Saturday, May 28, 2022

അവളുടെ ഇഷ്ടങ്ങൾ

"അച്ഛാ എനിക്ക് ആ വാട്ടർ ബോട്ടിൽ വേണം. 

അത് വേണ്ട മോളെ ഇത് മതി ഇതാണ് നല്ലത്.

അമ്മേ എനിക്ക് ആ ബാഗ് മതി.

അത് വേണ്ട മോളെ ഇത് വാങ്ങാം ഇതാകുമ്പോൾ കുറേക്കാലം ഉപയോഗിക്കാം.

അച്ഛാ നമുക്ക് ഈ വഴി പോകാം

ഇതിലെ വേണ്ട ആ വഴി പോകാം.. "

കുഞ്ഞായിരിക്കുമ്പോൾ അവളുടെ ആഗ്രഹത്തിനനുസരിച്ചു എല്ലാം ചെയ്ത് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ചിലതെങ്കിലും ചെയ്ത് കൊടുക്കണം. അതിപ്പോൾ അവൾക്ക് ദോഷം ഉണ്ടാക്കുന്നതാണെങ്കിൽകൂടി അത് സ്വയം തിരിച്ചറിയട്ടെ എന്നു കരുതണം. അല്ലെങ്കിൽ അവൾ ഭാവിയിൽ സ്വന്തമായി യാതൊരു അഭിപ്രായങ്ങളും, തീരുമാനങ്ങളും ഇല്ലാത്തയാളായി മാറും. അവൾ ഇന്ത്യൻ പ്രധാനമന്ത്രി ആയാലും മറ്റൊരാൾ ആയിരിക്കും അവളുടെ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നത്. കാരണം തനിക്ക് യോജിച്ചത് മറ്റുള്ളവർ ആണ് കണ്ടെത്തേണ്ടതെന്ന് അവളുടെ മനസ്സിൽ അപ്പോഴേക്കും ഉറച്ചു പോയിരിക്കും. 

ഒരിക്കൽ എനിക്ക് ഹൈദരാബാദ് DRDOയിൽ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. അന്ന് എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു രണ്ടു വർഷം ആയിട്ടെ ഉള്ളൂ. അതിന് മുമ്പ് ഒറ്റയ്ക്ക് കേരളത്തിന് പുറത്ത് ഞാൻ പോയിട്ടില്ല. അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു. അവിടെ തലേദിവസം എത്തണം ഇന്റർവ്യൂ സ്ഥലം കണ്ടു പിടിക്കണം. ഭാഷ അറിയില്ല. സ്ഥലങ്ങൾ അറിയില്ല. ഒടുവിൽ ഹൈദരാബാദ് താമസിച്ചു ജോലി ചെയ്യുന്ന ഒരു സുഹൃത്തിന്റെ സഹായം കിട്ടി. ആ സുഹൃത്ത് ആണ് ഇന്റർവ്യൂ നടക്കുന്ന ഓഫീസിൽ എന്നെ എത്തിച്ചത്. 
അവിടെ വച്ചു ഒരു പെണ്കുട്ടിയെ പരിചയപ്പെട്ടു. ഹരിയാനയിൽ നിന്ന് വരികയാണ്. ഇരുപത്തിരണ്ട് വയസ്സ് പ്രായം. 

ആരുടെ കൂടെ വന്നു? ഞാൻ ചോദിച്ചു.
ആരും കൂടെ വന്നില്ല. 
ഞാൻ ഒറ്റയ്ക്കാണ് വന്നത്. 

ഇതിന് മുൻപ് ഹൈദരാബാദ് വന്നിട്ടുണ്ടോ?

ഇല്ല.

നമ്മുടെ നാട്ടിൽ തൊട്ടടുത്ത ജില്ലയിൽ സെന്റർ വന്നാൽ പരീക്ഷ എഴുതാൻ കാറ് വിളിച്ചു കുടുംബ സമ്മേതം പെണ്കുട്ടിയെയും കൊണ്ട് പോകുന്നവർ ധാരാളമുണ്ട്. 
ഞാൻ തന്നെ ഒരാൾ കൂടെ വന്നത് കൊണ്ടാണ് സമയത്തിന് ഇവിടെ എത്തിയത്. ഞാൻ പറഞ്ഞു. 

അവൾ അതിന് മറുപടി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. 

എനിക്ക് അവളോടും അവളുടെ മാതാപിതാക്കളോടും ബഹുമാനം തോന്നി.
ആ ധൈര്യം വെറുതെ അങ്ങിനെ കിട്ടുന്നതല്ല. ഒരു ദിവസം രാവിലെ ഒരു പെണ്കുട്ടിയോട് നീ വലുതായി ഇനി നാളെ മുതൽ നീ ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്തോ എന്നു പറഞ്ഞാൽ അവൾക്കത് ചെയ്യാനും കഴിയില്ല. 
അവളെ കുട്ടിക്കാലം മുതൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും പ്രതിസന്ധികളെ തരണം ചെയ്യാനും പ്രാപ്തിയുള്ളവളാക്കി വളർത്തിക്കൊണ്ടു വരേണ്ടതുണ്ട്. 

നാട്ടിൻപുറങ്ങളിൽ അൽപ്പം സ്വാതന്ത്ര്യത്തോടെ നടക്കുന്ന പെണ്കുട്ടികളെപ്പറ്റി ഒരു സംസാരമുണ്ട്. "അവളെ വീട്ടുകാർ അഴിച്ചു വിട്ടേക്കുവാണ് കണ്ടറിയണം അവൾ ആരുടെ കൂടെ ഇറങ്ങിപ്പോകുന്നുവെന്നു."

സത്യം മറ്റൊന്നാണ്. സോഷ്യൽ മീഡിയ പരിചയം വച്ചു ഇറങ്ങി പോയി വഞ്ചിതരാകുന്നതും മയക്കുമരുന്നിന്റെ പിടിയിലാകുന്നതുമൊക്കെ ഇങ്ങിനെ അഴിച്ചു വിടുന്ന പെണ്കുട്ടികൾ അല്ല. വീട്ടിൽ കെട്ടിയിട്ടു വളർത്തുന്ന കുട്ടികളാണ്. ഒരു നിമിഷം ആ കെട്ടുകൾ ഒന്ന് അയയുമ്പോൾ അവർ ഇതുപോലെ എന്തിലെങ്കിലും ചെന്നു പെടും. മറ്റുള്ളവരുടെ സംരക്ഷണത്തിൽ മാത്രം വളർന്നവർക്ക് വിശാലമായ ഈ ലോകത്തെ ചതിയും വഞ്ചനയുമൊന്നും തിരിച്ചറിയാനാകണമെന്നില്ല.

No comments:

Post a Comment