുന്നു. ഞാൻ അത് ഓർത്തു വച്ചിട്ട് അച്ഛൻ ഡ്യുട്ടി കഴിഞ്ഞു വരുമ്പോൾ ബാലരമയും കൊണ്ട് അടുത്തു പോകും. എന്നിട്ട് അതിൽ നോക്കി വായിക്കുന്നതായി ഭാവിച്ചു ഓർമ്മയിൽ നിന്നെടുത്തു കഥകൾ പറഞ്ഞു കേൾപ്പിക്കും. അച്ഛൻ ഞാൻ വായിച്ചു പറയുന്നതാണെന്നു വിശ്വസിച്ച പോലെ കഥ കേട്ട് കിടക്കും. ഇടയ്ക്ക് ഏതെങ്കിലും വിട്ടു പോയാൽ ചേച്ചിയുടെ അടുത്തേക്ക് ഓടും. ഞാൻ വലിയ ഉത്സാഹത്തോടെ ചെയ്തിരുന്ന ഒരു കള്ളത്തരമായിരുന്നു അത്.

വായിക്കാനൊക്കെ പഠിച്ച ശേഷം ബാലരമ കയ്യിൽ കിട്ടിയാൽ ഉടൻ ചിത്രകഥകൾ മുഴുവൻ വായിച്ചു തീർക്കും. വലിയ കഥകൾ പിന്നത്തേക്ക് മാറ്റി വയ്ക്കും. അപ്പോൾ വായിക്കാൻ താൽപ്പര്യം ഇല്ലാഞ്ഞിട്ടല്ല. അതിങ്ങനെ മധുര പലഹാരം സൂക്ഷിച്ചു വയ്ക്കുന്നത് പോലെ വച്ചിരുന്നു ഇടയ്ക്കിടെ ഓരോ കഥ വീതം വായിച്ചു വായിച്ചു തീർക്കാനായിരുന്നു എനിക്കിഷ്ടം. ഒരു കയ്യിൽ ബാലരമയും പിടിച്ചു അതിൽ നോക്കി മറുകൈ കൊണ്ട് ചോറ് തിന്നുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ചേച്ചി അതിന് കുറെ വഴക്ക് പറഞ്ഞിട്ടും തല്ലിയിട്ടുമൊക്കെയുണ്ട്. എന്നിട്ടും ഞാനത് നിർത്തിയില്ല. ഒരിക്കൽ ചോറ് ഉരുളയാക്കി കറി പാത്രത്തിൽ മുക്കാനായി കൊണ്ട് പോയപ്പോൾ ചേച്ചി പാത്രം എടുത്തു മാറ്റിയിട്ടുണ്ട് ഞാൻ വായനയിൽ ലയിച്ചിരുന്നു തറയിൽ മുക്കി കഴിക്കുമോ എന്നറിയാൻ. 
വരരുചി, പ്രഹ്ലാദൻ,ഘടോൽകചൻ, ദ്രോണർ അങ്ങിനെ പുരാണ കഥാപാത്രങ്ങളെയെല്ലാം ആദ്യമായി ഞാൻ പരിചയപ്പെടുന്നത് ബാലരമ അമർചിത്രകഥയിലൂടെയായിരുന്നു. 

വായിച്ചു കഴിഞ്ഞാൽ എല്ലാം ഞാൻ സൂക്ഷിച്ചു വയ്ക്കും. പുറം ചട്ട പോലും കീറാതെ ചുളുങ്ങാതെയാണ് സൂക്ഷിച്ചു വയ്ക്കുക. ഇപ്പോൾ ആമിക്കുട്ടി കളിക്കുടുക്ക കിട്ടിയ ഉടനെ നാല് പീസ് ആക്കുന്നത് കാണുമ്പോൾ ഞാൻ കൃഷ്ണയെ നോക്കി പറയും എന്റെ സ്വഭാവം അല്ല നിന്റെ ആയിരിക്കും. 
ഓ പിന്നേ എന്റെയുമല്ല പണ്ട് മാവിൽ എറിഞ്ഞ കല്ലു പോലും ഞാൻ സൂക്ഷിച്ചു കിണറ്റിൽ ഇട്ടു വച്ചിട്ടുണ്ടെന്നു കൃഷ്ണ പറയും. 

അവധിക്കാലത്ത്‌ ബന്ധുക്കളായ കുട്ടികൾ വീട്ടിൽ വരുമ്പോൾ എന്റെ ശേഖരത്തിൽ നിന്നെടുത്തു ബാലരമ വായിച്ചിട്ട് ശ്രദ്ധയില്ലാതെ മടക്കി എവിടെയെങ്കിലും ഇട്ടിരിക്കുന്നത് കണ്ടാൽ എനിക്ക് വിഷമം വരും. പുതിയ ബാലരമ വായിച്ചു കഴിഞ്ഞാൽ അടുത്തത് കിട്ടുന്നത് വരെ ഈ പഴയ ലക്കങ്ങൾ ആണ് ആശ്രയം. ഞാൻ ഡിഗ്രിക്ക് പഠിക്കുന്നത് വരെ ചാക്കിൽ കെട്ടിവച്ചിരുന്ന കുറെയെങ്കിലും ബാലരമകൾ നശിച്ചു പോകാതെ ഇരിപ്പുണ്ടായിരുന്നു. ചേച്ചിയുടെ മക്കളും അതിൽ നിന്ന് കുറേ വായിച്ചിട്ടുണ്ട്. വീടൊക്കെ മാറിയ ശേഷം ഇപ്പോൾ അത് എവിടെയെന്നറിയില്ല. പൊടിഞ്ഞു പോയിക്കാണും. 

ഇന്ന് ബാലരമയുടെ അമ്പതാം പിറന്നാൾ. പുസ്തക വായന ഡിജിറ്റൽ വായനയ്ക്ക് വഴി മാറിയെങ്കിലും ഇപ്പോഴും നമ്മുടെ കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി  ബാലരമ ഒപ്പം ഉള്ളതിൽ വലിയ സന്തോഷം.

പങ്കാളി

ഇന്ന് ISL ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ന്റെ കളി ഉള്ളതാണ് വീട്ടിലെത്തി ഒരു കുളി കഴിഞ്ഞാൽ ചായയും കുടിച്ചിരുന്നു അത് കാണണം മനസ്സിൽ ഇത് ഓർത്തുകൊണ്ടാണ് ശ്രീജു  ഓഫീസിൽ നിന്ന് വന്നത്. 

 പ്രീതിയെ താഴെ കണ്ടില്ല. മുകളിൽ കുഞ്ഞിനെ ഉറക്കുകയാകും. ബെഡ്റൂമിൽ നോക്കി കുഞ്ഞു തൊട്ടിലിൽ ഉറങ്ങുന്നു അവൾ എവിടെപ്പോയി ഒന്നും പറഞ്ഞിരുന്നില്ലല്ലോ എന്നാലോചിച്ചു തിരിഞ്ഞപ്പോൾ ആണ് മേശപ്പുറത്ത് ഒരു ബ്രൗണ് എൻവലപ്പ് കണ്ടത്. 
'ശ്രീജുവിന്' എന്നു മാത്രം കവറിന് പുറത്ത് എഴുതിയിരുന്നു. 
 
ശ്രീജു അത് എടുത്തു തുറന്നു. അകത്തുണ്ടായിരുന്ന മൂന്നായി മടക്കിയ A4 ഷീറ്റ് പേപ്പർ കൈ വെള്ളയിലേക്ക് വന്നു. 
എന്താണിത്? 
അയാൾ ഒന്നും പിടികിട്ടാതെ അത് എടുത്തു മടക്കു നിവർത്തി.
പ്രീതയുടെ വടിവൊത്ത ഉരുണ്ട അക്ഷരങ്ങൾ.

പ്രിയപ്പെട്ട ശ്രീജു അറിയുന്നതിന്,

നമ്മൾ ആറു വർഷം ഒരുമിച്ച് പഠിച്ചു അതിൽ മൂന്ന് വർഷം പ്രണയിച്ചു നടന്നു. വളരെ മനോഹരമായിരുന്നു ആ കാലം. ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോഴുള്ള ആദ്യത്തെ വളവിൽ നീ ബൈക്കുമായി എന്നെ കാത്തു നിൽക്കും. സിനിമ, പാർക്ക്, ബീച്ച് അങ്ങിനെ പോകാൻ ഇടങ്ങൾ തേടി നാം നടന്നു. അന്നൊക്കെ ഞാൻ വേണ്ടെന്ന് പറഞ്ഞാലും നിനക്കായിരുന്നു എന്നെ സന്തോഷിപ്പിക്കാൻ ആവേശം കൂടുതൽ. 

എന്നാൽ ഇപ്പോൾ ഞാൻ എന്നൊരാൾ വീട്ടിൽ ഉണ്ടെന്ന് പോലും നീ അറിയുന്നില്ല.
എന്നാണ് നമ്മൾ അവസാനമായി ഒരുമിച്ചൊരു സിനിമയ്ക്ക് പോയത് ? എന്നാണ് ബീച്ചിൽ പോയി തിരകൾ എണ്ണി ഇരുന്നത്? 
പോട്ടെ എന്നാണ് അവസാനമായി നീ എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തന്നത്?
ഓർമ്മ കിട്ടുന്നില്ല അല്ലേ?

പ്രണയിച്ചു നടന്നപ്പോൾ എന്തൊക്കെയായിരുന്നു നമ്മൾ പ്ലാൻ ചെയ്തത്. വിവാഹം കഴിഞ്ഞാൽ എല്ലാം പരസ്പരം ഷെയർ ചെയ്യും വീട്ടിലെ ജോലികൾ ഒരുമിച്ചു ചെയ്യും എന്നിട്ടിപ്പോൾ എന്താണ് ഇവിടെ നടക്കുന്നത്. നീ വലിയ സോഫ്റ്റ്‌വെയർ എൻജിനീയർ ഞാൻ വെറും ഹൗസ് വൈഫ്. 

നീയും ഞാനും പഠിച്ചത് എൻജിനീയറിങ് ആയിരുന്നു നിന്നെക്കാൾ അൽപ്പം കൂടുതൽ മാർക്ക് വാങ്ങിയാണ് ഞാൻ അത് പാസ്സ് ആയത്. ക്യാമ്പസ്‌ ഇന്റർവ്യൂ വഴി ഞാൻ ജോലിയിൽ കയറിയാൽ എന്നെ വീട്ടിൽ നിന്ന് ഉടൻ കെട്ടിച്ചു വിടുമെന്നും അതുകൊണ്ട് PG കൂടി ചെയ്യാനും ഉപദേശിച്ചത് നീയായിരുന്നു. അതിൽ കാര്യമുണ്ടെന്നു തോന്നിയത് കൊണ്ട് ഞാനും അന്നതനുസരിച്ചു. നീ ജോലിയിൽ കയറി. നമ്മുടെ വിവാഹവും കഴിഞ്ഞു.
എനിക്കും കൂടി ജോലി ആയിട്ട് മതി കുഞ്ഞുങ്ങൾ എന്ന് അന്ന് നാം പ്ലാൻ ചെയ്തതാണ്. എന്നിട്ട് നിന്റെ അമ്മ കരയുന്നു. അമ്മയ്ക്ക് പേടി ആകുന്നു കുഞ്ഞിക്കാൽ കാണാതെ മുകളിലോട്ട് എടുക്കും, കൂട്ടുകാർ നിന്റെ പുരുഷത്വത്തെ ചോദ്യം ചെയ്യുന്നു എന്നൊക്കെപ്പറഞ്ഞു വർഷം ഒന്ന് തികയുന്ന മുന്നേ ആ പ്ലാൻ നീ പൊളിച്ചു. 

ഇപ്പോൾ നേരം വെളുത്താൽ കുഞ്ഞിന്റെ അപ്പി ഇട്ട തുണി കഴുകലും നിനക്ക് വച്ചുണ്ടാക്കി തരലും വീട് അടിച്ചു വാരലും അല്ലാതെ എനിക്ക്‌ എന്താണ് പണി? 
ഇതിനാണോ ഞാൻ കഷ്ടപ്പെട്ട് പഠിച്ചത്? 
ഇതിനാണോ ഞാൻ പ്രണയിച്ചു വിവാഹം കഴിച്ചത്? 
 
നീ ഓഫീസിലെ വിശേഷങ്ങൾ വന്ന് പറയുമ്പോൾ എനിക്ക് കൊതിയാകുകയാണ്. പുറത്തിറങ്ങി നാല് പേരോട് സംസാരിക്കാൻ പോലും എനിക്കിപ്പോൾ അവസരമില്ല. 
ആ ദുഃഖം ഓഫീസും ഫ്രണ്ട്സുമായി അടിച്ചു പൊളിച്ചു നടക്കുന്ന നിനക്ക് മനസ്സിലാകില്ല. എത്ര നാളായി പറയുന്നു കുഞ്ഞിനെ നോക്കാൻ ഒരാളെ നിർത്തിയിട്ട് എനിക്കും കൂടി ജോലിക്ക് ശ്രമിക്കണമെന്ന് അപ്പോൾ നീ പറഞ്ഞു കുഞ്ഞിന് ഒരു വയസ്സ് കഴിയട്ടെ ഇപ്പോൾ അവന് അമ്മയുടെ ശ്രദ്ധ വേണം എന്നൊക്കെ. ഒന്ന് കഴിഞ്ഞു ഒന്നരയായി നിനക്ക് അതിനെപ്പറ്റി ഒരു ചിന്തയുമില്ല. എന്തിന് ചിന്തിക്കണം ഞാൻ ഇല്ലേ ഇവിടെ. 

സ്വന്തമായി കാൽ കാശിന് ഗതിയില്ലാതെ വീട്ടിലെ പണിയും, കൊച്ചുങ്ങളുടെ കാര്യവും നോക്കി, ലോകം കാണാതെ കെട്ടിയവന്റെ പരിഹാസവും കേട്ട് കിടക്കുമ്പോൾ മാതൃത്വം, കുടുംബ വിളക്ക് എന്നൊക്കെ ആശ്വസിച്ചു രോമാഞ്ചമണിയാൻ എന്റെ തലമുറയിലെ പെണ്ണുങ്ങളാരും തയ്യാറാകുമെന്നു തോന്നുന്നില്ല ശ്രീജു.

എന്തിനാണ് വലിച്ചു നീട്ടുന്നത്. ഞാൻ പറയാൻ വന്ന കാര്യം പറയാം. എനിക്കൊരു ജോലി ശെരിയായിട്ടുണ്ട്. പ്ലസ്ടുവിന് കൂടെ പഠിച്ച മാധവനെ നിനക്ക് ഓർമ്മയുണ്ടോ? അവൻ ഇപ്പോൾ ബാംഗ്ലൂർ ആണ്. അവന്റെ കമ്പനിയിൽ ആണ് ജോലി. പഠിച്ചിറങ്ങി ഇത്രയും നാൾ കഴിഞ്ഞത് കൊണ്ട് അവൻ വളരെ ബുദ്ധിമുട്ടിയാണ് അത് ശെരിയാക്കിത്തന്നത്. 
നേരത്തെ പറഞ്ഞാൽ നീ അതും ഇതും പറഞ്ഞു അലമ്പാക്കും എന്നറിയാം. എനിക്ക് അതിന് താൽപ്പര്യമില്ല. നിനക്ക് പറയാനുള്ളത് എന്ത് ആയാലും എനിക്ക് ഈ ജോലിക്ക് പോയേ പറ്റൂ. ഞാൻ നാളെ അവിടെ ജോയിൻ ചെയ്യും. കഴിഞ്ഞ പത്തു മാസം വയറ്റിലും പിന്നെ ഒന്നര വർഷം പുറത്തും ആയി നമ്മുടെ മോനെ ഞാൻ നോക്കി ഇനി ഒരു രണ്ടു വർഷം നീ അവനെ നോക്കുക. നീ ആളിനെ വയ്ക്കുകയോ ലോങ് ലീവ് എടുക്കുകയോ ചെയ്യുക. പക്ഷെ എന്റെ അഭിപ്രായത്തിൽ കുഞ്ഞു അച്ഛന്റെ ശ്രദ്ധയിൽ വളരണം എന്നാണ്. ലീവ് എടുക്കുകയാണെങ്കിൽ ഇങ്ങോട്ട് പോരുക. വീട്ടു കാര്യങ്ങളും കുഞ്ഞിനെയും നോക്കി എന്റെ കൂടെ നിൽക്കാം. വാക്കിൽ മാത്രമല്ല പ്രവർത്തിയിലും ഒരു നല്ല പങ്കാളി ആകാം.

അപ്പോൾ ഹാപ്പി പാരന്റിംഗ്. ഇത്‌ ഹൗസ് വൈഫ് എന്ന എന്റെ പോസ്റ്റിൽ നിന്നുള്ള റെസിഗ്നേഷൻ ലെറ്റർ ആയി കരുതുക. 

സസ്നേഹം
പ്രീതി

വായിച്ചു തീർന്നപ്പോൾ ശ്രീജുവിന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. എങ്കിലും അവന്റെ ഉള്ളിൽ ഇരുന്നു ആരോ മന്ത്രിച്ചു.. "തളരരുത് രാമൻകുട്ടി തളരരുത്.." 

എഴുതിയത്: കുമാർ എസ്

എന്താണ് ബലാത്സംഗം

ബലാത്സംഗം എന്നു കേട്ടാൽ എന്റെ മനസ്സിൽ ഓടി വന്നിരുന്ന ചിത്രം ഒരു സ്ത്രീയെ ഒരു പുരുഷൻ  ബലം പ്രയോഗിച്ചു ലൈംഗിക ബന്ധത്തിന്  ശ്രമിക്കുന്നതാണ്. നാം കണ്ട സിനിമകളിൽ ബാലൻ കെ നായരും, ജോസ് പ്രകാശും ഉമ്മറുമൊക്കെ ചെയ്തിരുന്നത് അതായിരുന്നു. ഒട്ടുമിക്ക ആൾക്കാരുടെയും മനസ്സിൽ ഇപ്പോഴും അതിനെക്കുറിച്ചു ഇതുപോലെ ഒരു ചിത്രം തന്നെയായിരിക്കുമെന്ന് തോന്നുന്നു. അതുകൊണ്ടാണ് വിജയ് ബാബുമാരെ വെള്ള പൂശാൻ ഇത്ര ആവേശം കാണിക്കുന്നത്.   

എന്നാൽ ഇന്ത്യൻ പീനൽ കോഡ് അനുസരിച്ചു ബലാൽസംഗത്തിന് മേൽപ്പറഞ്ഞത് മാത്രമല്ല നിർവചനം. ഒരു സ്ത്രീ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേധാവി/ മേൽ ഉദ്യോഗസ്ഥൻ ആ സ്ത്രീക്ക് സ്ഥാനക്കയറ്റം നൽകാം എന്നു വാഗ്ദാനം നൽകി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, അവളെ ജോലിയിൽ നിന്ന് പിരിച്ചുവിടും എന്നു ഭീക്ഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, മാനസിക രോഗിയായ പെണ്കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതും, 18 വയസ്സു തികയാത്ത പെണ്കുട്ടിയുമായി  ഒരു പുരുഷൻ/ ആണ്കുട്ടി അവളുടെ സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, വിവാഹം കഴിക്കാം എന്നു വാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഒടുവിൽ അതിൽ നിന്ന് പിന്മാറുന്നതും എന്നു വേണ്ട സ്ത്രീയുടെ സമ്മത്തോടെ ആണെങ്കിൽ കൂടിയും അവളെ തെറ്റിദ്ധരിപ്പിച്ചാണ് ആ സമ്മതം നേടിയിട്ടുള്ളതെങ്കിൽ അതും ബലാത്സംഗത്തിന്റെ നിർവചനത്തിൽ വരും.

നമ്മുടെ സദാചാര ബോധത്തിന് ബലാൽസംഗം എന്നു തോന്നാത്ത പലതും ബലാൽസംഗം ആണെന്ന് സാരം. അഞ്ചു വർഷമായി തന്നെ ശാരീരികമായി പീഡിപ്പിക്കുന്ന പുരുഷനെതിരെ സ്ത്രീ പരാതി നൽകി എന്നൊക്കെ വാർത്ത വായിക്കുമ്പോൾ ഇതെങ്ങനെ പീഡനമാകും? അഞ്ചു വർഷം ആയിട്ടും പരാതി നൽകാത്തത് എന്ത്? എന്നൊക്കെ മനസ്സിൽ തോന്നുന്നെങ്കിൽ മേൽപ്പറഞ്ഞതൊക്കെ ഒന്ന് പരിഗണിക്കുക. നിയമത്തിന് മുൻപിൽ അതും ബലാൽസംഗമാണ്. ഇതിനെപ്പറ്റി അറിവില്ലാത്തത് കൊണ്ട്  പരാതി കൊടുക്കാത്തവരുമുണ്ട് ഇത് ദുരുപയോഗം ചെയ്ത് കുടുക്കുന്നവരുമുണ്ട്. 

പിന്നെ ബലാൽസംഗം ചെയ്യപ്പെട്ടിട്ടില്ലാത്ത നമ്മൾ പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുക സ്ത്രീകൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ല.  കയ്യിലെ പേഴ്‌സ് ഒരാൾ മോഷ്ടിച്ചാൽ പോലീസിൽ പരാതി കൊടുക്കുന്ന ലാഘവത്തോടെ ലൈംഗിക അതിക്രമത്തിന് കേസ് കൊടുക്കാൻ തക്ക മനോബലമൊന്നും നമ്മുടെ സമൂഹത്തിലെ സ്ത്രീകൾക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഉണ്ടാകുന്ന നൂറ് അതിക്രമങ്ങളിൽ ഇരുപതിൽ താഴെ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ. കാരണം എന്തെന്ന് പറയണ്ടല്ലോ റിപ്പോർട്ട് ചെയ്തവരെ സമൂഹം എടുത്തിട്ട് പെരുമാറുന്നത് നമ്മൾ കാണുന്നതല്ലേ. അത് തന്നെയാണ് പ്രതികൾക്ക് ഇതിനുള്ള ധൈര്യം കൊടുക്കുന്നതും. 

Wednesday, May 18, 2022

കാണാ വഴികൾ

 

രാത്രി എട്ടുമണിയോടെയാണ് ബാലൻ മാഷ് അടിമാലിയിൽ എത്തിയത്. ഇനി ഇവിടുന്ന് ഇരുട്ടു കാനത്തെക്കുള്ള ബസ് പിടിക്കണം. ലാസ്റ്റ് ബസ് പോയി കാണുമോ എന്നോർത്ത്  നടക്കവേ ബസ് കണ്ടു. ചാടിക്കയറി സീറ്റ് ഉറപ്പിച്ചു. 
രാത്രിയേറെ ചെന്നതിനാൽ യാത്രക്കാർ വളരെ കുറവ്. ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം. പുതിയ വാടക വീട്ടിലേക്കുള്ള ആദ്യ യാത്രയാണ്. സ്കൂളിനടുത്തു ഒരു വീട് കിട്ടാൻ നന്നേ ബുദ്ധിമുട്ടി. സ്ഥലമാറ്റം കിട്ടി വന്ന നാൾ മുതൽ കുറെ ദിവസം സ്കൂളിലെ മറ്റ് രണ്ട് അധ്യാപകരോടൊപ്പമായിരുന്നു താമസം. ഒടുവിൽ സ്‌കൂളിൽ നിന്ന് ഏതാണ്ട് രണ്ടു മൂന്ന് കിലോമീറ്റർ മാറി ഈ വീട് കിട്ടിയപ്പോൾ മാഷ് മറ്റൊന്നും ആലോചിച്ചില്ല അതങ്ങു ഉറപ്പിച്ചു. അൽപ്പം ഒറ്റപ്പെട്ട സ്ഥലമാണ് ഇരുട്ടു കാനം. ഇടുക്കിയിലെ മിക്കവാറും എല്ലാ സ്ഥല നാമങ്ങളും മറ്റു ജില്ലക്കാർക്ക് വിചിത്രമായി തോന്നാം. തോക്ക് പാറ, ആനച്ചാൽ, കമ്പിളി കണ്ടം, പൂപ്പാറ അങ്ങിനെ പോകുന്നു സ്ഥലപ്പേരുകൾ. ഇരുട്ട് മൂടിയ കാട് എന്ന അർത്ഥത്തിൽ 'ഇരുട്ടു കാനനം എന്ന പേര് ലോപിച്ചാണോ ഇരുട്ടു കാനം ആയത് അതോ കൈത്തോട് എന്നർത്ഥമുള്ള കാന എന്ന പദം ചേർന്നാണോ ഇരുട്ട് കാനം എന്ന സ്ഥലപ്പേര് വന്നതെന്ന് വന്നതെന്ന് അറിയില്ല. ഏതായാലും കേരളത്തിലെ മറ്റ് പല ജില്ലകളിലും ജനങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചപ്പോഴും ഇടുക്കി ഇരുണ്ട കാടുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. കാപ്പിക്കും ഏലത്തിനും തേയിലേക്കുമെല്ലാം വളക്കൂറുള്ള മണ്ണായത് കൊണ്ട് ബ്രിട്ടീഷുകാർ മുൻകൈ എടുത്തു ഇടുക്കിയിലേക്കുള്ള പാതകൾ തെളിയിക്കും വരെ ഇവിടെ കാര്യമായ മനുഷ്യ സ്പര്ശമേറ്റിട്ടില്ല. 

ഇരുട്ട് കാനത്തെ വീട് അൽപ്പം പഴക്കമുള്ള ഓടിട്ട കെട്ടിടമായിരുന്നുവെങ്കിലും വൈദ്യുതിയും അറ്റാച്ച് ബാത്റൂമുകളും എല്ലാമുണ്ട്. ഭാവിയിൽ കുടുംബത്തെക്കൂടി കൊണ്ടു വരാമെന്നുദ്ദേശിച്ചാണ് ബാലൻ മാഷ് അൽപ്പം വലിയ ഒരു വീട് തന്നെ എടുത്തത്. എന്നാൽ കഴിഞ്ഞ പെരുമഴക്കാലത്തോടെ മാഷ് ആ തീരുമാനം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.

ബസ് സാമാന്യം നല്ല വേഗതയിൽത്തന്നെ പോകുകയാണ് യാത്രക്കാർ മിക്കവരും വഴിയിൽ അവിടവിടെയായി ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. തണുത്ത കാറ്റ് ബസിനുള്ളിലേക്ക് അടിച്ചു കയറുന്നുണ്ട്. പുറത്തേക്ക് നോക്കിയാൽ കട്ടപിടിച്ച ഇരുട്ടല്ലാതെ മറ്റൊന്നും കാണാനില്ല. 
ഈ സമയത്താണല്ലോ വാടക വീട്ടിലേക്ക് ആദ്യമായി ചെന്നു കയറേണ്ടത് എന്നോർത്ത് ബാലൻ മാഷ് അൽപ്പം ദുഃഖിതനായി. ട്രയിൻ കൃത്യസമയം പാലിച്ചിരുന്നെങ്കിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആലുവ എത്തേണ്ടതായിരുന്നു. അങ്ങിനെയെങ്കിൽ ഒരു അഞ്ചു മണിയോടെ അടിമാലിയിലും എത്താമായിരുന്നു. പരിചിതമല്ലാത്ത ഒരു സ്ഥലത്ത് ഈ രാത്രിയിൽ ചെന്നു കയറുക ബുദ്ധിമുട്ട് തന്നെ. താക്കോൽ നേരത്തെ വാങ്ങി വച്ചിരുന്നു. എന്നാൽ വീട്ടിലേക്കുള്ള വഴി അത്ര നിശ്ചയം പോരാ. ഒരു ദിവസമാണ് ആകെ പോയിട്ടുള്ളത്. മെയിൻ റോഡിൽ ഇറങ്ങി അൽപ്പം ഉള്ളിലേക്ക് നടന്നിരുന്നു. ഒരു ഓട്ടോ പോകുന്ന വീതി വഴിക്ക് ഉണ്ടായിരുന്നതായി ഓർക്കുന്നു.

ചിന്തിച്ചിരിക്കെ മാഷിന് ഇറങ്ങാനുള്ള സ്ഥലമെത്തി. സ്റ്റോപ്പിൽ ഇറങ്ങി മാഷ് ചുറ്റുപാടും നോക്കി. എങ്ങും കുറ്റാ കുറ്റിരുട്ടാണ്. പ്രളയവും മണ്ണിടിച്ചിലും കാരണം വൈദ്യുതി ബന്ധങ്ങളൊക്കെ താറുമാറായിരുന്നു. അവ ഇനിയും പുനഃസ്ഥാപിചിട്ടില്ലെന്നു തോന്നുന്നു. ദൂരെയായി ഒരു വെളിച്ചം കണ്ടു അങ്ങോട്ട് നടന്നു. ചെറിയൊരു കടയാണ്. വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട് പക്ഷെ ആരെയും കാണാനില്ല.
 
പെട്ടെന്ന് കടയുടെ പുറകിൽ നിന്ന് നീണ്ട താടിയുള്ള ഷർട്ട് ഇടാതെ ലുങ്കി മാത്രം ധരിച്ച ഒരു വൃദ്ധൻ മുന്നിലേക്ക് വന്നു.

"ആരാണ്? എന്ത് വേണം?"

"തങ്കപ്പൻ മുതലാളിയുടെ ഒരു ഓടിട്ട വീടില്ലേ ഇവിടെ അടുത്ത്. അങ്ങോട്ടുള്ള വഴി ഒന്ന് പറഞ്ഞു തരാമോ?"

"അവിടെ ആരുമില്ലല്ലോ എന്തിനാ ഇപ്പോൾ അങ്ങോട്ട് പോണെ? "

"ഞാൻ ഇവിടെ കുഞ്ചിത്തണ്ണി സ്കൂളിൽ പുതുതായി വന്ന മാഷ് ആണ്. ആ വീട് ഞാൻ വാടകയ്ക്ക് എടുത്തു. ഇന്നാണ് ആദ്യമായി താമസിക്കാൻ വരുന്നത്. വഴി അത്ര ഓർമ്മ കിട്ടുന്നില്ല."

"ഓഹോ.. മാഷ് ഒറ്റയ്ക്കാണോ അങ്ങോട്ടുള്ള വഴി അൽപ്പം ബുദ്ധിമുട്ടാണ്. ഒന്നാമത് കറന്റ് ഇല്ല. ഒരു കാര്യം ചെയ്യാം കട ഞാൻ ഇപ്പോൾ അടയ്ക്കും നമുക്ക് ഒരുമിച്ച് പോകാം ഞാനും ആ വഴിക്കാണ്."

"ഓ .. വളരെ ഉപകാരം"
മാഷിന് ആശ്വാസമായി. 
ഈ ഇരുട്ടത്ത് വഴി തെറ്റി അലയേണ്ടി വരില്ലല്ലോ.

"ഇവിടെ അത്ര നല്ല സ്ഥലമൊന്നുമല്ല മാഷേ. ആൾക്കാരൊക്കെ കുറവാണ്. ആരും അങ്ങിനെ അധികനാൾ ഇവിടെ താമസിക്കില്ല. പിന്നെ മെയിൻ റോഡിന്റെ സൈഡിൽ തന്നെ ഒരു കട ഉള്ളത് കൊണ്ട് എനിക്ക് എങ്ങും പോകാനും വയ്യ."
 
"ദേ .. ആ കാണുന്ന വളവില്ലേ അവിടെ എത്ര അപകടങ്ങൾ ആണ് നടന്നിട്ടുള്ളതെന്ന് അറിയാമോ? കഴിഞ്ഞ 5 വർഷത്തിനിടയ്ക്ക് 18 പേരാണ് അവിടെ മരിച്ചത്. എല്ലാം മൂന്നാർ കാണാൻ വരുന്നവരാ. നാട്ടുകാർക്ക് അറിയാം. അവർ ഇരുട്ടുകാനം എത്തുമ്പോൾ പതുക്കെയെ പോകൂ. "
 
വൃദ്ധൻ കട അടയ്ക്കുന്നതിനിടയിൽ സംസാരിച്ചുകൊണ്ടിരുന്നു.
 
മരണം രാത്രി ഇരുട്ട് .. കൂടുതൽ അറിയാൻ ബാലൻ മാഷിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിഷയം മാറ്റാനായി മാഷ് ഒരു ചോദ്യമെറിഞ്ഞു. 
"ഇവിടുന്ന് സ്കൂളിലേക്ക് എപ്പോഴാ ബസ്?"
 
"സ്കൂളിലേക്ക് ബസോ? 
ഹാ.. രാവിലെ 8 മണിക്ക് ഒരെണ്ണമുണ്ട് അത് കഴിഞ്ഞാൽ പിന്നെ 8.45ന് അതിൽ 8.45ന് പോയ ബസ് ഇടിച്ചായിരുന്നു 6 മാസം മുൻപ് ഡ്യൂക്കിൽ വന്ന ഒരു പയ്യനും പെണ്കുട്ടിയും മരിച്ചത്. കല്യാണം കഴിഞ്ഞു പുതുമോടി ആയിരുന്നെന്ന് ആരോ പറയണ കേട്ടു."

വൃദ്ധൻ വീണ്ടും അതിലേക്കു തന്നെ തിരിച്ചെത്തുന്നത് കണ്ടു ബാലൻ മാഷ് പിന്നെ ഒന്നും ചോദിച്ചില്ല. അപ്പോഴേക്കും കട കുറ്റിയിട്ടു ടോർച്ചുമെടുത്തു അയാൾ ഇറങ്ങിയിരുന്നു. 
 
"വരൂ മാഷേ നമുക്ക് പോകാം."
 
വൃദ്ധൻ മുന്നിലും മാഷ് പുറകെയുമായി നടന്നു.

ചെമ്മണ്ണ് നിറഞ്ഞ ഒരു പാതയാണിത്. ടാർ ഇട്ടിട്ടില്ല. രണ്ടു വശങ്ങളിലും വേലി പടർപ്പുകൾ. അതിൽ നിന്ന് ചെടികളും ശിഖരങ്ങളും വഴിയിലേക്ക് നീണ്ടുകിടക്കുന്നു. കുറെ ദൂരം നടന്ന ശേഷമാണ് രണ്ടു വീടുകൾ കണ്ടത്. ചിമ്മിനി വിളക്കുകൾ കത്തിച്ച് മുൻവശത്ത് വച്ചിരിക്കുന്നു. മൂന്നാമതൊരു വീടെത്തിയപ്പോൾ വൃദ്ധൻ നിന്നു. 
 
"മാഷേ ഇതാണ് എൻറെ വീട് ഈ വഴി നേരെ ഒരു 50 മീറ്റർ കൂടി നടന്നാൽ വലത്തേക്ക് ഒരു ഇടവഴി കാണാം അത് ചെന്ന് കയറുന്നത് നിങ്ങളുടെ വാടക വീട്ടിലേക്കാണ് നേരെ പൊയ്ക്കോ. വെളിച്ചത്തിന് ചൂട്ട് വല്ലതും കത്തിച്ചു തരണോ?" 
 
"വേണ്ട ചേട്ടാ. വളരെ നന്ദി. എന്റെ മൊബൈലിൽ ടോർച്ചുണ്ട്."
 അതും പറഞ്ഞു മാഷ് നടന്നു. 
 
നല്ല തണുപ്പുണ്ട്. ചെറിയ കാറ്റും വീശുന്നുണ്ട്. തെളിഞ്ഞ ആകാശത്ത് ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു.അങ്ങകലെയായി പുക മഞ്ഞിൽ കുളിച്ചു മലകൾ അവ്യക്തമായി കാണാം. മറ്റൊരു അവസരത്തിൽ ആയിരുന്നെങ്കിൽ അയാൾ ഇതെല്ലം ആസ്വദിച്ചേനെ പക്ഷെ യാത്രയുടെ ക്ഷീണവും തോളിലെ അത്യാവശ്യം കനമുള്ള ബാഗും വീട് കണ്ടെത്താനുള്ള തന്ത്രപ്പാടുമൊക്കെ മാഷിന്റെ കണ്ണിൽ നിന്ന് ആ പ്രകൃതി സൗന്ദര്യത്തെ മറച്ചു പിടിച്ചു.

വലത്തേക്കുള്ള ഇടവഴി കേറി നടക്കുകയാണ് ഇപ്പോൾ. 
അത്ര വെളിച്ചമില്ലാത്ത വഴിയാണ്. അന്ന് വീട് നോക്കാൻ വന്നപ്പോൾ ഹൌസ് ഓണറിനോട് പറഞ്ഞതാണ് വഴിയൊന്ന് വൃത്തിയാക്കി തരണമെന്ന് അയാൾ ചെയ്ത കോളില്ല. 
കുറെ നടന്നു എന്നിട്ടും വീട് എത്തിയില്ല. വഴി തെറ്റിയോ ? 
ഏയ് അതിന് സാധ്യതയില്ലല്ലോ ഈ വഴി ആ വീട്ടിലേക്ക് മാത്രം ഉള്ളതാണ്. 
മൊബൈൽ ടോർച്ചു കത്തിച്ചു മാഷ് ചുറ്റുപാടും നോക്കി. പട്ടികളുടെ ഓലിയിടൽ കേൾക്കുന്നു ദൂരെയായി. 
തിരിച്ചുപോയി ആ വൃദ്ധനെയും കൂട്ടി വന്നാലോ? 
മാഷ് ചിന്തിച്ചു .

നാശം പിടിക്കാൻ അടിമാലിയിൽ ഒരു റൂം എടുത്തു കിടന്നിട്ട് നാളെ രാവിലെ വന്നാൽ മതിയായിരുന്നു . മാഷ് വീണ്ടും വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കി. ഏതോ പറമ്പിലാണ് നിൽക്കുന്നത്. വീട് അടുത്തെങ്ങും ഉള്ള ലക്ഷണമില്ല. കാൽ എന്തിലോ തട്ടി. ടോർച്ചു തിരിച്ചു താഴേക്ക് നോക്കി. ഒരു ചെറിയ മരക്കുരിശ്.

"ദൈവമേ ആരുടെയോ കല്ലറയാണല്ലോ."
 
മാഷ് ഞെട്ടി പുറകിലേക്ക് മാറി. അവിടെ വേറെയും കുരിശുകൾ നാട്ടിയിരിക്കുന്നത് കണ്ടു. 
മാഷ് വേഗം തിരിഞ്ഞു നടന്നു. എന്നാൽ നടക്കവേ മാഷ് ഒരു കാര്യം തിരിച്ചറിഞ്ഞു. താൻ വന്ന വഴിക്കല്ല തിരിഞ്ഞു നടക്കുന്നത്.വേറെ വഴിയൊന്നും കാണാനുമില്ല. എന്തും വരട്ടെയെന്ന മട്ടിൽ മാഷ് വേഗത്തിൽ നടന്നു. കുറച്ചു നടന്നപ്പോൾ ഒരു വേലി കണ്ടു. അതിനപ്പുറം ടാർ ചെയ്ത റോഡാണ്. താൻ ബസ് ഇറങ്ങിയ റോഡാണോ അത് എന്ന് മാഷിന് സംശയം തോന്നി. അങ്ങിനെ ആണെങ്കിൽ  ഇവിടെ നിന്നാൽ തിരിച്ചു അടിമാലിക്ക് ബസ് കിട്ടിയേക്കും. അല്ലെങ്കിൽ മൂന്നാറിൽ നിന്ന് വരുന്ന ഏതെങ്കിലും വണ്ടിക്ക് ലിഫ്റ്റ് ചോദിക്കാം. 
 
വേലി ചാടിക്കടന്നു മാഷ് റോഡിലേക്കിറങ്ങി.
ഇതൊരു വളവാണ്. താൻ ബസ് ഇറങ്ങിയ സ്ഥലമല്ല അതെന്ന് നിലാ വെളിച്ചത്തിൽ മാഷിന് മനസ്സിലായി.
ഇനി ആ വൃദ്ധൻ ചൂണ്ടിക്കാണിച്ച വളവാണോ ഇത് ? 
ചെറിയൊരു വിറയൽ മാഷിന്റെ നട്ടെല്ലിലൂടെ കടന്നു പോയി. 
 
ബൈക്കപകടത്തിൽ മരണമടഞ്ഞ യുവമിഥുനങ്ങൾ. പെട്ടെന്ന് ഒരു വർഷം മുൻപുള്ള ഒരു സായാഹ്നം മാഷിന്റെ മനസ്സിലേക്കോടിയെത്തി അന്നാണ് രാജേഷും രഞ്ജിനിയും അവരുടെ വിവാഹ ക്ഷണക്കത്തുമായി തന്നെ കാണാൻ വന്നത്. തന്റെ ക്ലാസ്സിൽ സഹപാഠികൾ ആയിരുന്ന അവർ ആറു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കരായ രാജേഷും ഇപ്പോഴും നല്ല പ്രസരിപ്പോടെ എല്ലാരേയും ചിരിപ്പിക്കുന്ന തമാശകൾ പറയുന്ന രഞ്ജിനിയും. വളരെ പക്വതയാർന്ന പ്രണയമായിരുന്നു അവർ തമ്മിൽ, രാജേഷ് നല്ലൊരു ഉദ്യോഗം നേടിയശേഷം രഞ്ജിനിയുടെ വീട്ടുകാരെ സമീപിച്ചു അവർക്ക് വലിയ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. 
അവർ വിവാഹം ക്ഷണിക്കാൻ വന്നതും ഒരു ഡ്യുക്ക് ബൈക്കിൽ ആയിരുന്നല്ലോ. ഛെ വെറുതെ ചിന്തകൾ കാട് കയറുകയാണ് അവർക്ക് മാത്രമാണോ ഡ്യുക്ക് ഉള്ളത്. 

ഒരു വണ്ടിയും കാണുന്നില്ലല്ലോ വാച്ചിൽ സമയം 11 മണിയോട് അടുക്കുന്നു. റോഡിന്റെ ഒരു വശത്തു കൊക്കയാണ് അങ്ങ് താഴെ ദേവിയാർ കളകള ശബ്ദത്തോടെ പതഞ്ഞൊഴുകുന്നത് നിലാവിൽ തെളിഞ്ഞു കാണാം.പുറകിൽ കൂമ്പൻ മല തലയുയർത്തി നിൽക്കുന്നു. മാഷ് നടന്നു. ബസ് ഇറങ്ങിയ സ്റ്റോപ്പ് കണ്ടെത്തിയാൽ പഴയ വഴിയേ ഒന്നുകൂടി പോയി നോക്കാം. തണുപ്പ് കൂടിക്കൂടി വരുന്നു.
വൈകാതെ വീട് പിടിക്കാനായില്ലെങ്കിൽ താൻ ഈ രാത്രിയിൽ   തണുത്തു വിറച്ചു ചത്ത് പോയേക്കുമെന്ന് അയാൾക്ക് തോന്നി.
കുറച്ചു ചെന്നപ്പോൾ റോഡരുകിൽ ഒരു വെളിച്ചം കണ്ടു. ഒരു ചിമ്മിനി വിളക്കിന്റെ വെളിച്ചം. അല്ല  ഇത് നേരത്തെ കണ്ട ആ കട തന്നെയല്ലേ ? 
തന്റെ മുന്നിൽ വച്ചാണല്ലോ വൃദ്ധൻ കടയിലെ വിളക്ക് കെടുത്തി കട അടച്ചു തന്നോടൊപ്പം വന്നത്.
മാഷ് അപ്പോഴേക്കും കടയുടെ മുന്നിൽ എത്തിയിരുന്നു.

"അല്ല മാഷ് ഇതുവരെ വീട് പിടിച്ചില്ലേ ?"
വൃദ്ധൻ അവിടെത്തന്നെയുണ്ട് നേരത്തെ കണ്ട അതേ വേഷം

അല്ല ഞാൻ മാഷ് ഒന്ന് പരുങ്ങി . എനിക്ക് വഴി തെറ്റിയെന്ന് തോന്നുന്നു.
 അതെന്താ വഴി തെറ്റാൻ. ഞാൻ വീടിന്റെ തൊട്ടപ്പുറം വരെ കൊണ്ടാക്കിയതാണല്ലോ ? മാഷേ ഞാൻ പറഞ്ഞില്ലേ ഈ സ്ഥലം അത്ര ശെരിയല്ല.
അയാളുടെ സ്വരത്തിൽ വന്ന കടുപ്പം മാഷ് ശ്രദ്ധിച്ചു.
അതുകൊണ്ട് തന്നെ കടയടച്ചു വീട്ടിലേക്ക് പോയ അയാൾ എന്തിന് തിരിച്ചു വന്നു എന്ന് ചോദിയ്ക്കാൻ തോന്നിയില്ല.

"ഹാ വരൂ ഏതായാലും ഞാൻ ഒന്നൂടി കൊണ്ടാക്കാം."

"വേണ്ട താങ്കൾ ബുദ്ധിമുട്ടേണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം "
 
മാഷ് അങ്ങിനെ പറഞ്ഞെങ്കിലും വൃദ്ധൻ മുൻപേ ഇറങ്ങി നടന്നിരുന്നു.
ഇത്തവണ വീടിന്റെ മുറ്റം വരെ വൃദ്ധൻ കൊണ്ട് വിട്ടു. വീട് കണ്ടപ്പോൾ മാഷിന് ആശ്വാസമായി. 

"മാഷ് ഇനി  രാത്രി പുറത്തിറങ്ങേണ്ട കേട്ടോ. താക്കോൽ ഒക്കെ ഉണ്ടല്ലോ കയ്യിൽ"

ഉണ്ട്. 

വളരെ ഉപകാരം. വൃദ്ധന്റെ കൈ പിടിച്ചു മാഷ് നന്ദി പറഞ്ഞു. മഞ്ഞുപോലെ തണുത്ത വിരലുകൾ. മാഷ് വേഗം കൈ പിൻവലിച്ചു.
വൃദ്ധൻ പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
മാഷ് കതക് തുറന്ന് അകത്തേക്ക് കയറി. ബാഗ് ഒരു വശത്തു വച്ച് മാഷ് ബാത്റൂമിൽ കയറി ചെറുതായി ഒന്ന് കുളിച്ചു. വസ്ത്രം മാറി ലൈറ്റണച്ചു കട്ടിലിൽ കയറി കിടന്നു.
നല്ല ക്ഷീണമുണ്ടായിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. പരിചിതമല്ലാത്ത സ്ഥലം. വല്ലാത്ത അനുഭവങ്ങൾ , പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു. ആദ്യം പതുക്കെയും പിന്നെ ഉച്ചത്തിലും.

ആരാണത് ?

സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു . വൃദ്ധൻ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് തന്നിരുന്നതാണ്. വാതിലിലെ മുട്ട് തുടരുന്നത് കണ്ടു മാഷ് എണീറ്റു വാതിൽ തുറന്നു.
ഇരുട്ടിൽ നിന്ന് ഒരു യുവാവ മാഷിന്റെ മുന്നിലേക്ക് വന്നു .

"സാറെ ഈ മൊബൈൽ ഒന്ന് ചാർജിന് വയ്ക്കാമോ ?
ഇവിടെ ഞങ്ങളുടെ വീട്ടിലൊന്നും കറണ്ടില്ല. സാറിന്റെ വീട്ടിൽ വേറെ ലൈനാണ്."

ഓഹ് അപ്പോൾ അതാണ് കാര്യം.
ഞാൻ എന്തൊരു പേടിത്തൊണ്ടനാണ്. വെറുതെ ഓരോന്ന് ആലോചിച്ചു.

"അതിനെന്താ തന്നോളൂ. നാളെ രാവിലെ തിരിച്ചു എടുത്താൽ മതിയല്ലോ അല്ലേ ?"

"ഓ മതി സാറെ. ഞാൻ രാവിലെ വന്ന് എടുത്തോളാം."

അയാൾ പോയി.
മാഷ് വീണ്ടും കതകടച്ചു കിടന്നു. രാത്രി പിന്നെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. സുഖമായി ഉറങ്ങി. പിറ്റേന്ന് 8.45 ആയപ്പോഴാണ് മാഷ് സ്‌കൂളിൽ പോകാനായി ബസ് സ്റ്റോപ്പിൽ എത്തിയത്.
മാഷ് വൃദ്ധന്റെ കടയിലേക്ക് നോക്കി. അത് അടഞ്ഞു കിടക്കുന്നു. അവിടെയൊന്നും ആരെയും കണ്ടില്ല .

സ്‌കൂളിൽ എത്തി ഹാജർ ഒപ്പിട്ടു. കസേരയിൽ ചാരി കിടക്കുകയായിരുന്നു മാഷ് . അആദ്യത്തെ രണ്ടു പീരിയഡ് ക്ലാസ്സില്ല. നാട്ടുകാരനായ വിനയൻ മാഷ് അപ്പോഴാണ് സ്റ്റാഫ് റൂമിലേക്ക് വന്നത്. 
"ആഹാ ബാലൻ മാഷ് നേരത്തെ എത്തിയോ ? എങ്ങിനെയുണ്ട് പുതിയ താമസമൊക്കെ?"

"ഹൊ ഒന്നും പറയണ്ട എന്റെ മാഷേ ഞാൻ ഇന്നലെ രാത്രി ഒന്ന് വട്ടം കറങ്ങി". തുടർന്ന് നടന്ന കാര്യങ്ങളൊക്കെ മാഷ് വിനയൻ മാഷിനോട് പറഞ്ഞു.
 
എല്ലാം കേട്ട് കഴിഞ്ഞു തനിക്ക് പറ്റിയ അമളികൾ ഓർത്തു വിനയൻ മാഷ് ചിരിക്കുമെന്നാണ് കരുതിയത് എന്നാൽ അതുണ്ടായില്ല. അൽപനേരം എന്തോ ആലോചിച്ചിരുന്ന ശേഷം വിനയൻ മാഷ് ചോദിച്ചു. 

"അല്ല മാഷേ താങ്കൾക്ക് വഴി കാണിച്ചുതന്ന  വൃദ്ധൻ ആ കടയിൽ നിന്ന് തന്നെയാണോ ഇറങ്ങി വന്നത് ?"

"അതേന്നെ. അയാൾ കടയിൽ ഒരു ചിമ്മിനി വിളക്കും കത്തിച്ചു വച്ച് ഇരിക്കുകയായിരുന്നു"

"ഓഹോ പക്ഷെ എന്റെ അറിവിൽ ആ കട ഇട്ടിരുന്ന സ്വാമിയണ്ണൻ മരിച്ചിട്ട് ആറുമാസമായി . അന്നവിടെ നടന്ന ബൈക്ക് അപകടത്തിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി കടയുടെ മുന്നിൽ നിന്ന സ്വാമിയണ്ണനും കൊല്ലപ്പെട്ടിരുന്നു."

ഇതും പറഞ്ഞു വിനയൻ മാഷ് സ്റ്റാഫ് റൂമിൽ നിന്നിറങ്ങിപ്പോയി.ബാലൻ മാഷ് അത് കേട്ട് തരിച്ചിരുന്നുപോയി.

പുറത്തിറങ്ങിയ വിനയൻ മാഷ്  ഫോൺ എടുത്തു ഏതോ നമ്പർ ഡയൽ ചെയ്തു.

"ഹലോ . കണാരൻ ചേട്ടാ ഒരു കാര്യം പറയാനുണ്ട്. ഒന്നുകിൽ നിങ്ങൾ പാതിരാത്രി സാമിയണ്ണന്റെ കടയിൽ ഇരുന്നുള്ള കഞ്ചാവ് ഡീൽ നിർത്തണം . അല്ലെങ്കിൽ ബസ് സ്റ്റോപ്പിൽ വന്നിറങ്ങുന്നവരെ സഹായിക്കുന്ന പരിപാടി നിർത്തുക. നാട്ടുകാരൻ ആയത് കൊണ്ട് പറയുന്നതാണ്"

ഇത്രയും പറഞ്ഞു മാഷ് ഫോൺ കട്ട് ചെയ്തു.