Saturday, May 28, 2022

അധ്യാപകർ

ഹൈസ്കൂൾ പഠിക്കുന്ന കാലം. ഇംഗ്ളീഷ് പഠിപ്പിക്കുന്ന ഒരു സർ ഉണ്ടായിരുന്നു അന്ന് സ്‌കൂളിൽ. പേര് പറയുന്നില്ല. പറഞ്ഞിട്ടും ഇനി കാര്യമൊന്നുമില്ല. 

അദ്ദേഹം ക്ലാസ്സിൽ ചോദ്യം ചോദിച്ചു മറുപടി പറഞ്ഞില്ലെങ്കിലോ പുസ്തകം കൊണ്ട്‌ വന്നില്ലെങ്കിലോ ഒക്കെ ശിക്ഷിക്കുന്നത്‌ ഒരു പ്രത്യേക രീതിയിലാണ്. ക്ലാസ് ലീഡറിനോട് പുറത്തു സ്‌കൂൾ കോമ്പൗണ്ടിൽ കാട് പിടിച്ചു കിടക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയുടെ കുറെ കമ്പുകൾ ഒടിച്ചെടുത്തുകൊണ്ട് വരാൻ പറയും. ലീഡർ അത് കൊണ്ടുവരുമ്പോൾ അതിൽ നിന്ന് മൂന്ന് നാലെണ്ണം ഒരുമിച്ചു പിടിച്ചു കുട്ടികളെ തിരിച്ചു നിർത്തി ചന്തിക്ക് പെടയ്ക്കും. അടിയുടെ ഇടയിൽ കമ്പുകൾ ചിലത് ഒടിയും. ഉദ്ദേശിച്ച എണ്ണം തികഞ്ഞില്ലെങ്കിൽ അയാൾ വീണ്ടും അതിനോട് പുതിയ കമ്പുകൾ ചേർത്ത് വച്ചു അടി തുടരും.

ഒരിക്കൽ എനിക്കും അയാളുടെ കയ്യിൽ നിന്ന് അടി കിട്ടി. രണ്ടു മൂന്ന് ദിവസമായിട്ടും അടി കിട്ടിയ ഭാഗത്തെ വേദന മാറുന്നില്ല. അങ്ങിനെ നോക്കിയപ്പോൾ ആണ് അടി കൊണ്ട ഭാഗത്ത്‌ കമ്പിന്റെ ഒരു ചെറിയ ചീള് കുത്തിക്കേറി ഇരിക്കുന്നു. അത് അവിടെ ഇരുന്നു പഴുക്കുകയാണ്. പിന്നെ അത് ഊരിക്കളഞ്ഞു മരുന്ന് വച്ചതിന് ശേഷമാണ് വേദന മാറിയത്.  

ഇയാളുടെ ഈ അടിക്ക് അവസാനം വന്നത് അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവത്തോടെയാണ്. 
കമ്യുണിസ്റ്റ് പച്ചയുടെ കമ്പുകൾക്ക് വലിയ ബലമൊന്നുമില്ലാത്തതിനാൽ അടിക്കിടയിൽ ഒടിയുന്ന കമ്പുകളുടെ ഭാഗങ്ങൾ ചിതറിത്തെറിച്ചു ക്ലാസ്സിൽ ഇരിക്കുന്ന മറ്റു കുട്ടികളുടെ നേരെയ്ക്കും പോകുന്നത് സാധാരണയായിരുന്നു. അങ്ങിനെ ഒരു ദിവസം ഒടിഞ്ഞ കമ്പിന്റെ ചീള് ഒരു പെണ്കുട്ടിയുടെ കണ്ണിൽ തറച്ചു. ആ കുട്ടിയെ പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടി വന്നു. അതോടെ ആരൊക്കെയോ പറഞ്ഞു അയാളുടെ അടി നിർത്തിച്ചു. 

പഠിച്ചിരുന്ന കാലത്തും പിന്നീട് അധ്യാപകനായി ജോലി ചെയ്തപ്പോഴും ഒരുപാട് നല്ല അധ്യാപകരെ പരിചയപ്പെട്ടിട്ടുണ്ട് കൂട്ടത്തിൽ ഇതുപോലെ ചില പരുക്കൻ കഥാപാത്രങ്ങളെയും.

അധ്യാപനം എന്നാൽ മറ്റേതൊരു തൊഴിൽ പോലെയും ഒരു തൊഴിൽ എന്ന് ചിലർ പറയാറുണ്ട്. എന്റെ അഭിപ്രായത്തിൽ അതങ്ങിനെയല്ല. അധ്യാപകർ നമ്മുടെ നാളത്തെ തലമുറയെ വാർത്തെടുക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഒരു നല്ല അധ്യാപകനോളം ഒരു കുട്ടിയുടെ സ്വഭാവത്തെ സ്വാധീനിക്കുവാൻ മറ്റാർക്കാണ് കഴിയുക? 
കുട്ടികളെ പഠിപ്പിക്കാൻ ഒരു സ്കിൽ വേണം അതില്ലാതെ വെറും ഒരു ജോലി എന്ന നിലയിൽ അധ്യാപകരാകാൻ വരുന്നവരെ റിക്രൂട്ട്‌മെന്റ് നടപടികൾക്കിടയിൽത്തന്നെ കണ്ടെത്തി ഒഴിവാക്കാനാകണം. അതുകഴിഞ്ഞു പ്രൊബേഷൻ പീരിയഡിലും തുടർന്ന് കൃത്യമായ ഇടവേളകളിലും അധ്യാപകരുടെ വിലയിരുത്തൽ നടത്തുകയും കഴിവില്ലാത്തവരെ നോൺ ടീച്ചിങ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യുന്ന ഒരു സിസ്റ്റം ഉണ്ടാകണം.

ലഹരിക്ക് അടിമയായ അധ്യാപകർ പോലും ക്ലാസ് എടുക്കുന്ന സ്‌കൂളുകൾ നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്. ഇടുക്കിയിലെ ഒരു സ്‌കൂളിലെ കഞ്ചാവ് ഉപയോഗിക്കുന്ന ഒരു കുട്ടിയോട് വളരെ സ്വകാര്യമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവന്റെ അച്ഛനും അധ്യാപകനും സിഗരറ്റ് വലിക്കുന്നത് കണ്ടാണ് അവൻ ആദ്യമായി സിഗരറ്റ് വലിച്ചു തുടങ്ങിയതെന്നാണ്. നമ്മൾ എത്രയൊക്കെ ബോധവൽക്കരണം നടത്തിയാലും കുട്ടിക്ക് വേണ്ടപ്പെട്ടവരുടെ ശീലങ്ങൾ അവനെ സ്വാധീനിക്കും.

"സർ ഇവിടെ മദ്യപിച്ചു ഭയങ്കര ബഹളമാണ് ഒന്ന് വരാമോ? "

ഒരു ക്യാംപിൽ നിന്ന് ടീച്ചർ വിളിച്ചതാണ്. കുട്ടികൾ ആയിരിക്കുമെന്ന് കരുതിയാണ് ചെന്നത്. എന്നാൽ അതല്ലായിരുന്നു. അന്നേ ദിവസത്തെ ക്യാമ്പിന്റെ ചുമതലയുള്ള രണ്ട് അധ്യാപകർ മദ്യപിച്ചു കുട്ടികളുടെ പരിപാടികൾക്കിടയിൽ ബഹളം വയ്ക്കുകയാണ്. ഇവരുടെ ശല്യം സഹിക്ക വയ്യാതെ കൂടെയുണ്ടായിരുന്ന വനിതാ അധ്യാപകർ ആണ് വിളിച്ചു പറഞ്ഞത്.

"എന്ത് ചെയ്യാനാണ് പിരിച്ചു വിടാൻ പറ്റുമോ? താൽക്കാലിക സസ്പെൻഷനോ മെമ്മോയോ കൊടുക്കാനല്ലാതെ. എന്തെങ്കിലും നടപടിക്കൊരുങ്ങിയാൽ തന്നെ നൂറ് പേര് ഇടപെടാൻ വരും."

മേലധികാരികളും നിസ്സഹായകരാണ്


No comments:

Post a Comment