Sunday, July 19, 2020

സോഷ്യൽ ലേണിംഗ്

അച്ഛൻ പിണങ്ങിപ്പോയി അമ്മ ഗൾഫിലാണ്, അച്ഛനും അമ്മയും വേർപിരിഞ്ഞു വേറെ വിവാഹം കഴിച്ചു, അച്ഛനും അമ്മയും ചെറുതിലെ മരിച്ചു പോയി.
21 -23 വയസ്സിൽ താഴെയുള്ള ഒരു ജയിൽ അന്തേവാസിയോട് വീട്ടിൽ ആരൊക്കെയുണ്ടെന്നു ചോദിച്ചാൽ മിക്കപ്പോഴും ഇങ്ങിനെ ഒരു ഉത്തരമാണ് കിട്ടുക. ഇവരെപ്പോലുള്ളവർ കുറ്റം എത്ര ചെറുതായാലും പിടിക്കപ്പെട്ടു ജയിലിൽ ആകുമെന്ന് മാത്രമല്ല ജാമ്യം വാങ്ങി ഇറക്കിക്കൊണ്ട് പോകാനും ആരും വരാറില്ല.

മാതാപിതാക്കളിൽ നിന്നുള്ള സ്നേഹം കിട്ടാതെ വളരുന്ന കുട്ടികൾ ഭാവിയിൽ വഴിതെറ്റിപ്പോകാനുള്ള സാധ്യത കൂടുതലാണ്.  അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്യുന്ന പ്രവർത്തികളാണ് കുട്ടികളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നത്.  ഒന്നോർത്തു നോക്കൂ.. ജനിച്ച നാൾ മുതൽ അവർ നമ്മളോടൊപ്പമുണ്ട്. കുഞ്ഞായിരിക്കുമ്പോൾ ഒരിക്കലും അവർ നമ്മെ വിട്ടു പോകില്ല. നമ്മുടെ തിരക്കുകൾ കാരണം നമ്മളാകും മിക്കപ്പോഴും അവരെ മറ്റാരുടെയെങ്കിലും കയ്യിൽ ഏൽപ്പിച്ചിട്ടു പോകുക. അവർക്കത് വളരെ വേദനയുണ്ടാക്കുന്ന ഒരു കാര്യമാണത്.

ആദ്യമായി നഴ്സ്റി സ്‌കൂളിൽ എന്നെ ചേർത്തിട്ട് അമ്മ തിരികെ പോയപ്പോൾ ഞാൻ പിന്നാലെ ഓടിയതും പിടിച്ചു നിർത്തിയ ടീച്ചറിന്റെ കയ്യിൽ കടിച്ചതും ഇന്നും ഞാൻ ഓർമ്മിക്കുന്നു. എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ ആണത് നടന്നത്. അതുവരെ ഞാൻ അമ്മയെ പിരിഞ്ഞു ഇരുന്നിട്ടില്ല. അമ്മയ്ക്ക് ജോലിയൊന്നും ഇല്ലാതിരുന്നത് കൊണ്ട് അന്ന് അത് നടന്നു. എന്നാൽ ഇന്ന് ഒരു വയസ്സാകുന്നതിന് മുൻപേ തന്നെ മക്കളെ ആരുടെയെങ്കിലും കയ്യിൽ ഏല്പിച്ചിട്ട് അമ്മയും അച്ഛനും അവരുടെ തിരക്കുകളിലേക്ക് പോകുന്നു. മിക്കപ്പോഴും ഒഴിവാക്കാൻ കഴിയാത്തതാണ് അത്. എന്നാൽ തിരക്കുകൾ കഴിഞ്ഞു വീട്ടിലെത്തുമ്പോൾ എങ്കിലും അവരെ ലാളിക്കാനും അവരോടൊപ്പം കളിക്കാനും സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

കുട്ടികൾ അവരുടെ ചുറ്റുപാടുകളിൽ നിന്ന്  ഒരുപാട് കാര്യങ്ങൾ കണ്ട് പഠിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവത്തെക്കുറിച്ചു പഠിക്കാനായി ആൽബർട്ട് ബണ്ടുര എന്ന അമേരിക്കൻ സൈക്കോളജിസ്റ്റ് 1961 - 63 കാലഘട്ടത്തിൽ കുറെ പരീക്ഷണങ്ങൾ നടത്തി. ബോബോ ഡോൾ എക്സ്‌പെരിമെന്റ് എന്നാണ് അവ അറിയപ്പെടുന്നത്. അതിൽ ഒന്ന് ഇങ്ങിനെയായിരുന്നു. മൂന്ന് വയസ്സിന് മുകളിലും അഞ്ചു വയസ്സിൽ താഴെയും പ്രായമുള്ള കുറെ കുട്ടികളെ പല ഗ്രൂപ്പുകൾ ആയി തിരിച്ചു.എന്നിട്ട് ഓരോ ഗ്രൂപ്പിനെയും ഓരോ വീഡിയോ കാണിച്ചു. ഒരു കുട്ടിയുടെ അത്രയും വലിപ്പമുള്ള ഒരു പാവയെ (ബോബോ ഡോൾ) ഒരു മുതിർന്നയാൾ തല്ലുകയും ഇടിക്കുകയും ഒക്കെ ചെയ്യുന്നതായിരുന്നു അതിലെ പ്രധാന സംഗതി. ആദ്യത്തെ ഗ്രൂപ്പിലെ കുട്ടികളെ കാണിച്ചത് ഇത്തരത്തിൽ പാവയെ ആക്രമിച്ചയാളിന് ഒരു പാരിതോഷികം നൽകുന്നതായിരുന്നു. രണ്ടാമത്തെ ഗ്രൂപ്പിനെ കാണിച്ചത് ആക്രമിച്ച ആളിനെ ശിക്ഷിക്കുന്നതായിരുന്നു. മൂന്നാമത്തെ ഗ്രൂപ്പിൽ കാണിച്ച വീഡിയോവിലെ ആൾ പാവയെ ആക്രമിച്ചതേയില്ല. അതിനു  ശേഷം ഈ  ഗ്രൂപ്പുകളിലെ കുട്ടികളെ പല മുറികളിലേക്ക് വിട്ടു. അവിടെ വീഡിയോവിൽ കണ്ട അതേ പാവയുമുണ്ടായിരുന്നു. ആദ്യത്തെ ഗ്രൂപ്പിലെ കുട്ടികൾ പാവയെ കണ്ടയുടനെ അതിനെ ആക്രമിച്ചു. എന്നാൽ രണ്ടാമത്തെ ഗ്രൂപ്പിലുള്ളവർ അങ്ങിനെ ചെയ്തില്ല. പക്ഷെ പാവയെ ആക്രമിക്കുന്നത് എങ്ങനെയാണെന്ന് ചെയ്തു കാണിക്കാൻ പറഞ്ഞപ്പോൾ അവർ അത് ചെയ്തു. മൂന്നാമത്തെ ഗ്രൂപ്പിൽ ഉള്ളവർക്ക് പാവയെ ആക്രമിക്കുന്നത് എങ്ങനെയെന്നുപോലും അറിയില്ലായിരുന്നു. മുതിർന്നവർ ചെയ്യുന്നത് അതേപടി അനുകരിക്കാനുള്ള പ്രവണതയാണ് കുട്ടികൾക്ക് ഉള്ളതെന്നും സിനിമകളിലെ വയലൻസും അക്രമസ്വഭാവമുള്ള വീഡിയോ ഗെയിമുകളും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ പങ്കു വഹിക്കുമെന്നും അദ്ദേഹം വാദിച്ചു. ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സോഷ്യൽ ലേണിങ് തിയറി എന്നൊരു തിയറി അദ്ദേഹം മുന്നോട്ട് വെയ്ക്കുകയും ചെയ്തു.

നമ്മുടെ ജോലിത്തിരക്കുകൾക്കിടയിൽ കുട്ടികളെ അടക്കിയിരുത്താൻ മൊബൈൽ ഗെയിമോ, ടിവിയിൽ സിനിമയോ ഒക്കെ വെച്ചു കൊടുക്കുമ്പോൾ ഇതൊക്കെ മനസ്സിൽ ഉണ്ടാകണം.
 

Tuesday, July 14, 2020

ഇഷ്ടങ്ങൾ

എന്റെ ജീവിതം എന്റെ മാത്രം ജീവിതമാണ്. അതിലെ ഓരോ നിമിഷവും എന്റെ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടിയാണ് ചിലവഴിക്കേണ്ടത്. അങ്ങിനെയല്ലാത്ത സമയങ്ങൾ ഉണ്ടെങ്കിൽ അത് ഭാവിയിൽ അങ്ങിനെയുള്ള സമയങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാകണം ഉപയോഗിക്കേണ്ടത്.

ഇങ്ങിനെ ജീവിക്കുന്നതിൽ ഒരു ത്രിൽ ഇല്ല .. എനിക്ക് കാട്ടിൽ പോകണം രാത്രിയിൽ മഴയത്തു ഏറു മാടത്തിൽ കിടന്നു കാടിന്റെ ശബ്ദവും കേട്ട് ഉറങ്ങണം.. കാലത്തു സൂര്യരശ്മികൾ മുഖത്ത് വീഴുമ്പോൾ എണീക്കണം. അടുത്തുള്ള അരുവിയിൽ പോയി നീന്തിക്കുളിക്കണം. പുഴയുടെ തീരത്തു വെളുത്ത മണലിൽ  വെയിൽ കാഞ്ഞു അല്പനേരം വിശ്രമിക്കണം.

ഹാ സൂപ്പർ ആയിരിക്കും. കേട്ടവരൊക്കെ പറഞ്ഞു.

ഞാൻ ആലോചിച്ചു. ഇത്രയുമൊന്നും എത്തിയില്ലെങ്കിലും കുറെയൊക്കെ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. അത്  അഗസ്ത്യാർകൂടം പോയപ്പോഴാണ്. മൂന്ന് തവണ അവിടെ പോയിട്ടുണ്ട്. ഒരിക്കൽ മഴ സമയം ആയിരുന്നു. മഴയത്തു കാട് ‌ കേറിയാൽ കാലിലും കയ്യിലും ചിലപ്പോൾ  മുഖത്തുവരെ കുളയട്ടകൾ പാഞ്ഞു കേറും. രക്തം കുടിക്കുന്നത് പോട്ടെന്ന് വെയ്ക്കാം കൊതുകും രക്തം കുടിക്കുന്നുണ്ടല്ലോ പക്ഷെ അവ ഉണ്ടാക്കുന്ന ഒരു അറപ്പ് അത് യാത്രയുടെ സൗന്ദര്യം കളയും. അത് ആലോചിച്ചു ടെൻഷൻ അടിക്കാനേ പിന്നെ സമയം കാണുകയുള്ളൂ . പിന്നെ ഏറു മാടത്തിൽ ഒന്നും അല്ലെങ്കിലും നാല് വശവും ഓലയും ടാർപോളിനും ഒക്കെ കൊണ്ട് മൂടിയ ഒരു ചെറിയ മാടത്തിൽ രാത്രി കഴിഞ്ഞിട്ടുണ്ട്. 

വീശിയടിക്കുന്ന കാറ്റും തുളച്ചു കേറുന്ന തണുപ്പും ആദ്യം രസമാണ് കൗതുകമാണ് പക്ഷെ പിന്നീട് അത് നമ്മുടെ ഉറക്കം നശിപ്പിക്കുമ്പോൾ ശല്യമാകും. എങ്ങിനെയെങ്കിലും രാത്രി തീർന്നു കിട്ടിയിരുന്നെങ്കിലെന്നു തോന്നിപ്പോകും. കാട്ടിലെ അരുവിയിലെ കണ്ണീരു പോലുള്ള തണുത്ത വെള്ളത്തിൽ കുളിച്ചിട്ടുണ്ട്. കുളിക്കുന്ന സമയത്തു മൂർഖനെക്കണ്ടു ഇടയ്ക്കു വെച്ച് നിർത്തി കേറിപ്പോന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

ജീവിതത്തിൽ പലതിനോടും ഇഷ്ടം തോന്നാം. പലതും ചെയ്യണമെന്ന് ആഗ്രഹിക്കാം എന്നാൽ അവ നേടുമ്പോൾ അതിന് കൊടുക്കേണ്ടിവരുന്ന ഒരു വിലയുണ്ട് അത് എത്രമാത്രം ആണെന്ന് മുൻപേ മനസ്സിലാക്കാൻ ശ്രമിക്കുക. ചിലപ്പോൾ നമ്മൾ അതിനേക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്ന, ആഗ്രഹിക്കുന്ന ചിലത് അതിന് വിലയായി കൊടുക്കേണ്ടി വന്നേക്കാം.
 

Saturday, May 30, 2020

ഒരു OLX പരസ്യം


എന്റെ പഴയ കുറച്ചു സാധനങ്ങള്‍ വില്ക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ മേരി ടീച്ചര്‍ ആണ് പറഞ്ഞത് OLX ഇല്‍ ഇട്ടാൽ മതി എളുപ്പത്തില്‍ വിറ്റുപോകും എന്ന്.
എന്നാൽ ഞാനും കരുതി അങ്ങനാകട്ടെന്ന്. കുറച്ച്  അത്യാവശ്യം ഉണ്ടേ...

വിൽക്കാനുള്ളത് വേറെ ഒന്നുമല്ല കുറച്ചു സ്വപ്നങ്ങളാണ്. എന്റെ  പ്രണയ സ്വപ്‌നങ്ങള്‍.

ഒന്നാമത്തെ സ്വപ്നം +2 നു കൂടെ പഠിച്ച വരദനെക്കുറിച്ചുള്ളതാണ്. എപ്പോഴും കളിയും ചിരിയുമായി നടക്കുന്ന വരദന്‍ , എല്ലാവർക്കും അവനെ ഇഷ്ടായിരുന്നു..
എനിക്കും..
വരദന്റെ ഉച്ചയൂണ് ക്ലാസ്സിലെ പെണ്കുട്ടികളുടെ പാത്രത്തിൽ നിന്നാ. അവന്‍ തിരഞ്ഞെടുക്കുന്നത് എന്റെ പാത്രമാകാൻ ഞാനെന്നും പ്രാർത്ഥിക്കുമായിരുന്നു. ഇല്ലാത്ത സംശയങ്ങള്‍ ഉണ്ടാക്കി അവന്റെ അരികിൽ പോയിരിക്കും ഞാന്‍ മിക്കപ്പോഴും. ക്ലാസ്സ്‌ നടക്കുമ്പൊ മാഷ് കാണാണ്ട് ഒളികണ്ണിട്ടു നോക്കും അവനെ. ഓണാഘോഷത്തിനു അവനെ കാണിക്കാനായി മാത്രം കഷ്ടപ്പെട്ട് സാരിയുടുത്തു സ്കൂളില്‍ പൊയിട്ടുണ്ട്. പക്ഷേ അവന്‍ എന്റെ ആ ഇഷ്ടം അറിഞ്ഞതേയില്ല. നിറഞ്ഞ പുഞ്ചിരികള്‍ ഒരുപാട് തന്നിട്ടുണ്ടെങ്കിലും അതിലൊന്നും അവന്റെ പ്രണയമുണ്ടായിരുന്നില്ല എന്നു ഞാന്‍ മനസ്സിലാക്കി. +2 കഴിഞ്ഞ് അവന്‍ നേവിയില്‍ ചേർന്നു. പിന്നെ അവനെ കണ്ടിട്ടില്ല എന്നാലും ഡിഗ്രി ആദ്യവർഷം മുഴുവനും എന്റെ സ്വപ്നത്തിലെ നായകന് അവന്റെ  മുഖമായിരുന്നു.


രമേശിനെ ആദ്യമായി അറിയുന്നത് അവന്റെ കവിതകളിലൂടെയായിരുന്നു. കോളേജ് മാഗസിന്‍ എഡിറ്ററായിരുന്ന വിപ്ലവ പാർട്ടി നേതാവ്. ആരാധന കലശലായപ്പൊ വരദന്‍ ഔട്ട്‌ രമേശ് ഇൻ.

രമേശിനോട് നേരിട്ട് സംസാരിക്കാന്‍ ഒരവസരം കിട്ടിയത് ഒരു സമരത്തിന്റെയന്നാണ്. പക്ഷെ അന്നെനിക്ക് ഒന്നും പറയാൻ പറ്റിയില്ല. പോലീസിന്റെ അടികൊണ്ട് അവന്‍ വന്നു കേറീപ്പൊ ഞാന്‍ ക്ലാസ്സിലെന്റെ  ബുക്കും തിരഞ്ഞു നിൽക്കുകയായിരുന്നു. ദേഷ്യപ്പെട്ട് എന്നോട് ഇറങ്ങി വേഗം വീട്ടിൽ പോടീന്നു പറഞ്ഞു. ഞാന്‍ പോകും നേരം അവന്‍ പിറുപിറുക്കുന്നത് കേട്ടു, 

‘ഹും  പോലീസും വന്നു അടീം തുടങ്ങി അപ്പഴാ അവളുടെ ഒരു പുസ്തകം തിരയല്‍’ .

ദേഷ്യത്തോടെയാണവനത് പറഞ്ഞതെങ്കിലും അവന്റെ ആ കെയറിoഗ് എന്നെ അത്ഭുതപ്പെടുത്തി. ആ സമരത്തിന്‌ ഞാനൊരുപാട് നന്ദി പറഞ്ഞിട്ടുണ്ട് കാരണം അതോടുകൂടി ഞങ്ങള്‍ ഒരുപാടടുത്തു. ഇന്ത്യന്‍ കോഫീ ഹൗസിലെ മസാലദോശയും, വേളി കടപ്പുറവും  ഞങ്ങളുടെ സൗഹൃദത്തിനു കൂട്ടായി. സാഹിത്യവും രാഷ്ട്രീയവുമൊക്കെയായി അവന്‍ കത്തി കയറുമ്പോ ഒരു പൊട്ടിയെപ്പോലെ ഞാന്‍ കേട്ടിരുന്നു. അവന്റെയാ രൂപത്തിനും മേലെ ആ വ്യക്തിത്വം എന്നെ ഒരുപാടാകർഷിച്ചിരുന്നു.

പക്ഷെ അവന്റെ  ഉള്ളിലെ ലക്ഷ്യങ്ങള്‍ ഈ പൊട്ടിപ്പെണ്ണിനൂഹിക്കാവുന്നതിലും  വലുതായിരുന്നു. അത് മനസ്സിലാക്കിയപ്പോൾ അതിനൊരു രീതിയിലും തടസ്സമാകരുതെന്ന് ഞാനും കരുതി.

അധ്യാപക തസ്തികയുടെ PSC ഇന്റർവ്യൂ സമയത്താണ് ഗിരീഷിനെ ആദ്യമായി കാണുന്നത്. ജോലി കിട്ടിയത് ഒരേ കോളേജിലും കൂടിയായപ്പോ ഞങ്ങള്‍ വേഗം കൂട്ടായി. അല്ലെങ്കിലും പുതുതായി ഒരു ഗ്രൂപ്പിലേക്കെത്തിയ രണ്ടു പേര്‍ എപ്പോഴും ഒരുമിച്ച് നിൽക്കാനാകുമല്ലോ ഇഷ്ടപ്പെടുക. നല്ല ഉയരവും അതിനൊത്ത വണ്ണവുമൊക്കെയുള്ള ഒരു ചുള്ളനായിരുന്നു ഗിരീഷ്‌. ഏതൊരു പെണ്ണിനും അനുരാഗം തോന്നാനുള്ള ചേരുവകള്‍ ഒക്കെ ഉണ്ട്. ന്നാലും ഇപ്പൊ ഞാന്‍ അദ്ധ്യാപികയാണല്ലോ അതുകൊണ്ട് സ്വയം നിയന്ത്രിച്ചു. പക്ഷേ ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം വളർന്നു വന്നു. ഗിരീഷിനു വീട്ടില്‍ കല്ല്യാണം ആലോചിക്കണ കാര്യം അവന്‍ എന്നോട് പറഞ്ഞു. ഭാവി വധുവിനെക്കുറിച്ചുള്ള അവന്റെ കണ്സെപ്റ്റിനെപ്പറ്റി ചോദിച്ചപ്പോ അവന്‍ പറഞ്ഞു..

 ‘എന്റെ‍മ്മയ്ക്ക് മരുമകള്‍ സാരി ഉടുക്കണമെന്നാ, പിന്നെ നല്ല മുടിയുണ്ടാവണം കൂടാതെ ഒരു നല്ല ദൈവ വിശ്വാസീം ആകണം. എന്റെ ഭാഗ്യത്തിന് തനിക്കിപ്പോ ഇതെല്ലാം ഉണ്ടല്ലോ’. 
 
ഇത് പറഞ്ഞ് അവന്‍ എന്നെ ഒന്ന് പാളി നോക്കി  ഒരു കള്ള ചിരിയുമായി. ഞാന്‍ പക്ഷേ ഒന്നും പറഞ്ഞില്ല. വെറുതെ ഒന്ന് ചിരിച്ചു.

 പിറ്റേന്ന് ഞാന്‍ എന്റെ മുടി വെട്ടി, ചുരിദാറും ഇട്ടു കോളേജില്‍ പോയി. ഗിരീഷിനെ എനിക്കിഷ്ടായിരുന്നിട്ടും കൂടി ഞാനെന്താ അങ്ങനെ ചെയ്തതെന്നെനിക്കറിയില്ല. ഒരു പക്ഷേ അവന്റെ  അമ്മേടെ മരുമകള്‍ ആകാനാകില്ല ഞാനാഗ്രഹിച്ചത്.
 
എൻറെ ഈ മൂന്നു സ്വപ്നങ്ങളാണ് വില്ക്കാനുള്ളത്. പറ്റിയാല്‍ ഇന്ന് തന്നെ വിറ്റുപോണം. കാരണം നാളെ എന്നെ കാണാന്‍ ഒരാള്‍ വരുന്നുണ്ട്. എന്റെ ആ പുതിയ സ്വപ്നത്തിനു സ്ഥലമൊരുക്കാനായി ഈ പഴയതൊക്കെ വിറ്റു തീർക്കണം.


Sunday, May 24, 2020

കള്ളൻ


നിങ്ങൾക്ക് ഇത്രേം നന്നായി വരയ്ക്കാൻ അറിയുമായിരുന്നെങ്കിൽ അത് ചെയ്ത് ജീവിച്ചാൽ പോരായിരുന്നോ? 

ചുവരിൽ അയാൾ അല്പം മുൻപ് മാത്രം പൂർത്തിയാക്കിയ മനോഹരമായ ചിത്രം കണ്ടിട്ടാണ് ഞാൻ അങ്ങിനെ ചോദിച്ചു പോയത്.

അത് ചെയ്താ സാറേ ജീവിച്ചിരുന്നത്.. ബാലെ ട്രൂപ്കൾക്ക് കർട്ടൻ വരപ്പ് ആയിരുന്നു ജോലി.

പിന്നെ എപ്പോഴാ മോഷണത്തിലേക്ക് തിരിഞ്ഞത് ?

ഹാ.. ഒന്നും പറയണ്ട കൂട്ടുകാർ കാരണം.

എന്നിട്ട് മോഷണത്തിൽ നിന്ന് എന്തു കിട്ടി ഈ ജയിൽ വാസം അല്ലാതെ?

മൂത്ത മകളെ കെട്ടിച്ചു വിടാൻ കാശ് കിട്ടി. പിന്നെ ഇളയ മകളെ പഠിപ്പിച്ചു ഒരു ആയുർവേദ ഡോക്ടറും ആക്കി. 

ങേ..

അപ്പൊ നിങ്ങളുടെ വീട്ടുകാർക്കൊക്കെ തൊഴിൽ ഇതാണെന്ന് അറിയാമായിരുന്നോ? 

ഇല്ലായിരുന്നു.. 
അറിഞ്ഞപ്പോൾ ആദ്യ ഭാര്യ കളഞ്ഞിട്ടു പോയി. 

ബാംഗ്ളൂരിലെ ഒരു ഫാഷൻ ഡിസൈനർ ആണ് ഇപ്പോഴത്തെ ഭാര്യ. അവൾക്കെല്ലാം അറിയാം.

ഇതും പറഞ്ഞു മുണ്ടും മുഷിഞ്ഞ ബനിയനുമിട്ട അയാൾ സെല്ലിലേക്ക് നടന്നു.