Saturday, May 28, 2022

ഓർമ്മ

വർഷം 2001. 
പോളിടെക്നിക് ഒന്നാം വർഷത്തെ പരീക്ഷയുടെ റിസൾട്ട് വന്നിരിക്കുന്നു. എഴുതിയ പരീക്ഷകളിൽ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാം പൊട്ടി. പ്രതീക്ഷിച്ചതാണെങ്കിലും കൂടെയുള്ളവന്മാർക്കൊക്കെ സ്പ്ലികൾ അതിനേക്കാൾ കുറവാണെന്നു അറിഞ്ഞപ്പോൾ ഒരു സങ്കടം. അതിൽ കുത്തി നോവിക്കാനായിട്ടു ചിലവന്മാർ വന്നു "ഡെയ് നിനക്ക് ആ മറ്റേ സബ്ജക്ട് കൂടി കിട്ടിയില്ലേ ഡേ" എന്നൊക്കെ ചോദിക്കുന്നു. വീട്ടിൽ എത്തിയപ്പോൾ ചേച്ചിയുടെ വക വേറെ. ആകെ വിഷമിച്ചു മുറിയിൽ വന്നു കിടന്നു. എപ്പോഴോ വാങ്ങിയ ഒരു കാസറ്റ് എടുത്തു സ്റ്റീരിയോയിൽ പ്ളേ ചെയ്തു.

ദിൽ ഹൂം ഹൂം കരെ.. ഖബറായെ

പാനി പാനി രേ...

തുജ്സെ നരാസ് നഹി സിന്ദഗി..

ആ പാട്ടുകൾ ആദ്യമായി കേൾക്കുകയായിരുന്നു. അല്ലെങ്കിൽ മുൻപ് കേട്ടപ്പോൾ ഒന്നും ഞാനവ ശ്രദ്ധിച്ചിരുന്നില്ല. എന്റെ മനസ്സിലെ ദുഃഖം മുഴുവൻ ആ പാട്ടുകളിൽ ലയിച്ചു പുറത്തേക്ക് ഒഴുകാൻ തുടങ്ങി.. എത്രനേരം അങ്ങിനെ കിടന്നു എന്നറിയില്ല എത്ര തവണ കാസറ്റ് മറിച്ചും തിരിച്ചും ഇട്ടുവെന്നറിയില്ല. പക്ഷെ എല്ലാം കഴിഞ്ഞപ്പോൾ മനസ്സിന് എന്തോ ഒരു ആശ്വാസം തോന്നി. 

ചില സമയങ്ങളിൽ നാം കടുത്ത ദുഃഖത്തിൽ പെട്ട് പോകുമ്പോൾ ആരും സഹായിക്കാനില്ലാതെയാകുമ്പോൾ ഈ പ്രപഞ്ചം അതിനായി ആരെയെങ്കിലും കണ്ടെത്തും എന്നു പറയുന്നത് പോലെ അന്ന് ആ പാട്ടുകൾ ലതാ മങ്കേഷ്കറിന്റെ മധുര ശബ്ദത്തിൽ എന്നിൽ പ്രവർത്തിച്ചു. 

നമുക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതാവസാനം വരെ കഴിയുക എന്നതില്പരം മറ്റൊരു ഭാഗ്യമുണ്ടെന്നു തോന്നുന്നില്ല. ഒരിക്കലും മറഞ്ഞു പോകാത്ത ഒത്തിരി പാട്ടുകൾ നമുക്ക് സമ്മാനിച്ചിട്ടു കാലയവനികയ്ക്കുള്ളിൽ മറയുന്ന വാനമ്പാടിക്ക്  ആദരാഞ്ജലികൾ 

No comments:

Post a Comment