Sunday, April 8, 2012

അഗസ്ത്യാര്‍ കൂടം യാത്ര ... പാര്‍ട്ട്‌ 1


വളരെ  നാളായുള്ള ആഗ്രഹം ആയിരുന്നു അഗസ്ത്യാര്‍ കൂടത്തിലേക്ക് ഒരു യാത്ര. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് അത് സാധ്യമായത് .

17/2/2012 രാവിലെ ഞങ്ങള്‍ യാത്ര തിരിച്ചു.  ഏതാണ്ട് ഒന്‍പതു മണിയോട് കൂടി ഞങ്ങള്‍ ബോണക്കാട് എന്ന സ്ഥലത്ത് എത്തി .
ബസ്‌ അതുവരെയേ പോകുകയുള്ളൂ അവിടെ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരം നടന്നാലാണ്  ഫോറെസ്റ്റ്  പിക്കെറ്റ്‌ സ്റ്റേഷനില്‍ എത്തുക.
  
അവിടെ വെച്ച് ഞങ്ങളുടെ പാസ്സും ബാഗും പരിശോധിച്ചു . പ്ലാസ്റ്റിക്‌ വസ്തുക്കള്‍ ഒന്നും വനത്തിനുള്ളിലേക്ക് കൊണ്ട് പോകാന്‍ സമ്മതിക്കില്ല ... വെള്ളം കൊണ്ട് പോകുന്ന കുപ്പികളെ മാത്രം ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മദ്യം, സിഗരറ്റ് തുടങ്ങിയവയും നിരോധിച്ചിരിക്കുകയാണ്. ഫോറെസ്റ്റ് പിക്കറ്റ് സ്റ്റേഷനോട് ചേര്‍ന്ന് ഒരു കാന്റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവിടെ നിന്നും ഉച്ചയ്ക്ക് കഴിക്കാനുള്ള ആഹാരം പാര്‍സല്‍ ആയി വാങ്ങി .
ഞങ്ങളുടെ സംഘത്തില്‍ പതിമൂന്നു പേര്‍ ഉണ്ടായിരുന്നു, ഏതാണ്ട് ഒന്പതരയോടു കൂടി ഞങ്ങള്‍ വനത്തിനുള്ളിലേക്ക് കടന്നു. വഴി തുടങ്ങുന്നിടത്ത് തന്നെ മുന്‍പ് പോയി മടങ്ങി വന്നവര്‍ ഉപേക്ഷിച്ച ചെറിയ വടികള്‍ കാണാന്‍ ഉണ്ടായിരുന്നു . എല്ലാവരും അതില്‍ ഓരോന്ന് കൈവശപ്പെടുത്തി. വടികൊണ്ട്  തറയില്‍ ഇടിച്ചു നടന്നാല്‍ പാമ്പ് വരില്ലത്രേ.

വഴി സുഗമം ആയിരുന്നു രണ്ടു വശത്തും കൂറ്റന്‍ മരങ്ങള്‍ വളര്‍ന്നു നില്‍പ്പുണ്ടായിരുന്നു അതിനിടയില്‍ വള്ളികളും ചെറിയ പാറകളും കാണാനുണ്ടായിരുന്നു.
കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ചെറിയ ചെറിയ അരുവികള്‍ വഴിക്ക് കുറുകെ കാണാനായി..
അവിടെ നിന്ന് ഞങ്ങള്‍ കുറച്ചു ഫോട്ടോസ് എടുത്തു.
വീണ്ടും  നടന്നു തുടങ്ങിയപ്പോള്‍ ഒരുത്തന്‍ ദേ പാന്റ് മുട്ടുവരെ  കേറ്റിയിട്ട് നിന്ന് വിളിക്കുന്നു ,, അട്ട കടിച്ചതാണ് ..കണ്ണങ്കാലിന് മുകളിലായി കറുത്ത് തടിച്ചു ചെറു വിരലിനോളം വലിപ്പം ഉള്ള കുളയട്ട. വെള്ളം നനവുള്ള ഭാഗങ്ങളില്‍ കുളയട്ടയുടെ  ശല്യം രൂക്ഷമാണ് അവിടെങ്ങാനും കുറച്ചു നിന്ന് പോയാല്‍ അവ കാലില്‍ പറ്റിപ്പിടിക്കും. രക്തം കുടിച്ചു കുടിച്ചു  വയറു പൊട്ടി ചാകുമ്പോള്‍ ആണ് പിന്നെ ഇത് പിടി വിടുക. 
ഞങ്ങള്‍ കയ്യില്‍ കര്‍പ്പൂരം കരുതിയിരുന്നു  അത് പൊടിച്ചു ഇതിന്റെ പുറത്തിട്ടാല്‍ പിടി വിട്ട്‌ പോന്നോളും. യാത്ര തുടരവേ പലരുടെയും കാലുകളില്‍ ഇവന്‍ കേറാന്‍ തുടങ്ങി. ഞാന്‍ എന്‍റെ കാലില്‍  മുട്ടിനു താഴേക്ക്‌ നന്നായി ബാം പുരട്ടിയിരുന്നു അതുകൊണ്ടാവാം എന്നെ അവ വെറുതെ വിട്ടു.
ട്രെക്കിങ്ങിനു പോകുമ്പോള്‍ നല്ല ഗ്രിപ്പ് ഉള്ള ഷൂ  ആണ് ഉപയോഗിക്കേണ്ടത് . ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ ഭാരം കുറഞ്ഞ ഒരു ജോഡി ചപ്പലുകളും കയ്യില്‍ കരുതുക..
സാമാന്യം വലിയ ഒരു അരുവിയും അതിലെ ചെറിയ വെള്ള ചാട്ടവും കണ്ടപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി കുളിച്ചു . നട്ടുച്ചയ്ക്കും ഐസു പോലെ തണുപ്പ് , കണ്ണീരു പോലെ തെളിഞ്ഞ വെള്ളം  



അപ്പോഴേക്കും ഏതാണ്ട് ആറു കിലോമീറ്റര്‍ വരെ ഞങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു.
കുളി കഴിഞ്ഞപ്പോള്‍ ക്ഷീണം എല്ലാം പമ്പ കടന്നു . ഇടയ്ക്കിടയ്ക്ക് ഫോറെസ്റ്റ് ക്യാമ്പുകള്‍ കാണാനുണ്ടായിരുന്നു. അവിടെ ചുറ്റാകെ  കിടങ്ങ്‌ ഉണ്ടാക്കി അതിനു നടുവില്‍ ഒരു ഷെഡും  കെട്ടി രണ്ടോ മൂന്നോ ഗാര്‍ഡുമാര്‍ താമസിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ നടന്നു വന്ന വഴികളിലൊക്കെ രാത്രി ആയാല്‍ ആനയും കാട്ടുപോത്തും സ്വൈര്യ വിഹാരം നടത്താറുണ്ട് അവയെ തടയാനാണ് ഈ കിടങ്ങുകള്‍.

സാധാരണ ഗതിയില്‍ വര്‍ഷത്തില്‍ മുപ്പത് ദിവസം ആണ് അഗസ്ത്യാര്‍ കൂടത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്,  ജനുവരിക്കും  ഫെബ്രുവരിക്കും ഇടയില്‍ ഉള്ള മുപ്പത് ദിവസം. പാസ്സുകള്‍ ജനുവരി രണ്ടാമത്തെ ആഴ്ചയോടു കൂടി തിരുവനന്തപുരം ഫോറെസ്റ്റ് ഓഫീസില്‍ നിന്നും  വിതരണം ചെയ്യും . ഇത്തവണ മുന്നൂറ്റി അമ്പതു രൂപയായിരുന്നു പാസ്സ്. ഒരു ദിവസം നൂറു പേര്‍ക്ക് മാത്രമാണ് പ്രവേശനം .
ഇത് കൂടാതെ സ്പെഷ്യല്‍ പാസ്സ്  വഴി വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും പോകാന്‍ അനുമതി കിട്ടും   അതിനു തുക കൂടുതല്‍ ആണ്.

ഒന്നരമണിയോട് കൂടി ഞങ്ങള്‍ അട്ടയാര്‍ എന്ന ക്യാമ്പില്‍ എത്തി . നല്ലൊരു അരുവി വഴി മുറിച്ചു കടന്നു പോകുന്നുണ്ടായിരുന്നു. അവിടെ നിന്ന് അങ്ങോട്ട്‌ കുളയട്ട ശല്യം കുറവാണ്. അവിടെ വെച്ച് ഞങ്ങള്‍ ഉച്ച ഭക്ഷണം കഴിച്ചു. ഒരുപാട് നടന്നു ക്ഷീണിച്ചതുകൊണ്ട് ആ ഭക്ഷണം വളരെ വളരെ രുചികരമായി തോന്നി ഒരു വറ്റു പോലും ബാക്കി വെയ്ക്കാതെ ചോറ് മുഴുവന്‍ എല്ലാവരും കഴിച്ചു . ആഹാരത്തിന്‍റെ യഥാര്‍ത്ഥ രുചി  മനസ്സിലായത്‌ അപ്പോഴാണ്‌ . 
തുടര്‍ന്ന് അങ്ങോട്ട്‌ യാത്ര ചെയ്യേണ്ടത് പുല്‍മേടുകളിലൂടെയാണ് ഉച്ച സമയത്ത് വെയില്‍ അധികമായതിനാല്‍ അലപനേരം അട്ടയാര്‍ വിശ്രമിച്ചിട്ട് യാത്ര തുടരുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു . പരന്നു ഒഴുകുന്ന ആ അരുവിയില്‍  ഒത്തിരി പാറക്കെട്ടുകള്‍ ഉണ്ടായിരുന്നു . ഞങ്ങള്‍ അതിന്മേല്‍ കേറി കിടന്നു അല്പം മയങ്ങി .

പിന്നീടുള്ള യാത്രയായിരുന്നു ശെരിക്കും കഷ്ട്ടപ്പെട്ടത്‌. കുത്തുകയറ്റങ്ങള്‍ , പൊക്കം കുറഞ്ഞ മരങ്ങള്‍ ഞങ്ങള്‍ക്ക് ഒട്ടും തണല്‍ നല്‍കിയില്ല. ഇടയ്ക്കിടയ്ക്ക് വീശുന്ന തണുത്ത കാറ്റ് ആയിരുന്നു ഏക ആശ്വാസം. അവിടെ വെച്ച് ഞങ്ങള്‍ ഒരു വെള്ള മൂങ്ങയെ കണ്ടു. അനങ്ങാതിരുന്നു ഞങ്ങളെ രൂക്ഷമായി നോക്കി അത്.

രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങളും ഇടയ്ക്ക് കഴിക്കാനുള്ള ബ്രെഡും, പഴങ്ങളും, വെള്ളവും ഒക്കെയായി സാമാന്യം നല്ല ഭാരം ഞങ്ങളുടെ ബാഗുകള്‍ക്ക്  ഉണ്ടായിരുന്നു . അതും മുതുകിലിട്ടു കയറ്റങ്ങള്‍  അള്ളിപ്പിടിച്ചു കേറിയപ്പോള്‍  വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിപ്പോയി..

ഇനി അഗസ്ത്യാര്‍ കൂടം പോകുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം :
വസ്ത്രങ്ങള്‍ അത്യാവശ്യത്തിനു മാത്രമേ കരുതാവൂ, ഓറഞ്ചു  രണ്ടോ മൂന്നോ കിലോ കരുതുക. അതുപോലെ നല്ലൊരു സാധനം ഈ യാത്രയില്‍ വേറെ ഒന്നുമില്ല. നടന്നു ക്ഷീണിക്കുമ്പോള്‍ കിട്ടുന്ന ഓറഞ്ചിന്‍റെ ഒരു അല്ലി അമൃത് പോലെ തോന്നും .
ബാഗിന്‍റെ ഭാരം പരമാവധി കുറയ്ക്കുക. വഴിയില്‍ ഉടനീളം കൊച്ചു കൊച്ചു അരുവികള്‍ ഉണ്ട് ഒരു ചെറിയ ബോട്ടില്‍ കയ്യില്‍ കരുതുക അരുവിയിലെ വെള്ളം കുടിക്കാന്‍ തികച്ചും യോഗ്യമാണ് . ഞങ്ങള്‍ രണ്ടു ദിവസം അതാണ്‌ കുടിച്ചത് ഒരാള്‍ക്കും ഒരു അസുഖവും ഉണ്ടായില്ല . മാത്രവുമല്ല അത് ഔഷധ ഗുണമുള്ള വെള്ളം കൂടിയാണ്.

ഏകദേശം മൂന്നു മണിയോടെ ഞങ്ങള്‍ ബേസ് ക്യാമ്പില്‍ എത്തി.
അവിടെ ഒരു ഫോറെസ്റ്റ് ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ പാസുകള്‍ പരിശോധിച്ചു. 
ഒരു ചെറിയ ക്യാന്ടീനും വലിയ ഹാളും ചേര്‍ന്നതാണ് ബേസ് ക്യാമ്പ്‌. രാത്രി തങ്ങേണ്ടത് അവിടെയാണ് . ക്യാന്റീനില്‍ നിന്നും അഞ്ചു രൂപയ്ക്ക് പായ വാടകയ്ക്ക് കിട്ടും . ഞങ്ങള്‍ അത് എട്ടെണ്ണം വാങ്ങി ഹാളില്‍ കൊണ്ട് പോയി നിര നിരയായി വിരിച്ചു  അല്‍പനേരം കിടന്നു .
ഹാളിന്‍റെ സ്ഥിതി വളരെ ദയനീയമായിരുന്നു കോണ്‍ക്രീറ്റ് കെട്ടിടം ആണെങ്കിലും പലയിടവും കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞിരുന്നു.
അത് നന്നാക്കണമെങ്കില്‍ സാധന സാമിഗ്രികള്‍ ഏതാണ്ട് പതിനാലു കിലോമീറ്റര്‍ ദൂരം തലച്ചുമടായി കൊണ്ട് വരേണ്ടതുണ്ട് എന്ന് കേട്ടു .
എന്തായാലും അത് എത്രയും വേഗം ശെരിയാക്കേണ്ടതു തന്നെയാണ് . നൂറോളം പേര്‍ രാത്രി അവിടെ തങ്ങുന്നുണ്ട് ഒരു അപകടം ഉണ്ടായാല്‍ ആശുപത്രിയില്‍ പോലും കൊണ്ട് പോകാന്‍ കഴിയില്ല .
വൈകുന്നേരം ഞങ്ങള്‍ അടുത്തുള്ള പുഴയില്‍ പോയി നല്ലൊരു കുളി പാസ്സാക്കി.
പുഴയ്ക്ക് ആഴമോ വീതിയോ ഇല്ലാ. നെഞ്ചു വരെ ആഴമുള്ള സ്ഥലം നോക്കി പുഴയുടെ തീരത്തൂടെ കുറെ നടന്നു എന്നിട്ട് അവസാനം അരയോപ്പം വെള്ളം ഉള്ളിടത്തു ഇറങ്ങി കുളിക്കേണ്ടി വന്നു . ബേസ് ക്യാമ്പില്‍ നിന്ന് പുഴയിലേക്ക് പോകുന്ന വഴിയില്‍ അഗസ്ത്യ മലയുടെ നല്ലൊരു കാഴ്ച കാണാം . 

 
ഈ മല നാളെ കേറണമല്ലോ എന്നോര്‍ത്തപ്പോള്‍ ത്രില്ലും വിഷമവും ഒരുമിച്ചു വന്നു .

കുളി കഴിഞ്ഞു ക്യാന്റീനില്‍ എത്തി കട്ടന്‍ കാപ്പി കുടിച്ചു . ബജി ഉണ്ടായിരുന്നു  പക്ഷെ നേരത്തെ തീര്‍ന്നു പോയി . രാത്രി ഭക്ഷണം കഞ്ഞിയും പയറും ആണ് അതിനു വൈകുന്നേരം ടോക്കണ്‍ എടുക്കണം അരിയും, പയറും, പച്ചക്കറികളും എല്ലാം കിലോമീറ്ററുകള്‍ ചുമന്നു കൊണ്ട് വരുന്നതുകൊണ്ട് അല്പം പോലും പാഴാക്കാന്‍ അവര്‍ക്ക് കഴിയില്ല. ഒരു കഞ്ഞിക്ക് അമ്പതു രൂപയാണ്. കഞ്ഞിയും കറികളും എത്ര വേണേലും തരും .

ഏഴരയോടെ കഞ്ഞി റെഡിയായി. അപ്പോഴേക്കും അന്തരീക്ഷം ആകെ മാറി. കൊടും തണുപ്പും ശക്തിയായി വീശുന്ന കാറ്റും. ആ തണുപ്പത്ത് ചൂട് കഞ്ഞി മോന്തിക്കുടിക്കുക സുഖകരമായ ഒരു അനുഭവമാണ്.
കഞ്ഞി കുടിച്ചു അല്‍പ നേരം പ്രേത കഥകള്‍ ഒക്കെ പറഞ്ഞിരുന്നിട്ട് എല്ലാവരും കിടന്നു. ഒരു കാര്യം പറയാന്‍ വിട്ടു അവിടെ സോളാര്‍ പാനെലില്‍ നിന്നുള്ള വൈദ്യുതി ആണ് ഉപയോഗിക്കുന്നത്. ഹാളില്‍ ഒരു ബള്‍ബു മാത്രമേ ഉള്ളൂ.
രാത്രിയില്‍ എപ്പഴോ ബഹളം കേട്ട് ഞാന്‍ ഉണര്‍ന്നു . ഒരു പാമ്പ്‌ ഹാളിനുള്ളില്‍ കേറിയിരിക്കുന്നു . അവിടെയും ഇവിടെയും കുറെ ഒളിച്ചു കളിച്ച പാമ്പിനെ അവസാനം ആരോ തല്ലിക്കൊന്നതോടെ എല്ലാവര്‍ക്കും ആശ്വാസമായി. ഹാളിന്‍റെ ജനാലകള്‍ മുഴുവന്‍ മൂടിയിരിക്കുകയാണ്. വായു അകത്തു കയറാന്‍ വേണ്ടി മാത്രം ചെറു ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട് അതുകൊണ്ട് ഹാളിനുള്ളില്‍ ഒട്ടും തണുപ്പ് ഇല്ല. രാത്രി പുതയ്ക്കാന്‍ കമ്പിളി ഒന്നും കരുതേണ്ടതില്ലെന്നു ചുരുക്കം

21 comments:

  1. അഭിപ്രായം പറയാന്‍ മടിക്കരുതേ .... :)

    ReplyDelete
  2. കുട്ടാ, നല്ല വിവരണം. കൂടെ പോന്ന പ്രതീതി.

    ReplyDelete
  3. ചക്രുക്കുട്ടാ...നല്ല യാത്രാവിവരണം...പൂക്കളെയും, പൂമ്പാറ്റകളെയും സ്നേഹിയ്ക്കുന്ന ജാലകപക്ഷി എന്തേ പാമ്പിനെ തല്ലിക്കൊല്ലുന്നതിനെക്കുറിച്ച് ചിന്തിയ്ക്കുന്നു..?? കാട്ടിൽ കയറുമ്പോൾ നാം അവയുടെ വീട്ടിലേയ്ക്കല്ലേ കടന്നു ചെല്ലുന്നത്..അവിടെ അവയെ ഉപദ്രവിയ്ക്കുന്നത് ശരിയാണോ..? അട്ടയാണെങ്കിലും, പാമ്പാണെങ്കിലും അവയെ തടയുവാനുള്ള പ്രതിവിധി സ്വീകരിയ്ക്കുക.. മുൻപിൽ വന്നുപെട്ടാൽ അവയെ ഒഴിവാക്കി പോകുവാൻ ശ്രമിയ്ക്കുക.. ഒരു നല്ല പരിസ്ഥിതിസ്നേഹിയായി വളരുവാൻ പരിശ്രമിയ്ക്കുക.. എല്ലാവിധ ആശംസകളും നേരുന്നു.. സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  4. ഭംഗിയായ വിവരണം. ചിത്രങ്ങളും നന്നായി
    17/12/2012 ഇവിടെ കൊല്ലം തെറ്റിയതാണോ?

    ReplyDelete
  5. ബോണക്കാടുള്ള ബോണാഫാൾസിൽ ഒരിക്കൽ പോയിട്ടുണ്ട്...ഒരു മഴക്കാലത്ത്..ദേഹം കുളയട്ട കടിച്ച പാടുകൾ ഓർമ്മക്കായി ഇപ്പോഴുമുണ്ട്...ഉപ്പ് തൂണിയിൽ നിറച്ച് വടിയുടെ അറ്റത്തു കെട്ടിയിടുന്നതാണ് കുളയട്ടയെ പ്രതിരോധിക്കാൻ ഏറ്റവും നല്ലത്...ഒന്ന് തൊട്ടാൽ മതി..പിടി വിട്ട് പോരും...

    ..അഗസ്ത്യകൂടം യാത്ര ഇപ്പോഴും ഒരു സ്വപ്നമായി അവ്ശേഷിക്കുന്നു...വിവരണം നന്നായി....ആശംസകൾ

    ReplyDelete
  6. പട്ടേപ്പാടം റാംജി : മാസം തെറ്റിപ്പോയതാ തിരുത്തി ...നന്ദി :)

    Shibu Thovala : എഴുതിപ്പോയി എന്നേയുള്ളൂ...എന്റെ മുറിയില്‍ കേറിയ പാമ്പിനെ പോലും ഞാന്‍ കൊന്നിട്ടില്ല ...

    പഥികൻ : പോയില്ലെങ്കില്‍ അതൊരു വല്യ നഷ്ടം തന്നെയാണ് ...

    അഭിപ്രായങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  7. നന്നായിട്ടുണ്ട് ,കാട് കാണാന്‍ പോയവര്‍ പാമ്പിനെ കൊന്നത് മാത്രം ഇഷ്ടമായില്ല , അടുത്ത ഭാഗം വേഗം എഴുതുക ,, ആശംസകള്‍

    ReplyDelete
  8. ഇവിടെ ആദ്യമായിട്ടാണല്ലോ ചക്ക്രു
    എന്തായാലും കൊതിപ്പിച്ചു ട്ടോ
    ഞാനും കുറെ കാട്ടില്‍ പോയിട്ടുണ്ട്
    അച്ഛന്‍ ഫോറെസ്റ്റ് deaprtmentil ആയിരുന്നു
    അത് കൊണ്ട് കാടൊക്കെ എന്റെ അച്ഛന്റെ സ്വന്തം ആണെന്നാ എന്റെ വിചാരം
    നന്നായി പോരട്ടെ ബാക്കി

    ReplyDelete
    Replies
    1. ഭാഗ്യവതി ... കാട് നമ്മുടെ എല്ലാവരുടേയും സ്വന്തം തന്നെ ..

      Delete
  9. അഭിപ്രായങ്ങള്‍ അറിയിച്ചതിനു എല്ലാവര്‍ക്കും നന്ദി ...അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു

    ReplyDelete
  10. നല്ല യാത്രാ വിവരണം അഖില്‍ , തുടരൂട്ടോ...

    ReplyDelete
  11. നല്ല വിവരണം ... അഖില്‍
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..
    സത്യായും അടുത്ത വട്ടം എനിക്കും പോകണം എന്ന് തോന്നിപ്പിച്ചു .. ഈ വിവരണം വായിച്ചപ്പോള്‍ ..

    ReplyDelete
    Replies
    1. നിഷാ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലെന്നാണ് അറിവ് ...
      അഭിപ്രായം അറിയിച്ചതിനു നന്ദി :)

      Delete
  12. ഈ ബോണക്കാട് ഏതു ജില്ലയില്‍, എവിടെ നിന്നും ബസ് സൗകര്യം എന്ന് കൂടി അറിയിക്കണം. അപ്പോഴേ ഒരു ഐഡിയ ലഭിക്കുകയുള്ളൂ.

    ReplyDelete
    Replies
    1. അടുത്ത പാര്‍ട്ടില്‍ അതെല്ലാം ഉള്‍പ്പെടുത്തുന്നുണ്ട് .... നന്ദി

      Delete
  13. അഗസ്ത്യാർ കൂടം ഒരു വലിയ ആഗ്രഹമാണ്. എന്നെങ്കിലും പോകുമ്പോൾ ഈ വിവരണം മനസ്സിലുണ്ടാകും. കഴിഞ്ഞ കൊല്ലം അഗസ്ത്യാർകൂടത്തേക്കുള്ള യാത്രയിൽ ഒരു കുടുംബത്തിനുണ്ടായ ദുരവസ്ഥ ഇപ്പോഴും മറന്നിട്ടില്ല്ല. യാത്രകൾ തുടരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  14. നന്ദി നിരക്ഷരന്‍ ..

    ReplyDelete
  15. ചക്രു ..

    "ഹാളിന്‍റെ ജനാലകള്‍ മുഴുവന്‍ മൂടിയിരിക്കുകയാണ്. വായു അകത്തു കയറാന്‍ വേണ്ടി മാത്രം ചെറു ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട് അതുകൊണ്ട് ഹാളിനുള്ളില്‍ ഒട്ടും തണുപ്പ് ഇല്ല. രാത്രി പുതയ്ക്കാന്‍ കമ്പിളി ഒന്നും കരുതേണ്ടതില്ലെന്നു ചുരുക്കം"
    അളിയോ , നല്ല രീതിയില്‍ തണുപ്പ് ആഞ്ഞടിച്ച ഒരു ആഗസ്റ്റ്‌ മാസത്തില്‍ പുതപ്പു ഇല്ലാത്തതിന്റെ വിഷമം ഒരുപാട് അറിഞ്ഞിട്ടുണ്ട് ഞാന്‍ ..!!
    എന്നാലും ആ പാതിവഴിയില്‍ ഉപേക്ഷിച്ച (ആന ബ്ലോക്ക്‌ ചെയ്ത എന്നും പറയാം..! ) യാത്രയുടെ സുന്ദര സുരഭില ഓര്‍മ്മകളെ ഇങ്ങളെ ഓരോ വരികളും കുത്തിനു പിടിച്ചു ഉണര്‍ത്തി...
    നന്ദി ഉണ്ട്..
    എന്നെങ്കിലും അഗസ്ത്യാര്‍ കൂടത്തിന്റെ മുകളില്‍ കേറണമെന്ന് ആഗ്രഹിച്ച് നടക്കുന്നവന്‍...... ...,

    ReplyDelete